ന്യൂഡൽഹി : ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നതിലേക്ക് നയിച്ചതിന് പിന്നിൽ ആർ.എസ്.എസ്.നിർണ്ണായക ഇടപെടലുകൾ.
നീററ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം, പ്രത്യേകിച്ച് യുവതലമുറക്കിടയിൽ പടർന്നുപിടിച്ച പ്രക്ഷോഭം നരേന്ദ്ര മോദി സർക്കാരിനെ കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തിലാക്കിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ പിന്തുണയോടെ സ്ഥാനത്ത് തുടരാൻ ശ്രമിച്ച പ്രധാന്, ഒടുവിൽ ആർ.എസ്.എസ്. സ്വീകരിച്ച കടുത്ത നിലപാടിന് മുന്നിൽ വഴങ്ങേണ്ടിവന്നു എന്നതാണ് വ്യക്തമാക്കുന്നത്.
ജൂലൈ 22-ന് രാത്രി 10:30 വരെയും ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു കേന്ദ്ര സർക്കാർ.അമിത് ഷാ അദ്ദേഹത്തെ പിന്തുണയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആ നിലപാടിനൊപ്പം നിൽക്കുകയും ചെയ്തിരുന്നു.

എന്നാൽ അതേ രാത്രിയിൽ നടന്ന അതീവ രഹസ്യമായ ഒരു കൂടിക്കാഴ്ചയോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ബി.ജെ.പി. നേതാക്കളും ആർ.എസ്.എസ്.ഉന്നത നേതൃത്വവും തമ്മിൽ നടന്ന ഈ യോഗത്തിലാണ് ഭരണനേതൃത്വത്തിന്റെ നിലപാട് തളരാൻ തുടങ്ങിയത്.
ആർ.എസ്.എസ്.സർകാര്യവാഹ് ദത്താത്രേയ ഹൊസബൊളെ, സഹ സർകാര്യവാഹകരായ അരുൺ കുമാർ, കൃഷ്ണ ഗോപാൽ എന്നിവരുൾപ്പെടെ അഞ്ച് പ്രതിനിധികളും, ബി.ജെ.പി. ഭാഗത്തുനിന്ന് പ്രധാനമന്ത്രി മോദി, അമിത് ഷാ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.
പാർട്ടി ഓഫീസിലോ സംഘ് ഓഫീസിലോ വെച്ചല്ലാതെ, അതീവ രഹസ്യമായി മറ്റൊരിടത്ത് വെച്ചുനടന്ന ഈ കൂടിക്കാഴ്ചയിൽ ആർ.എസ്.എസ്. പ്രതിനിധികൾ കൃത്യമായ മുന്നറിയിപ്പുകൾ നൽകി. വരാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളും ബീഹാറിലെ തളരുന്ന രാഷ്ട്രീയ അന്തരീക്ഷവും ചൂണ്ടിക്കാട്ടിയ സംഘ് നേതൃത്വം, നേപ്പാളിൽ നടന്നതുപോലുള്ള യുവജന പ്രക്ഷോഭത്തിന് രാജ്യം വേദിയായാൽ അത് സർക്കാരിന്റെ അടിത്തറയിളക്കുമെന്ന് ഓർമ്മിപ്പിച്ചു.
യോഗ തീരുമാനപ്രകാരം ആദ്യപടിയായി യുവതലമുറയോട് നേരിട്ട് ആശയവിനിമയം നടത്താൻ പ്രധാനമന്ത്രി തീരുമാനിച്ചു. അന്നുരാത്രി തന്നെ ഇൻസ്റ്റാഗ്രാം വഴി മോദി നടത്തിയ വീഡിയോ സന്ദേശം ഇതിന്‍റെ ഭാഗമായിരുന്നു. ഒരു ഭരണാധികാരി എന്നതിനേക്കാൾ, വിദ്യാർത്ഥികളുടെ ആശങ്കയിൽ ഉറക്കമളച്ച് വിഷമിക്കുന്ന ഒരു രക്ഷിതാവിന്‍റെ പ്രതിച്ഛായ സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഈ പോസ്റ്റ് 35 കോടിയിലധികം തവണ കാഴ്ചക്കാരിലെത്തി എന്നത് അദ്ദേഹത്തിന്‍റെ സന്ദേശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
തുടർന്ന് പ്രശ്നം പരിഹരിക്കാൻ അഞ്ചു ദിവസത്തെ സാവകാശമാണ് സംഘ് നേതൃത്വം നൽകിയത്. ഈ സമയത്തിനുള്ളിൽ പ്രക്ഷോഭത്തിന്‍റെ വ്യാപ്തി കുറയ്ക്കാൻ സർക്കാരിന് മൂന്ന് തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വന്നു.
ഒന്നാമതായി, സർക്കാരിനും പ്രധാനമന്ത്രിക്കും അനുകൂലമായ ഒരു പൊതുജന അഭിപ്രായം നിർമ്മിച്ചെടുക്കുക. രണ്ടാമതായി, എ.ബി.വി.പി. പ്രവർത്തകരെ സമരത്തിലേക്ക് ഇറക്കി പ്രതിഷേധക്കാരുടെ ഇടയിൽ ഭിന്നത ഉണ്ടാക്കുക. മൂന്നാമതായി, സമരം ചെയ്യുന്ന പ്രധാന നേതാക്കളായ സോനം വാങ്ചുക്, ദിപ്കെ തുടങ്ങിയവരെ പരസ്പരം അകറ്റുക.
ഈ തന്ത്രത്തിന്‍റെ ഭാഗമായി, 27 ദിവസമായി നിരാഹാരസമരത്തിലായിരുന്ന സോനം വാങ്ചുകിനെ ജൂലൈ 23-ന് അർദ്ധരാത്രി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും ചേർന്ന് ആശുപത്രിൽ വന്ന് സമരം അവസാനിപ്പിച്ചു. സമരം നിർത്തിവെച്ചതോടെ വാങ്ചുക് ഒത്തുതീർപ്പിന് വഴങ്ങി എന്ന ആരോപണം ഉയരുകയും പ്രക്ഷോഭകരിൽ ഭിന്നത രൂപപ്പെടുകയും ചെയ്തു. ഇതിനൊപ്പം ഡൽഹി ജന്തർ മന്തറിലെ സമരം ദുർബലപ്പെടുത്താൻ എ.ബി.വി.പി. പ്രവർത്തകർ പ്രയാഗ് രാജിൽ നിന്നുപോലും ഡൽഹിയിലേക്ക് ഒഴുകിയെത്തി.
എന്നാൽ, ഡൽഹിയിൽ സമരം തണുപ്പിക്കാൻ കഴിഞ്ഞെങ്കിലും ബീഹാറിലും ഉത്തർപ്രദേശിലും യുവജന പ്രതിഷേധം കാട്ടുതീ പോലെ പടരുകയായിരുന്നു. തന്ത്രങ്ങൾ ഭാഗികമായി വിജയിച്ചെങ്കിലും പ്രക്ഷോഭത്തെ പൂർണ്ണമായി അടിച്ചമർത്താൻ കഴിഞ്ഞില്ല. ഇതോടെ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് തന്നെ നേരിട്ട് ഇടപെട്ടു.
ഇന്നത്തെ തലമുറ മുൻപത്തെപ്പോലെ ഉത്തരവുകൾ അനുസരിക്കുന്നവരല്ലെന്നും, അവരോട് അവരുടെ ഭാഷയിൽ സംവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വ്യക്തമായ സന്ദേശം നൽകി. പ്രക്ഷോഭം കൂടുതൽ ശക്തമായാൽ അത് സർക്കാരിനെ ആകെ പ്രതിസന്ധിയിലാക്കുമെന്ന ആർ.എസ്.എസ്. നിലപാട് അന്തിമമായിരുന്നു.
സംഘ് നൽകിയ അഞ്ചു ദിവസത്തെ സമയപരിധി പൂർത്തിയാകുന്നതിന് രണ്ടു ദിവസം മുൻപ് തന്നെ ധർമേന്ദ്ര പ്രധാൻ്റെ രാജി യാഥാർത്ഥ്യമായി. ഈ നീക്കം അതീവ രഹസ്യമായിരുന്നു. രാജി വിവരത്തെക്കുറിച്ച് ബി.ജെ.പി. കേന്ദ്ര ഓഫീസിലെ മുതിർന്ന നേതാക്കൾക്കോ, നേരത്തെ ചർച്ചകളിൽ പങ്കെടുത്ത ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർക്കോ മുൻകൂട്ടി അറിവുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആർ.എസ്.എസ്. ഉന്നത നേതൃത്വവും മാത്രമാണ് ഈ തീരുമാനം അറിഞ്ഞിരുന്നത്.
ചുരുക്കത്തിൽ, ധർമേന്ദ്ര പ്രധാൻ്റെ രാജി വെറുമൊരു മന്ത്രിസഭാ മാറ്റമല്ല; മറിച്ച് ബി.ജെ.പി. സർക്കാരിന് മേൽ ആർ.എസ്.എസ്. പുലർത്തുന്ന രാഷ്ട്രീയവും സംഘടനാപരവുമായ ആധിപത്യത്തിൻ്റെ വ്യക്തമായ തെളിവാണ്. യുവജനങ്ങളുടെ അമർഷം വോട്ടുകളായി മാറുമെന്ന ഭയവും, വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമാണ് നരേന്ദ്ര മോദിയെയും അമിത് ഷായെയും തങ്ങളുടെ വിശ്വസ്തനായ ഒരു മന്ത്രിയെ കൈവിടാൻ നിർബന്ധിതരാക്കിയത്. ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഭരണകൂടങ്ങൾ എപ്രകാരം പ്രതിരോധത്തിലാകുന്നുവെന്നും, രാഷ്ട്രീയ തീരുമാനങ്ങൾ എപ്രകാരം നിയന്ത്രിക്കപ്പെടുന്നുവെന്നും വ്യക്തമാക്കുന്ന ഒരു അപഗ്രഥനമാണ് ഈ സംഭവം നൽകുന്നത്































