April 23, 2026 3:35 am

മുസ്ളിം ലീഗും മാറുന്നു? വനിത പ്രാതിനിധ്യം പ്രതീകാത്മതയോ ?

അരൂപി. 

യന്തി രാജനും ഫാത്തിമ മുസാഫിറും ഐ.യു.എം.എല്‍.ദേശീയ നേതൃത്വത്തിലേക്ക്” – ഒരു പ്രമുഖ ദേശീയ ദിനപത്രം എതാനും നാള്‍ മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ടാണിത്.

രണ്ട് വനിതകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ എന്താണിത്ര വാര്‍ത്താ പ്രാധാന്യമെന്നല്ലേ? ഉണ്ട്.

ഒന്നാമതായി ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായാണ്  രണ്ട് വനിതകള്‍ നേതൃത്വ പദവിയിലെത്തിച്ചേരുന്നത്.

രണ്ടാമതായി പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന ആ പാര്‍ട്ടി മാറി ചിന്തിച്ചു തുടങ്ങിയതിന്‍റെ ലക്ഷണമായി പലരും ഇതിനെ കാണുന്നതിനാലാണ്. മൂന്നാമതായി മുസ്ലിംലീഗിന്‍റെ നേതൃത്വത്തില്‍ ഒരു ഹിന്ദുവനിതയെ ഉള്‍പ്പെടുത്തിയെന്നതിനാലാണ്.

കഴിഞ്ഞ മേയ് 15-ന് ചെന്നൈയില്‍ ചേര്‍ന്ന മുസ്ലിംലീഗിന്‍റെ ദേശീയ സമിതി യോഗമാണ് ഈ രണ്ട് വനിതകളെ ദേശീയ നേതൃത്വത്തിലെത്തിച്ചത്. വയനാട് ജില്ലയിലെ ഇരുളം ഗ്രാമത്തിലെ ഒരു പിന്നോക്ക സമുദായംഗമാണ് ജയന്തി രാജന്‍. തമിഴ്നാട്ടിലെ എഗ്മോറിലെ ഒരു വാര്‍ഡ് കൗണ്‍സിലറാണ് ഫാത്തിമ മുസാഫിര്‍. ഓള്‍ ഇന്‍ഡ്യ പേഴ്സണല്‍ ലോ ബോര്‍ഡിലും, തമിഴ്നാട് വക്കഫ് ബോര്‍ഡിലും ഫാത്തിമ അംഗമാണ്.

മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ ഇതാദ്യമായി വനിതകളും; ജയന്തി രാജനും ഫാത്തിമ  മുസഫറും അസിസ്റ്റന്റ് സെക്രട്ടറിമാര്‍ | Jayanthi Rajan

ഫാത്തിമ മുസാഫിർ, ജയന്തി രാജൻ

 

പുരുഷാധിപത്യ പാര്‍ട്ടിയാണെന്ന വിമര്‍ശനത്തെ നേരിടാനും കൂടുതല്‍ പുരോഗമനാത്മകമായ പ്രതിഛായ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായുമായിരിക്കണം ഇപ്പോള്‍ ഈ രണ്ട് വനിതകളെ ദേശീയ നേതൃത്വത്തിലേക്കയക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചതെന്ന് വേണം കരുതാന്‍.

ഇന്‍ഡ്യയിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യയശാസ്ത്രങ്ങള്‍പ്പുറം വ്യത്യസ്തമായ അളവിലും തോതിലും പുരുഷാധിപത്യ പ്രവണതകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മറ്റേതൊരു പാര്‍ട്ടിയേക്കാളും പുരുഷാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല.

പരമ്പരാഗതമായും മതപരമായും സാംസ്കാരികവുമായും മുസ്ലിം ലീഗിന് ലഭിക്കുന്ന പിന്തുണയാണ് ഈ പുരുഷാധിപത്യത്തിന് കാരണം. സാമൂഹിക വിഷയങ്ങളിലും അതിന്‍റെ നിലപാടുകള്‍ യാഥാസ്ഥിതിക മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയാകട്ടെ പലപ്പോഴും പുരുഷാധിപത്യ മനോഭാവങ്ങളെ പ്രതിഫലിപ്പിക്കുന്നവയുമാണ്.

അതിന്‍റെ നേതൃഘടന, തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, നയപരമായ തീരുമാനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സ്വാധീനം എന്നിവയൊക്കെയാണ് ലീഗിനെ ഒരു പുരുഷാധിപത്യ പാര്‍ട്ടിയാക്കുന്നത്.

മുസ്ലിം ലീഗ് അംഗങ്ങളില്‍ 51 ശതമാനവും സ്ത്രീകളാണെന്നും യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ മതിയായ സ്ത്രീ പ്രാതിനിധ്യമുണ്ടെന്നും മുസ്ലിംലീഗ് യുവജനവിഭാഗം നേതാവ് നജ്മ തബ്ഷീറ അവകാശപ്പെടുന്നു. പാര്‍ട്ടിയുടെ നേതൃനിരയിലും സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്നും അതാണിപ്പോള്‍ സഫലീകൃതമായതെന്നും നജ്മ വെളിപ്പെടുത്തുന്നു.

അംഗസംഖ്യയില്‍ 51 ശതമാനം സ്ത്രീകളാണെങ്കിലും നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കും മുസ്ലിം സ്ത്രീകളെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടി താല്‍പ്പര്യം കാണിക്കാറില്ല. കേരള നിയമസഭയിലെ 140 അംഗങ്ങളില്‍ 12 പേര്‍ മാത്രമാണ് സ്ത്രീകള്‍. അവരില്‍തന്നെ മുസ്ലിം സമുദായത്തില്‍ ഒരാള്‍ മാത്രമേയുള്ളു. അവര്‍ പക്ഷേ, മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയല്ല താനും .കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അംഗമാണ്.

മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി  വനിതകൾക്കും ഇടം - The Malayalam News

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നൂര്‍ബിന റഷീദിനെ മാത്രമാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. അതുപക്ഷേ ലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയിലായിരുന്നില്ല. കോഴിക്കോട് സൗത്തില്‍ മത്സരിച്ച അവര്‍ ഇടതുപക്ഷ മുന്നണിയിലെ അഹമ്മദ് ദേവര്‍കോവിലിനോട് ഏറ്റുമുട്ടി പരാജയമടയുകയാണുണ്ടായത്.

നൂര്‍ബിന റഷീദിന് ലീഗിന്‍റെ ടിക്കറ്റ് ലഭിക്കാന്‍ തന്നെ വളരെയധികം സമ്മര്‍ദ്ദം ചെലുത്തേണ്ടി വന്നുവെന്ന് എഴുത്തുകാരിയായ ഖദീജ മുംതാസ് അനുസ്മരിക്കുന്നു. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വേണ്ട എന്ന നയമാണ് ലീഗിനുള്ളതെന്നും സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവുമെല്ലാം നേതൃത്വം നിയന്ത്രിക്കുകയാണെന്നും ഖദീജക്ക് അഭിപ്രായമുണ്ട്. ഭാവിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും പക്ഷേ മാറ്റങ്ങള്‍ സമൂഹത്തിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.

ജയന്തി രാജന്‍റെ പുതിയ പദവി ലീഗിനുള്ളിലെ വൈവിദ്ധ്യത്തേയും മതേതരത്വത്തേയും കാണിക്കുന്നുവെന്നാണ് ലീഗ് യുവജന വിഭാഗത്തിന്‍റെ നേതാവ് നജ്മ തബ്ഷീറയുടെ അഭിപ്രായം. ബി.ആര്‍.അംബദ്ക്കറെ ഭരണഘടന അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുമ്പോള്‍ പിന്തുണച്ച പോലെ ലീഗ് എന്നും എപ്പോഴും  മറ്റ് മതവിഭാഗങ്ങളെ സ്വീകരിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് സിദ്ദിഖ് അലി രംഗത്തൂറും പറയുന്നു.

രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ ഇടപെടല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ജയന്തി മികച്ച സാമൂഹിക പ്രവര്‍ത്തകയാണെന്നും കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അവര്‍ ലീഗിന്‍റെ സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അവരെ തെരഞ്ഞെടുത്തത് പാര്‍ട്ടിയുടെ മതേതര സ്വഭാവവും രാഷ്ട്രീയ മാന്യതയും വെളിവാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന സിദ്ദിഖ് അലി രംഗത്തൂറിന്‍റെ അവകാശവാദം സാങ്കേതികമായി ശരിയായിരിക്കാം. ഒരു മതേതര ജനാധിപത്യ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് ആ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അത് ദിവ്യാധിപത്യത്തിനായി വാദിക്കുന്നില്ല. പക്ഷേ പ്രായോഗികമായി അത് മുസ്ലിം സമുദായ പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

ഭരണഘടന പ്രകാരം മതേതര പാര്‍ട്ടിയാണെങ്കിലും രാഷ്ട്രീയ നിലപാടുകളും പൊതു ധാരണയും വര്‍ഗ്ഗീയാധിഷ്ഠിതമായ സമീപനങ്ങളും കാരണം ലീഗിനെ മതേതര പാര്‍ട്ടിയായി കാണാന്‍ രാഷ്ട്രീയ എതിരാളികള്‍ വിമുഖത കാട്ടുന്നുണ്ട്.

മുസ്ലിം ലീഗില്‍ അമുസ്ലിങ്ങളായി ഏകദേശം 10000 പേരോളം അംഗങ്ങളായിട്ടുണ്ടെന്ന് സിദ്ദിഖ് അലി രംഗത്തുര്‍ അവകാശപ്പെടുന്നു. പക്ഷേ ലീഗിന്‍റെ നേതൃനിരയില്‍ ജയന്തി രാജന് മുമ്പ് കുന്നമംഗലം എം.എല്‍.എ ആയിരുന്ന കെ.പി.രാമനല്ലാതെ അമുസ്ലിമായി മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് സംശയമാണ്. രാമനും പക്ഷേ, ദേശീയ നേതൃനിരയിലുണ്ടായിരുന്നില്ല. അദ്ദേഹം സംസ്ഥാന ഘടകത്തിലെ സെക്രട്ടേറിയറ്റ് അംഗം മാത്രമായിരുന്നു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: മുസ്ലീം ലീഗ്, ആർഎസ്പി, കെസി(എം) സഖ്യകക്ഷികൾ  പരാജയപ്പെടുന്നു

മുന്‍കാലങ്ങളില്‍ വൈവിദ്ധ്യം കാണിക്കാന്‍ ശ്രമിക്കുകയും മുസ്ലിങ്ങളല്ലാത്തവരെ ഉള്‍ക്കൊള്ളാനും എം.എല്‍.എ.മാരാക്കാനും ലീഗ് ശ്രമിച്ചിട്ടുണ്ടെങ്കിലും അത് കേവലം പ്രതീകാത്മകമാണെന്നും അതൊന്നും മതത്തില്‍ വേരൂന്നിയ ആ പാര്‍ട്ടിയുടെ ഘടനയിലും നയത്തിലും പ്രവര്‍ത്തന രീതികളിലും മാറ്റം വരുത്തുന്നില്ലന്നുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിനോടായിരിക്കാം ഒരുപക്ഷേ പൊതുസമുഹം കൂടൂതല്‍ യോജിക്കുക..

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News