തിരുവനന്തപുരം: ഇത്തവണ ഇടതുമുന്നണി 90ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും 90ൽ കൂടുതൽ സീറ്റുകൾ കരസ്ഥമാക്കിയിരുന്നു.സി പി എം നേതൃത്വം തിരഞ്ഞെടുപ്പ് വിശകലനം ചെയ്തതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറിലധികം സീറ്റ് നേടുമെന്ന ഐക്യമുന്നണി പ്രചാരണത്തിന് അടിസ്ഥാനമില്ല.വോട്ടിങ് ശതമാനത്തിലുണ്ടായ വർധനവ് ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവാണെന്ന് പറഞ്ഞാണ് നൂറിലധികം സീറ്റ് നേടുമെന്ന അവകാശവാദം. ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പട്ടിക പുതുക്കലിന് മുൻപ് 2.84 കോടി വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാല്‍ പരിഷ്കരണത്തിന് ശേഷം 2.17 കോടി വോട്ടർമാരായി കുറഞ്ഞൂ. അവരിൽ 78.27 ശതമാനം വോട്ടർമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
2021 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 94 മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. ഏറ്റവും പേർ കുറഞ്ഞത് തിരുവനന്തപുരം മണ്ഡലത്തിലാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 71 മണ്ഡലങ്ങളിൽ ഇത്തവണ വോട്ട് ശതമാനം കുറവാണ്. അസാധാരണമായ വോട്ട് വർധന ഉണ്ടായി എന്ന പ്രചാരണം അടിസ്ഥാനരഹിതമായതാണ്.
എല്ലാവർക്കും വോട്ടവകാശം ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് സാധിച്ചില്ല. ‘‘ഉത്തരവാദിത്തമുള്ള ഏജൻസിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചവർക്ക് വോട്ട് നിഷേധിക്കുന്ന രീതിയാണ് ഉണ്ടായത്. 20,000ത്തിൽ അധികം പേർക്ക് ഇത്തരത്തിൽ വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നാണ് കണക്കുകൾ’’–ഗോവിന്ദൻ പറഞ്ഞു.
അധികാരം കിട്ടിയില്ലെങ്കിൽ രാഷ്ടീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നു. വനവാസത്തിന് പോകേണ്ടതൊന്നുമില്ല, ജനങ്ങൾ അതെല്ലാം ക്ഷമിച്ചോളും.രാഷ്ട്രീയ പ്രവർത്തനമാണ്, പറഞ്ഞതെല്ലാം അതുപോലെ നടക്കണമെന്നില്ല. അദ്ദേഹം ഐക്യമുന്നണി നേതാവായി തുടരട്ടെ’’–ഗോവിന്ദൻ പറഞ്ഞു.






























