ഡോ ജോസ് ജോസഫ്
തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജും സിനിമാ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുന്ന രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി.
![]()
2025 ൽ പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന കൂലി രജനീകാന്തിൻ്റെ മുൻ ചിത്രം ജയിലർ പോലെ താരനിബിഡമാണ്.ഒരു രജനി ചിത്രത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം കൂലിയിലുണ്ട്. എന്നാൽ അമിത പ്രതീക്ഷകൾ വേണ്ട.
സ്റ്റൈൽ മന്നൻ്റെ പഴയ സ്റ്റൈൽ ലോകേഷ് കനക രാജ് മിനുക്കിയെടുത്തിട്ടുണ്ട്. എങ്കിലും ലോകേഷ് എഴുതിയ തിരക്കഥ ദുർബ്ബലമായത് ചിത്രത്തിൻ്റെ കെട്ടുറപ്പിനെ ബാധിച്ചു.കൈതിയിലും വിക്രമിലും കണ്ട ലോകേഷ് കനകരാജ് യൂണിവേഴ്സ് കൂലിയിൽ ഇല്ല.

ഒരു രജനി ചിത്രത്തിനു വേണ്ട ചേരുവകളാണ് കൂലിയിൽ സംവിധായകൻ ചേർത്തിരിക്കുന്നത്.കൂലി നമ്പർ 5821 എന്നതാണ് രജനിയുടെ കഥാപാത്രത്തിനു നൽകിയിരിക്കുന്ന നമ്പർ.ബസ് കണ്ടക്ടറായ ലോകേഷിൻ്റെ പിതാവിൻ്റെ അതേ നമ്പർ. 170 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സൺ പിക്ച്ചേഴ്സിനു വേണ്ടി കലാനിധി മാരനാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ രജനി സ്റ്റൈലിന് ആദരമർപ്പിച്ചു കൊണ്ടാണ് കൂലിയുടെ തുടക്കം.നടപ്പിലും എടുപ്പിലും സിഗരറ്റ് ചുണ്ടിലേക്ക് എറിയുന്നതിലും സംഘട്ടനത്തിലുമെല്ലാമുള്ള രജനി സ്റ്റൈലിന് 74- മത്തെ വയസ്സിലും മങ്ങലേറ്റിട്ടില്ല. സുഹൃത്തിൻ്റെ മരണത്തിനു പിന്നിലുള്ള രഹസ്യം തേടിയുള്ള നായകൻ്റെ അന്വേഷണത്തോടെയാണ് കൂലിയുടെ തുടക്കം.

അത് പിന്നീട് കള്ളക്കടത്ത് സിണ്ടിക്കേറ്റുമായുള്ള സംഘർഷത്തിലേക്ക് വഴിമാറുന്നു.ചെന്നൈയിൽ ‘ദേവാസ് മാൻഷൻ ‘എന്ന പേരിൽ ഒരു ലോഡ്ജ് നടത്തുകയാണ് ദേവരാജൻ എന്ന ദേവ (രജനികാന്ത് ). കർശനമാണ് ലോഡ്ജിലെ ചിട്ടവട്ടങ്ങൾ. മദ്യം ഉപയോഗിക്കാൻ പാടില്ല. ഒരു ലാൻഡ് ഫോൺ ദേവയ്ക്കു മാത്രം ഉപയോഗിക്കാനുള്ളതാണ്. ലോഡ്ജിൽ മുറി നമ്പർ 114-ലാണ് ദേവയുടെ താമസം.
ആത്മസുഹൃത്ത് രാജശേഖറിൻ്റെ (സത്യരാജ് ) മരണം അറിഞ്ഞ് ദേവ വിശാഖപട്ടണത്തെത്തുന്നു.രാജശേഖൻ്റെ മകൾ പ്രീതി ശ്രുതി ഹാസൻ) കോപത്തോടെ അയാളെ പുറത്താക്കുന്നു.

എന്നാൽ ഇതിൻ്റെ കാരണം വെളിപ്പെടുത്തുന്നില്ല.ഹൃദയാഘാതമാണ് രാജശേഖറിൻ്റെ മരണകാരണമെന്നാണ് മകൾ പറഞ്ഞതെങ്കിലും അതൊരു കൊലപാതകമാണെന്ന് ദേവ തിരിച്ചറിയുന്നു.
രാജശേഖർ മഹത്തായ ലക്ഷ്യത്തോടെ ഒരു മൊബൈൽ ശവസംസ്കാര സംവിധാനം കണ്ടുപിടിച്ചിരുന്നു. ഇതിന് പേറ്റൻ്റ് ലഭിച്ചില്ല. ക്രൂരനായ കള്ളക്കടത്തുകാരൻ സൈമൺ (നാഗാർജുന) കൊന്നൊടുക്കുന്ന എതിരാളികളെ നിമിഷനേരം കൊണ്ട് ദഹിപ്പിക്കാൻ രാജശേഖറിൻ്റെ കണ്ടുപിടുത്തത്തെ ചൂഷണം ചെയ്യുന്നു. രാജശേഖറിൻ്റെ മൂന്ന് പെൺമക്കളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഈ ക്രൂരകൃത്യം.
സൈമൺ സർക്കാരിൽ നിന്നും 99 വർഷത്തെ പാട്ടത്തിനെടുത്ത് ഒരു തുറമുഖം നടത്തുന്നുണ്ട്. അയാളുടെ കിങ്പിൻ കമ്പനി കള്ളക്കടത്തിൻ്റെയും എല്ലാ അധോലോക പ്രവർത്തനങ്ങളുടെയും കേന്ദ്രമാണ്. തുറമുഖത്തിലെ നിയന്ത്രിത പ്രദേശങ്ങളിലേക്ക് ആർക്കും പ്രവേശനമില്ല.

ഒരു രഹസ്യവും ചോരാൻ അനുവദിക്കില്ല. കൂർമ്മബുദ്ധിയും ക്രൂരനുമായ ദയാലാണ് (സൌബിൻ ഷഹീർ ) സൈമണു വേണ്ടി തൊഴിലാളികളെ നിയന്ത്രിച്ചു നിർത്തുന്നത്.തൊഴിലാളികളിലാരോ പോലീസ് ചാരനാണെന്നാണ് സൈമൺൻ്റെ സംശയം.
രാജശേഖറിൻ്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ദേവയെ സൈമൺൻ്റെ അധോലോകത്തിൽ എത്തിക്കുന്നു.പല ഉപകഥകൾ നോൺ ലീനിയറായി പറഞ്ഞ് അവസാനം ബന്ധിപ്പിക്കുകയാണ് സംവിധായകൻ. 30 വർഷം മുമ്പ് തീപ്പൊരി തൊഴിലാളി യൂണിയൻ നേതാവായിരുന്ന ദേവയുടെ ഭൂതകാലം ഇതിനിടയിൽ വെളിപ്പെടുത്തുന്നുണ്ട്.
രാജശേഖറിൻ്റെ സഹോദരിയുടെ ഭർത്താവാണ് ദേവ.രാജശേഖറിൻ്റെ മകൾ പ്രീതി ദേവയ്ക്ക് യഥാർത്ഥത്തിൽ ആരാണ് ? കള്ളക്കടത്തിന്റെ മറവിൽ സൈമൺ നടത്തുന്ന യഥാർത്ഥ ബിസിനസ്സ് എന്താണ്?
ദേവ എന്ന ഫയർബ്രാണ്ട് ലേബർ യൂണിയൻ നേതാവിന് സൈമണും തുറമുഖവുമായി മറഞ്ഞിരിക്കുന്ന ഒരു ഭൂതകാല ബന്ധം ഉണ്ടോ? ദയാൽ യഥാർത്ഥത്തിൽ ആരാണ്? ദയാലിന് തുറമുഖത്ത് ജോലി ചെയ്യുന്ന കല്യാണിയുമായുള്ള (രചിത റാം) രഹസ്യ ബന്ധം എന്താണ്?.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം പകുതി. ക്ലൈമാക്സിൽ ദേവയോട് കൊമ്പുകോർക്കാൻ ആമിർഖാൻ്റെ ദാഹ എന്ന കഥാപാത്രവുമെത്തുന്നു.
രജനികാന്തിൻ്റെ മുൻ ചിത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കൂലിയിൽ കാണാം.മണിരത്നം ചിത്രം തലപതിയിൽ മമ്മൂട്ടി ചെയ്ത കഥാപാത്രം ദേവരാജ് എന്ന പേരാണ് കൂലിയിൽ രജനികാന്തിൻ്റെ കഥാപാത്രത്തിന് നൽകിയിരിക്കുന്നത്. തലപതിയിലെ രജനിയും ശോഭനയുമൊത്തുള്ള ഫോട്ടോ 30 വർഷം മുമ്പ് ദേവയും ഭാര്യയുമൊത്തുള്ള ചിത്രമായി കാണിച്ചിരിക്കുന്നു.
1981 ലെ രജനി ചിത്രം തീയിലും താരം തുറമുഖത്ത് പണിയെടുക്കുന്ന തൊഴിലാളിയായിരുന്നു.രജനിയുടെ തങ്കമകനിലെ ‘വാ വാ പക്കം വാ ‘പാട്ടും കൂലിയിൽ പശ്ചാത്തലത്തിൽ ചേർത്തിട്ടുണ്ട്. ബാഷയിലേതു പോലെ രജനിയുടെ മറഞ്ഞിരിക്കുന്ന ഒരു ഗ്യാങിനെ കൂലിയിലും കാണാം.

രജനികാന്ത് പവർഹൗസ് പ്രകടനവുമായി തകർത്തഭിനയിച്ചു.പ്രത്യേകിച്ചും ഡി ഏജിംഗ് നാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ 30 വർഷം മുമ്പുള്ള കൂലിയായി.
നാഗാർജുന സ്ക്രീൻ പ്രസൻസ് കൊണ്ട് ശ്രദ്ധേയനായി. ക്ലൈമാക്സിൽ വരുന്ന ആമിർഖാന് അധികമൊന്നും ചെയ്യാനില്ല.കന്നഡ താരം ഉപേന്ദ്ര സംഘട്ടന രംഗങ്ങളിൽ തിളങ്ങി.ചെറിയ വേഷത്തിൽ സത്യരാജും മികച്ചു നിന്നു.
രജനിക്കൊപ്പം ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് സൌബിൻ ഷഹീർ അവതരിപ്പിച്ച ദയാൽ .പൂജ ഹെഗ്ഡെയോടൊപ്പം സൗബിൻ ‘മോണിക്ക ‘ എന്ന നൃത്തരംഗത്തിൽ ആവേശത്തോടെ ചുവടു വെച്ചു സൌബിൻ്റെ ജോഡിയായെത്തിയ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രചിത റാമിൻ്റെ പ്രകടനവും ശ്രദ്ധേയമായി. നായികയായ ശ്രുതി ഹാസൻ്റെ വേഷം സംവിധായകൻ കണ്ണീർ രംഗങ്ങളിൽ ഒതുക്കി.ആക്ഷൻ ഒന്നുമില്ല.

ക്ലൈമാക്സിൽ പുതുമയൊന്നുമില്ല. തീർത്തും പ്രവചനീയമാണ്. അത്ഭുതകരമായ ട്വിസ്റ്റുകളൊന്നും ഇല്ല. രജനിയുടെയും ആമിർഖാൻ്റെയും കോമ്പിനേഷൻ രംഗങ്ങൾ പ്രതീക്ഷിച്ച മികവ് പുലർത്തിയില്ല. ലോകേഷ് കനകരാജിൻ്റെ തിരക്കഥയാണ് ചിത്രത്തിലെ ഏറ്റവും ദുർബ്ബലമായ കണ്ണി. താരങ്ങളെ വേണ്ട പോലെ പ്രയോജനപ്പെടുത്താനായില്ല.

രജനികാന്തിൻ്റെ മാഗ്നറ്റിക് സ്‌ക്രീൻ സാന്നിധ്യവും സൌബിൻ ഷഹീറിൻ്റെ ശക്തമായ പ്രകടനവും കൊണ്ട് കണ്ടിരിക്കാവുന്ന ചിത്രമാണ് കൂലി. സാങ്കേതികമായും ചിത്രം ഉയർന്ന നിലവാരം പുലർത്തുന്നു.ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും മികച്ചതാണ്.
സൗണ്ട് ഡിസൈൻ, പ്രൊഡക്ഷൻ ഡിസൈൻ, വിഎഫ്എക്സ് എന്നിവയുൾപ്പെടെയുള്ള സാങ്കേതിക മേഖലകളും മികച്ച പ്രകടനം കാഴ്ചവെച്ചു.

——————————————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക






























