ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ കർശന നിബന്ധന വച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ അമെരിക്കൻ സൈനിക താവളങ്ങളും പൂർണമായും അടച്ചുപൂട്ടണമെന്നതാണ് ഒരു നിബന്ധന.
യുദ്ധം അവസാനിപ്പിക്കാനായി 15 ഇന നിർദേശങ്ങൾ മുന്നോട്ട് വച്ച അമേരിക്കയുടെ നടപടിയോടുള്ള പ്രതികരണമായാണ് ഇറാൻ ഈ നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ചുങ്കം പിരിക്കാനുമുള്ള അവകാശം നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസിന്‍റെ പൂർണ നിയന്ത്രണം വേണമെന്നാണ് അവരുടെ ആവശ്യം.
ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുക, ഹിസ്ബുള്ളക്കെതിരായ ഇസ്രയേലിന്‍റെ സൈനിക നീക്കം അവസാനിപ്പിക്കുക തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ. എന്നാൽ ഇതിനോടുള്ള അമേരിക്കയുടെ പ്രതികരണം വ്യക്തമല്ല. അവർ അത് തള്ളാനാണ് സാധ്യത.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന ശ്രമങ്ങൾക്ക് സൗദി അറേബ്യയും യുഎഇയും പരോക്ഷമായി എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകളും ഇറാന്റെ വർധിച്ച ശക്തിയും ഇതിന് പിന്നിലെ പ്രധാന കാരണങ്ങളാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ട്രംപ് യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ഇടനിലക്കാരുടെ സഹായത്തോടെ 15 പോയിന്റ് സമാധാന പദ്ധതിയുമായി ഇറാനെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ശക്തമാക്കിയതും ഖത്തറിലെ ഗ്യാസ് ഉത്പാദന സംഭരണകേന്ദ്രങ്ങൾ അടക്കമുള്ളവ ആക്രമിച്ചതും ഗൾഫ് രാജ്യങ്ങളെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. അമേരിക്ക യുദ്ധത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ ഇറാൻ കൂടുതൽ ശക്തമായ പ്രാദേശിക ശക്തിയായി മാറുമെന്ന ഭയമാണ് സൗദിയെയും യുഎഇയെയും പിടിച്ചുലയ്ക്കുന്നത്.
സൗദി നേതൃത്വത്തിലെ ചിലർ ട്രംപിനോട് യുദ്ധം തുടരണമെന്ന് ആവശ്യപ്പെട്ടതായും പറയുന്നു. ഇറാനെ പൂർണമായി ദുർബലപ്പെടുത്താതെ സമാധാനത്തിലേക്ക് നീങ്ങുന്നത് ഭാവിയിൽ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുമെന്ന നിലപാടാണ് ഇവർ എടുത്തിരിക്കുന്നത്.
മാർച്ച് ആദ്യം സംഘർഷം കടുത്തതോടെ, ഗൾഫ് രാജ്യങ്ങൾ തന്നെ നേരിട്ട് ആക്രമണ ഭീഷണിയിലായതും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. ഇറാൻ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ, അമേരിക്കൻ നീക്കങ്ങൾ പ്രാദേശിക യുദ്ധമായി വ്യാപിക്കുമോയെന്ന ആശങ്കയും ഉയർന്നു.
ട്രംപിന്റെ സമാധാന പദ്ധതി പഴയ നിർദേശങ്ങളുടെ ആവർത്തനമാണെന്നും ഇറാൻ ഉൾപ്പെടെയുള്ള പലരും അതിനെ സംശയത്തോടെയാണ് കാണുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. യഥാർത്ഥ സമാധാനം കൈവരിക്കാൻ കൂടുതൽ വ്യാപകമായ രാഷ്ട്രീയ ധാരണ ആവശ്യമാണ് എന്നാണ് വിലയിരുത്തൽ.
വിജയം നേടിയെന്ന് ട്രംപ് അവകാശപ്പെട്ടിട്ടും, യുദ്ധം തുടരുകയാണ്. മധ്യസ്ഥരായി പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ രംഗത്തുണ്ടെങ്കിലും സമാധാന ശ്രമങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ചുരുക്കത്തിൽ ട്രംപിന്റെ സമാധാന നീക്കങ്ങളും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകളും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇറാനെ പൂർണമായി നിയന്ത്രിക്കാതെ യുദ്ധം അവസാനിപ്പിക്കരുതെന്ന നിലപാടും, സമാധാനം വേഗത്തിൽ നേടണമെന്ന അമേരിക്കൻ ആഗ്രഹവും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി.






























