വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ, ഇറാന്‍-അമേരിക്ക ചര്‍ച്ച വീണ്ടും നടന്നേക്കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. രണ്ടാംഘട്ട ചര്‍ച്ച വ്യാഴാഴ്ച ഉണ്ടാവും.
ഇതിനിടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞു.സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് എണ്ണ വിപണിയില്‍ പ്രതിഫലിച്ചത്.
ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്ക് പോകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും ഇരുപക്ഷവും ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇസ്ലാബാദിൽ നടന്ന ആദ്യ ചർച്ചയിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും പറഞ്ഞിരുന്നു.ചർച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാൻ്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിട്ടില്ല.
യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കേണ്ട കാലാവധിയെ ചൊല്ലിയുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടത്. തുടര്‍ന്ന് ഇറാന്‍ തുറമുഖങ്ങള്‍ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം ഈ ചര്‍ച്ചകളിലൂടെ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് എണ്ണ വിപണിയുടെ പ്രതീക്ഷ.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിൻ്റെ വില ബാരലിന് 95 ഡോളറില്‍ താഴെ എത്തിയിരിക്കുകയാണ്. ഇന്നലെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എണ്ണവില കുറയാന്‍ തുടങ്ങിയത്. 105 ഡോളര്‍ കടന്ന് കുതിച്ചിരുന്ന എണ്ണവിലയാണ് ഒറ്റയടിക്ക് നൂറ് ഡോളറില്‍ താഴെ എത്തിയത്.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇപ്പോഴും ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം എണ്ണ നീക്കത്തെ ബാധിച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ വിജയിച്ചാല്‍ എണ്ണ ലഭ്യത കൂടുമെന്ന പ്രതീക്ഷയിലാണ് വില കുറയുന്നത്—






























