ഡോ ജോസ് ജോസഫ്…
മാതാപിതാക്കൾക്ക് ഒരു പ്രയോജനവുമില്ലാത്ത മക്കളെ ശകാരിക്കാൻ നാട്ടിൽ പൊതുവെ പ്രയോഗിക്കുന്ന വാക്കാണ് വാഴ.
തങ്ങൾക്ക് സാധിക്കാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ സാക്ഷാത്ക്കരിക്കണമെന്ന് ആഗ്രഹിച്ച രക്ഷിതാക്കളുടെയും ജീവിതം ‘വാഴ’പോലെയാക്കിയ ആൺകുട്ടികളുടെയും കഥയായിരുന്നു 2024 ആഗസ്റ്റിൽ ആനന്ദ് മേനോൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാഴ: ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്.

ചുറ്റുപാടും കണ്ട് പരിചിതരായ കുട്ടികളുടെ ജീവിതങ്ങളിലെ സൗഹൃദങ്ങളും ആഘോഷങ്ങളും ആശങ്കകളും പ്രതിസന്ധികളുമെല്ലാം ചിത്രീകരിച്ച വാഴ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യ വാഴയുടെ തുടർച്ചയല്ലെങ്കിലും അതേ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രമാണ് സവിൻ സാ സംവിധാനം ചെയ്ത വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്.
വാഴ ഒന്നിനും ജയ ജയ ഹോ, ഗുരുവായൂർ അമ്പലനടയിൽ എന്നീ ചിത്രങ്ങൾക്കും തിരക്കഥ എഴുതിയ വിപിൻ ദാസാണ് വാഴ രണ്ടിനും തിരക്കഥ എഴുതിയിരിക്കുന്നത്.ഒന്നാം വാഴയിലെ ചില കഥാപാത്രങ്ങൾ ചില നിർണ്ണായക മുഹൂർത്തങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതല്ലാതെ വാഴ രണ്ടിന് ഒന്നാം വാഴയുമായി നേരിട്ട് ബന്ധമൊന്നുമില്ല.
ഒന്നാം വാഴയുടെ വലിയൊരു ഭാഗം കോമഡി ട്രാക്കിലൂടെയാണ് സഞ്ചരിച്ചത്.നായകന്മാർ മണ്ടൻ തീരുമാനങ്ങളിലൂടെ അവരുടെ ജീവിതത്തെ കുഴപ്പങ്ങളിൽ ചാടിച്ചു. എന്നാൽ വാഴ രണ്ടിലെ കുട്ടികൾ ഒരു ഘട്ടം പിന്നിടുമ്പോൾ കുറെക്കൂടി ഉത്തരവാദിത്വ ബോധമുള്ളവരായി മാറുന്നു.

വാഴ രണ്ട് ഒന്നാം പകുതിയിൽ കോമഡി ട്രാക്കിലൂടെ മുന്നേറുമ്പോൾ രണ്ടാം പകുതി ഏറെയും വൈകാരികമാണ്.163 മിനിറ്റുള്ള ചിത്രത്തിൻ്റെ രണ്ടാം പകുതിയിൽ ചെറിയ ഇഴച്ചിൽ അനുഭവപ്പെടും.
രക്ഷകർത്താക്കൾ, അധ്യാപകർ, പേരറ്റിംഗിൻ്റെ പ്രശ്നങ്ങൾ, കൗമാര ആഘോഷങ്ങൾ, സംഘർഷങ്ങൾ, പോലീസ് എന്നിവയെല്ലാം വാഴ രണ്ടിലും കാണാം.
ആൺ കുട്ടികളുടെ ജീവിത പ്രശ്നങ്ങളിലൂടെയാണ് വാഴ ഒന്ന് സഞ്ചരിച്ചതെങ്കിൽ വാഴ രണ്ട് ഹൃദയത്തോട് ചേർന്നു നിൽക്കുന്ന സഹോദര ബന്ധങ്ങളെയും അതിനെ ഉല്ലംഘിക്കുന്ന സഹോദര തുല്യമായ സൗഹൃദങ്ങളെയും ആഘോഷിക്കുന്നു.
ജെൻ സി കുട്ടികളുടെ പ്ലസ് ടു വിദ്യാഭ്യാസ കാലഘട്ടത്തിന് പ്രാമുഖ്യം നൽകുന്ന വാഴ 2, മലയാളി യുവാക്കളുടെ യു കെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, വിദ്യാർത്ഥികളിലെ മയക്ക് മരുന്ന് ഉപഭോഗം, കൗമാരക്കാരിൽ വർധിച്ചു വരുന്ന ആക്രമണോത്സുകത തുടങ്ങിയ സമകാലിക വിഷയങ്ങളിലൂടെയും കടന്നു പോകുന്നു.
റീൽസുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവ് രാജ് ടി ആർ എന്നീ സോഷ്യൽ മീഡിയ താരങ്ങളാണ് വാഴ രണ്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുല വെട്ടിമാറ്റിയ വാഴ വെട്ടിയിടുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം.
വാഴകൾ നിറഞ്ഞ ഗ്രാമീണാന്തരീക്ഷം ചിത്രത്തിൻ്റെ ആരംഭത്തിൽ കാണാം. അയൽപക്കക്കാരായ ഹാഷിറിൻ്റെയും (ഹാഷിർ ) അലൻ്റെയും (അലൻ ) ഉമ്മമാർ പൂർണ്ണ ഗർഭിണികളാണ്. ഹാഷിറിൻ്റെ ഉമ്മ പ്രസവിക്കുന്നതോടെ അവൻ്റെ ബാപ്പ മരിക്കുന്നു.
ഹാഷിറിന് അനിയൻ ജനിച്ചപ്പോൾ അലന് അവൻ്റെ ആഗ്രഹത്തിന് വിപരീതമായി ജനിച്ചത് പെൺകുട്ടിയാണ്.ഹാഷിറിൻ്റെയും അലൻ്റെയും വിട്ടു പിരിയാത്ത സൗഹൃദം പ്ലസ് ടു ലെവലിലും തുടരുന്നു.സ്ക്കൂളിൽ ബാക്ക് ബെഞ്ചേഴ്സാണ് ഹാഷിറും അലനും.
വിനായകനും അജിനും എതിർ ഗ്യാങ്ങിലാണ്. ഉഴപ്പന്മാരും ലക്ഷ്യബോധമില്ലാത്തവരുമാണ് ഇവർ നാലു പേരും. കടുത്ത ലാലേട്ടൻ ഫാൻസുമാണ്. ലൂസിഫർ (2019) റിലീസ് ചെയ്ത തീയേറ്ററിൽ വെച്ച് ശത്രുത മാറി ഇവർ നാലു പേരും അടുത്ത സുഹൃത്തുക്കളായി മാറുന്നു.

തീയേറ്ററിൽ അച്ചടക്കം നിലനിർത്താൻ പോലീസ് ഓഫീസർ (കൃഷ്ണ പ്രസാദ്) നടത്തുന്ന ഭീഷണിക്കെതിരെ കാണികൾ പ്രയോഗിക്കുന്ന കൗണ്ടർ കോമഡികളും ഡയലോഗുകളും അല്പം നീണ്ടു പോയി.
കുട്ടികളെ വടി കൊണ്ട് അടിച്ചിരുത്തി മര്യാദ പഠിപ്പിക്കുന്ന അധ്യാപകനാണ് മുജീബ് ( വിജയ് ബാബു).അയാളുടെ ചില ഇടപെടലുകൾ സ്കൂളിൽ വലിയ സംഘർഷത്തിലേക്കും വിദ്യാർത്ഥിക്ൾ തമ്മിലുള്ള വൻ സംഘട്ടനത്തിലേക്കും വഴി തെളിക്കുന്നു.
മയക്കുമരുന്നടിച്ച കുട്ടുകാർ സംഘട്ടത്തിനിടയിൽ വന്നുപെട്ട മനോജ് ( അജു വർഗീസ്)എന്ന അധ്യാപകൻ്റെ തല അടിച്ചു പൊട്ടിക്കുന്നു. എപ്പോഴും സഹാനുഭൂതിയോടെ കുട്ടികളുടെ ഭാഗത്ത് നിന്ന് സംസാരിക്കുന്ന അധ്യാപകനാണ് മനോജ്.
വാഴ ഒന്നിൽ കുട്ടികൾക്ക് രക്ഷകനായെത്തിയത് പോലീസ് ഓഫീസർ ബേസിൽ ജോസഫ് ആയിരുന്നുവെങ്കിൽ വാഴ രണ്ടിൽ അത് അൽഫോൻസ് പുത്രനാണ്. ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നാണ് അൽഫോൻസ് പുത്രൻ്റെ സി ഐ സേവിയർ ചോദിക്കുന്നത്.

മോശം പേരൻ്റിംഗ്, സാമൂഹിക വികസനത്തിനും ബൗദ്ധികവും കായികവുമായ വളർച്ചയ്ക്കും അവസരങ്ങളില്ലാത്ത സ്കൂൾ പരിസരങ്ങൾ ,അധ്യാപകരുടെ അനാവശ്യ ബ്ലെയിം ഗെയിമുകൾ എന്നിവയെല്ലാം തിരക്കഥാകൃത്ത് ഇവിടെ ഉയർത്തിക്കാട്ടുന്നുണ്ട്. “പ്രേമത്തിന് ശേഷം തുടങ്ങിയ പ്രശ്നങ്ങൾ ” എന്ന ‘പ്രേമം ‘ സംവിധായകൻ കൂടിയായ അൽഫോൻസിൻ്റെ പ്രേമം കോമഡികൾ ക്ലിക്കായില്ല.
അടി, ഇടി, മയക്ക് മരുന്ന് ,പോലീസ് സ്റ്റേഷൻ. നാട് മുഴുവൻ പേരുദോഷമായി.നാട് വിട്ടാലോ എന്ന ചിന്തയിലായി കൂട്ടുകാർ. നാട്ടിൽ നിന്നാൽ രക്ഷപെടില്ല. അവസരങ്ങളില്ല.അലനും വിനായകനും യു കെ യിൽ എത്തുന്നു.ഹാഷിർ നാട്ടിൽ കുടുങ്ങി. അജിൻ എത്തി ചേർന്നത് ഗൾഫിലാണ്.ഈ നാലു പേരുടെയും ജീവിതത്തിലെ ചെറിയ സംഭവങ്ങളിലെ വൈകാരിക തലങ്ങളിലൂടെയാണ് രണ്ടാം പകുതി സഞ്ചരിക്കുന്നത്.
ഇഴയടുപ്പമുള്ള സാഹോദര്യത്തിൻ്റെ വൈകാരികത ഇവിടെ കടന്നു വരുന്നു.ഇത് വിശാലമായ കഥാപരിസരത്തോട് കൂട്ടിച്ചേർക്കപ്പെടുന്നു.രണ്ടാം
മയക്ക് മരുന്നു പോലുള്ള വഴിതെറ്റിക്കുന്ന വിപത്തുകളിൽ നിന്ന് മാറി നിൽക്കാനും സാഹോദ്യത്തിലും സൗഹൃദത്തിലും ഊന്നി ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാനുമാണ് ജെൻ സി തലമുറയ്ക്ക് ചിത്രം നൽകുന്ന ഉപദേശം. ജീവിതത്തിലെ ഒരു സന്നിഗ്ദ ഘട്ടത്തിൽ “ഞാൻ അല്ലാതെ വേറെയാര്?” സഹായിക്കാൻ എന്ന് സഹോദരിയോടുള്ള അലൻ്റെ ചോദ്യം ഹൃദയസ്പർശിയാണ്.

നാല് വ്യത്യസ്തരായ രക്ഷകർത്താക്കളെ ചിത്രത്തിൽ കാണാം.ഹാഷിറും സഹോദരനും ബാപ്പയില്ലാതെ അമ്മയുടെ സംരക്ഷണത്തിൽ വളർന്ന കുട്ടികളാണ്. വിനായകൻ്റെ അച്ഛൻ മകനെ അങ്ങേയറ്റം സ്നേഹിക്കുന്നു. അലൻ്റെ ബാപ്പ പേരൻ്റിംഗിൻ്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നവനാണ്.
വാഴ രണ്ടിലെ യഥാർത്ഥ വാഴ അജിൻ്റെയും സഹോദരൻ്റെയും അച്ഛനാണ്. കിട്ടുന്നിടത്തു നിന്നെല്ലാം കടം വാങ്ങി, ഒരു പണിയുമെടുക്കാതെ സുഖജീവിതം നയിക്കുകയാണ് അയാൾ. മക്കൾ അയാൾക്ക് കറവപ്പശുക്കളാണ്. ഉപരിപഠനത്തിന് അയക്കാതെ, കടം വീട്ടാൻ മക്കളെ ഗൾഫിൾ പൊരിവെയിലിൽ കൂലി വേലയ്ക്ക് അയച്ചു നാട്ടിൽ അലസനായി കഴിയുകയാണ് അയാൾ.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാഷിർ ,അലൻ, വിനായക്, അജിൻ എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.ഹാഷിറും അലനുമാണ് ഒരു പടി മുന്നിൽ.അജിൻ്റെ സഹോദരനെ അവതരിപ്പിച്ച ദേവ് രാജും കൊള്ളാം. നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏയ്ഞ്ചൽ മരിയ, വേദ ശങ്കർ എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനില്ല.
അധ്യാപകരായെത്തിയ വിജയ് ബാബുവും അജു വർഗീസും ഒതുക്കത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അൽഫോൻസ് പുത്രൻ്റെ പോലീസ് ഓഫീസറും ശ്രദ്ധേയമായി. ബിജുക്കുട്ടൻ, സുധീഷ്, അശ്വതി ചന്ദ്രകിഷോർ തുടങ്ങിയവരും മികച്ച പ്രകടനം നടത്തി.
വാഴ ഒന്നിനെക്കാൾ കുറച്ചു കൂടി മികച്ചതാണ് വാഴ2. ചിത്രം ഏറെക്കുറെ തീർന്ന ഘട്ടത്തിൽ, ക്ലൈമാക്സിൽ വാഴ ഒന്നിലെ നായകന്മാരെ കാണാം. കൌമാരത്തിൽ നിന്നും പ്രായപൂർത്തിയാകുന്ന മുതിർന്ന ഘട്ടത്തിലേക്ക് കുട്ടികൾ മാറുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും തിരക്കഥാകൃത്ത് വിപിൻ ദാസ് നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

ചിത്രത്തിൻ്റെ ദൈർഘ്യം അല്പം കൂടി കുറച്ചിരുന്നെങ്കിൽ ഒന്നു കൂടി നന്നാകുമായിരുന്നു.കണ്ണൻ മോഹനാണ് എഡിറ്റർ. സംഘട്ടന രംഗങ്ങളിൽ എഡിറ്ററുടെ മികവ് കാണാം. തിരക്കഥയോട് നീതി പുലർത്തുന്നതാണ് സവിൻ സായുടെ സംവിധാനം. അങ്കിത് മേനോൻ്റെ സംഗീതവും അഖിൽ ലൈലാസുരൻ്റെ ക്യാമറയും മികച്ചതാണ്.
ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക






























