April 23, 2026 1:50 am

യുദ്ധം രൂക്ഷമാകുന്നു; അമേരിക്കയുടെ സൈനിക മേധാവി പുറത്ത്

വാഷിംഗ്ടൺ: ഇറാനിൽ യുദ്ധം തുടരുന്നതിനിടെ, സൈനിക മേധാവി ജനറൽ റാൻഡി ജോർജിനെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുറത്താക്കി.

ഉടൻ വിരമിക്കാൻ അദ്ദേഹത്തോട് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നിർദേശിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപും ഹെഗ്‌സത്തും പിന്തുടരുന്ന നയങ്ങളോട് പൊരുത്തപ്പെടുന്ന പുതിയ നേതൃത്വമാണ് ആവശ്യമായതെന്നാണ് വിലയിരുത്തൽ.

2023ൽ നിയമിതനായ ജോർജിൻ്റെ കാലാവധി സാധാരണ നിലയിൽ 2027 വരെ നീളേണ്ടതായിരുന്നു. എന്നാൽ പുതിയ തീരുമാനം അദ്ദേഹത്തിന്റെ കാലാവധിയെ ചുരുക്കാനിടയാക്കുന്നു. വെസ്റ്റ് പോയിന്റിൽ നിന്ന് 1988ൽ സൈന്യത്തിൽ പ്രവേശിച്ച ജോർജ് ഗൾഫ് യുദ്ധം, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജോർജിൻ്റെ പകരക്കാരനായി നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ക്രിസ്റ്റഫർ ലാ നെവിൻ്റെ പേരാണ് പരിഗണനയിൽ. മുമ്പ് 82ാം എയർബോൺ ഡിവിഷൻ കമാൻഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഹെഗ്‌സത്ത് ഇതിനകം തന്നെ നിരവധി മുതിർന്ന സൈനിക നേതാക്കളെ പദവിയിൽ നിന്ന് നീക്കിയിട്ടുണ്ട്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ സി.ക്യു ബ്രൗൺ, നാവിക സേന മേധാവി അഡ്മിറൽ ലിസ ഫ്രാൻകെറ്റി എയർഫോഴ്‌സ് വൈസ് ചീഫ് ജനറൽ ജെയിംസ് സ്ലിഫി , പ്രതിരോധ ഇന്റലിജൻസ് ഏജൻസി മേധാവി ലെഫ്റ്റനന്റ് ജനറൽ ജെഫ്രി ക്രൂസ് എന്നിവരും ഇതിനകം നീക്കം ചെയ്യപ്പെട്ടവരിൽപ്പെടുന്നു.

ഇതിനിടെ,ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റൻ പാലം വ്യോമാക്രമണത്തിൽ അമേരിക്ക തകർത്തു . ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ലിയ പാലമായ ബി-1 ബ്രിഡ്ജ് ആണിത്.

ആക്രമണത്തിൽ 8 പേ‍ർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.

ആദ്യത്തെ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാ പ്രവ‍ർത്തനം നടത്താനുമെത്തിയവർക്കാണ് രണ്ടാമത്തെ ആക്രമണത്തിൽ പരിക്കേറ്റത്. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ഇറാൻ സ്വദേശികളും പ്രദേശത്തെ താമസക്കാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News