കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് സമൻസ് അയയ്ക്കുകയും, അത് പിന്നീട് ഒന്നുമില്ലാതെ അവസാനിക്കുകയും ചെയ്തതിനെ പരിഹസിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.
തൃശ്ശൂരിലെ വടക്കാഞ്ചേരിയിൽ പാവങ്ങൾക്ക് പാർപ്പിട സമുച്ചയം പണിയാൻ വേണ്ടിയുള്ള ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് സമൻസ്.ഈ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ കുറെ മാസം ജയിലായിരുന്നു.
ഈ കേസിപ്പോൾ കൈകാര്യം ചെയ്യുന്നത് സി ബി ഐ. സ്വർണ്ണക്കടത്ത് കേസിലും ഈ കേസിലും പ്രതിയായ് സ്വപ്ന സുരേഷ് എഴുതിയ ഫേസ്ബുക്ക് കുറിപ്പിനെ ആസ്പദമാക്കിയാണ് പരമേശ്വരൻ്റെ പ്രതികരണം.
ആ കുറിപ്പ് ഇങ്ങനെ:
‘ഇപ്പോഴാണോ മലയാളമാധ്യമങ്ങൾ ഇതറിയുന്നത്?’ എന്ന് കേരളത്തിലെ ഭയങ്കരമാന ഇൻവെസ്റ്റിഗേറ്റിങ് മാധ്യമക്കാരുടെ മുഖത്ത് തേമ്പിക്കൊണ്ടാണ് സ്വപ്ന സുരേഷ് തൻ്റെ കുറിപ്പ് ആരംഭിക്കുന്നത്.
സ്വപ്ന ഒരു സരിതയല്ല. ഇതുവരെയ്ക്കും,മലയാളികൾക്കു മുമ്പിൽ കാരണഭൂതനെ കുറിച്ചുള്ള ഏറ്റവും നല്ല സത്യവാങ്മൂലം നൽകിയത് സ്വപ്നയാണ്. കസ്റ്റഡിയിൽ കൊല്ലാനും പിന്നീട് തുറുങ്കിൽ അടച്ചു നിശബ്ദയാക്കാനും ഭൂതഗണങ്ങൾ ശ്രമിച്ചു തുടങ്ങിയപ്പോൾ സ്വപ്ന കൂടുതൽ കൂടുതൽ സത്യങ്ങൾ കൂടുതൽ കൂടുതൽ ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി.
ഇത്തരം ഗൂഢതന്ത്രക്കാരായ നീചദുഷ്ടന്മാരുടെ കാലത്ത് കൂടുതൽ കൂടുതൽ സുതാര്യമാകുന്നതാണ് നല്ല തന്ത്രം എന്ന് ബുദ്ധിമതിയായ ഈ സ്ത്രീക്ക് അറിയാം. അതോടെ കാരണഭൂതന്റെ പീഡനശ്രമങ്ങൾ തൽക്കാലംനിന്നു.
സ്വപ്നയേയും സാബു ജേക്കബിനെയും പോലെ എല്ലാം തുറന്നു പറയാൻ കരുത്തുള്ള ആളുകളെയാണ് പേടിത്തൊണ്ടന് പേടി. രണ്ടു കൊല്ലം മുമ്പ് കമ്മിക്കൂട്ടവും കോൺഗ്രസ് കൂട്ടവും ഒന്നിച്ച് സാബു ജേക്കബിനെ അകത്തിടാൻ ശ്രമിച്ചപ്പോൾ അയാൾ ഉറച്ച സ്വരത്തിൽ പറഞ്ഞു : ‘ എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ചയ്ക്കകം നിങ്ങളുടെ മകളും അകത്ത് പോകും ‘എന്ന് . ഒരിക്കലേ പറയേണ്ടി വന്നുള്ളൂ.അതോടെ ഭൂതനും ലക്ഷക്കണക്കിന് വരുന്ന അദ്ദേഹത്തിന്റെ ഗുണ്ടാ സംഘവും അടങ്ങി. പിന്നീട് സാബുജേക്കബിനെതിരെ ഭീഷണി ഉയർന്നിട്ടില്ല.
സി.ആർ. പരമേശ്വരൻ
ഭൂതനേക്കാൾ പത്തിരട്ടി ധാർമികതയില്ലാത്തവരാണ് കേന്ദ്രസംഘികൾ. പണ്ടൊക്കെ, സർക്കാരുകൾ എത്ര ദുഷിച്ചാലും ഈ. ഡി. പോലുള്ള ഏജൻസികൾ അതിൽനിന്ന് ഏറെക്കുറെ മുക്തമായിരുന്നു. എല്ലാ കേന്ദ്ര ഏജൻസികളിലേയും ഏറ്റവും ക്രീം ആയ കളങ്കരഹിതരായ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ചാണ് അക്കാലത്ത് അത് സംഘടിപ്പിക്കപ്പെട്ടിരുന്നത്.
അങ്ങിനെയുള്ള ആർജ്ജവമുള്ള പലരുടെയും മുഖങ്ങൾ ഓർമ്മയിൽ വരുന്നു. ഇന്നും അത്തരക്കാർ ഇ. ഡി. യിലേക്ക് വരുന്നുണ്ട് . അവർ, പക്ഷെ, സംഘികളുടെ വികലീകൃതമായ, രാഷ്ട്രീയ താൽപര്യങ്ങളാൽ മാത്രം നയിക്കപ്പെടുന്ന അന്വേഷണാഭാസങ്ങളിൽ മടുത്തു ഡെപ്യൂട്ടേഷൻ കഴിയുന്ന ആദ്യ അവസരത്തിൽ തന്നെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ച് പായുകയാണ്.
സ്വപ്നയിലൂടെ കാരണഭൂതൻ്റെയും സംഘത്തിൻ്റെയും വിപ്ലവമുഖംമൂടി മാത്രമല്ല അഴിഞ്ഞു വീഴുന്നത്. കേന്ദ്രസംഘികളുടെ സനാതനധർമ്മസദാചാരമുഖംമൂടിയും കേന്ദ്രഏജൻസികളുടെ ആർജ്ജവതാമുഖംമൂടികളും കോടതികളുടെ നീതിന്യായ മുഖംമൂടികളും കൂടി ആണ് അഴിഞ്ഞു വീഴുന്നത് .
ലാവ്ലിൻ, ലൈഫ് മിഷൻ, സ്പ്രിംഗ്ലർ, റിവേഴ്സ് ഹവാല, സ്വർണ്ണ കടത്ത്, കരിമണൽ മാസപ്പടി എന്നീ കേസുകളിൽ കാരണഭൂതനെ നിർണായകമായി ഒടുവിൽ സഹായിക്കുന്നത് നീതിക്ക് ഉപരി സാങ്കേതികത്വത്തിനും സെമാൻ്റിക്സിനും മുൻഗണന കൊടുക്കുന്ന കോടതികൾ കൂടിയാണ് എന്നു പറയുന്നതിൽ ഖേദമുണ്ട്.
സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും സർവ്വ വിവരങ്ങളും വെളിപ്പെടുത്തുന്ന സ്വപ്നയുടെ 2021ലെയും 2022ലെയും s.164(S.183 in BNSS) സത്യവാങ്മൂലങ്ങൾ കോടതികളുടെ മുമ്പിലുണ്ട്. അവ സാങ്കേതികത എന്ന സ്വർണപാത്രം വച്ച് എന്നെന്നേക്കുമായി മൂടപ്പെട്ടിരിക്കുകയാണ്.
ഈ സത്യവാങ്മൂലങ്ങളുടെ കോപ്പികൾ നീതിന്യായസ്ഥാപനവ്യഗ്രതയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കയ്യിലുമുണ്ട്. എന്നിട്ടും കാരണഭൂതനും കുടുംബവും സംഘവും ആത്മവിശ്വാസത്തോടെ, നിർബാധം തേർവാഴ്ചയും പകൽക്കൊള്ളകളും തുടർന്നുകൊണ്ടിരിക്കുന്നു.
അതുപോലെ തന്നെ, ഈ കേസുകളുടെ jurisdiction കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നുള്ള ഹർജിയുടെ മേലും കോടതികൾ അടയിരിക്കുകയാണ് എന്നതാണ് സാധാരണക്കാരൻ്റെ പ്രത്യക്ഷം.
ഇതിലും ഭീകരമാണ് കൂടുതൽ കൃത്യമായ ഡിജിറ്റൽ തെളിവുകളുള്ള കരിമണൽ കടത്ത് കേസ് രാജ്യത്തിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നു എന്ന സാഹചര്യം .
നിയമം, നീതി എന്നൊക്കെ പറയുന്നത് അതത് കാലത്തെ അധികാരി വർഗ്ഗത്തിന്റെ ചൂഷണപ്രക്രിയയ്ക്കുള്ള മനോഹരമായ ഒരു ഉപരിഘടന മാത്രമാണ് എന്ന മാർക്സ് പറഞ്ഞ സിനിക്കൽസത്യത്തെ നിഷേധിക്കാൻ കൂടിയാണ് ‘ മനുഷ്യാവകാശങ്ങൾ’,’ നിയമത്തിനു മുൻപിലുള്ള സമത്വം’ എന്നിവയൊക്കെ ലോകത്തിലെ പ്രധാനപ്പെട്ട ലിബറൽ ഭരണഘടനകളിൽ സ്ഥാനം പിടിച്ചത്.
ഇന്ത്യയിലും, അംബേദ്കറെ പോലെ വലിയ മനസ്സുകൾ നിർമ്മിച്ച ഭരണഘടനയിലും ഈ കാര്യങ്ങൾ സ്ഥാനം പിടിച്ചു. പക്ഷേ ജനങ്ങൾക്ക് മനുഷ്യാവകാശവും സമത്വവും കോപ്പും ഒന്നുംഅനുഭവപ്പെടുന്നില്ല.
അതുപോലെതന്നെയാണ്, എല്ലാ നിതിപീഠങ്ങൾക്കും ഭരണസ്ഥാപനങ്ങൾക്കും പിഴയ്ക്കുമ്പോഴും ധർമ്മത്തിന്റെയും നീതിയുടെയും കാവൽ നായ്ക്കൾ ആകേണ്ട രാജ്യത്തിലെ ബുദ്ധിജീവികളും പത്രങ്ങളും. അത്തരം വലിയ മനുഷ്യരും പത്രങ്ങളും ഒക്കെ ഇന്ത്യയിലും ഒരുകാലത്ത് ഉണ്ടായിരുന്നു. പക്ഷെ, ഇത് വല്ലാത്തൊരു കാലം.
ഇന്നുള്ളവരിൽ മഹാഭൂരിപക്ഷവും ധാർമികതയുടെ കാവൽ പട്ടികൾ ആകുന്നതിനു പകരം ദുരധികാരികളുടെ അനുസരണയുള്ള വീട്ടുനായ്ക്കൾ ആവുന്ന കാഴ്ചയാണ് നാം കാണുന്നത്.
കാണുന്നില്ലേ, നിസ്വരായ ജനങ്ങളുടെ പിച്ചക്കാശ് എടുത്ത് കാരണഭൂതൻ കേരള സംഗമം, വികസന സംഗമം,ആ സംഗമം, ഈ സംഗമം, മറ്റേടത്തെ സംഗമം ഒക്കെ നടത്തുന്നത്. ഇതിലൊക്കെ നമ്മുടെ മഹാ ബുദ്ധിജീവികളും സാംസ്കാരിക നായകരും പത്രപ്രതിഭകളും എല്ലാം മറന്ന് പങ്കെടുത്തു പോരുന്നു.
ചുരുക്കത്തിൽ, സാധാരണ പൗരന് ആശ്വാസമാകുന്ന നീതിയുടെ ഒരു ആസ്പത്രിയും ഇന്ത്യയിൽ ഇന്ന് നിലവിലില്ല.
—————————-
—————————-
ഫേസ്ബുക്ക് കുറിപ്പിൽ
സ്വപ്ന സുരേഷ് പറയുന്നു:
ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണകാരൻ്റെ മകൻ ആണ് ED നോട്ടീസ് neglect ചെയ്‌തിരുനെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ… അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ.
മകനെയും മകളെയും ED ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല് മണി മണി പോലെ എല്ലാം പുറത്ത വരും, അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്.
അത് നടപ്പിലാകണമെങ്കിൽ അച്ഛൻ്റെ സിംഹാസനം തെറിക്കണം!
ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമവന്നു. 2018ൽ ഞാനും എൻ്റെ പഴയ ബോസ്ആയ യൂ എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റൻ്റെ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച. അവിടെവയ്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്‍റെ മകനെ കൗൺസിൽ ജനറലിന് പരിചയപെടുത്തി.
സ്വപ്ന സുരേഷ്
മകൻ യുഎഇ യിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യൂഎഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്‍റെ ഔദ്യോഗിക വസതിയിലെ സിസി ടീവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇ ഡി ക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം)
പൊതുജനങ്ങൾക് ഉണ്ടാകുന്ന സംശയം.
ഒരു ബാങ്ക് ഉദ്യോഗസ്തനായ മകന് യൂ എ ഇ യിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ?
ഉത്തരം
പറ്റും… അച്ഛൻ്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും.
NB: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും… നമുക്ക് കാത്തിരിക്കാം.
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏






























