ആരാണ് അപരാധി?

പി.രാജന്‍

കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഇരയായ പ്രൊഫ.ടി.ജെ.ജോസഫ് ഉന്നയിച്ച ചോദ്യങ്ങള്‍ ജനാധിപത്യ, മതേതര റിപ്പബ്ലിക്കായ ഭാരതത്തിലെ ഓരോ പൗരനും ഗൗരവമായി പരിഗണിക്കേണ്ടതാണ്. ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്നാരോപിച്ചു തന്നെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്ത തലച്ചോറിന്‍റെ ഉടമകളാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ എന്ന് അദ്ദേഹം പറയുന്നു.

ഭാരതത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരുമെല്ലാം പ്രൊഫസര്‍ ജോസഫിന്‍റെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്. അവരെ കപട മതേതരവാദികളുടെ ഗണത്തില്‍പ്പെടുത്തുകയേ വഴിയുള്ളൂ.

പ്രൊഫസര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഈ കപട മതേതരവാദികളെ ഇനിയും വേട്ടയാടിക്കൊണ്ടേയിരിക്കും. പ്രത്യേകിച്ച് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയുടെ ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്ക്കരിക്കാനുള്ള പ്രതിപക്ഷങ്ങളുടെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍.

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ഈ സമയം ചിന്താ സ്വാതന്ത്ര്യത്തിലധിഷ്ഠിതമായ ഭാരതത്തിന്‍റെ സാംസ്ക്കാരിക പാരമ്പര്യം ഊട്ടിയുറപ്പിക്കുവാനും മതനിന്ദ നിയമം നിയമ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും ഉചിതമായ അവസരമാണ്. രാജ്യത്തെ ഓരോ മുസ്ലിമിനും ആത്മപരിശോധന നടത്താനും പറ്റിയ സമയം കൂടിയാണിത്.

ഹിന്ദു വര്‍ഗ്ഗീയത മുസ്ലിം വര്‍ഗ്ഗീയതയോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സെക്കുലർ ഫോറത്തിന്‍റെ നേതാവും “മുസ്ലിം പൊളിറ്റിക്സ് ഇന്‍ ഇന്‍ഡ്യ” എന്ന് ഗ്രന്ഥത്തിന്‍റെ രചയിതാവുമായ ഹമീദ് ദല്‍വായ് അഭിപ്രായപ്പെട്ടിട്ടുണ്ട്. മതംമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ പ്രതിപ്രാദിക്കുന്ന യുക്തിയുടേയും മനസാക്ഷിയുടേയും നിഷേധമാണ്.

ജനാബ്, അപരാധി അങ്ങല്ല; മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്ന അങ്ങയുടെ മത വിശ്വാസമാണ്.