സതീഷ് കുമാർ വിശാഖപട്ടണം
എഴുപതുകളിൽ മലയാള സിനിമയിൽ നായകനും പ്രതിനായകനുമായി നിറഞ്ഞു നിന്നിരുന്നത് പ്രേംനസീറും ജോസ് പ്രകാശുമായിരുന്നു. അന്നത്തെ ഒട്ടുമിക്ക സിനിമകളിലെ ഗാനരംഗങ്ങളിലും നായകനായ പ്രേംനസീറിന്റെ സാന്നിധ്യം ഒരവിഭാജ്യഘടകമായിരുന്നുവല്ലോ ?

ഈ സമയത്താണ്എ വിൻസെന്റ് സംവിധാനം ചെയ്ത “നിഴലാട്ടം ” എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത് . ഈ സിനിമയിൽ പ്രേംനസീർ പണത്തിൻ്റെ ലഹരിയിൽ സ്വയം നശിക്കുന്ന മദ്യപാനിയായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് . നസീർ അല്പം വില്ലത്തരത്തോടെ പ്രത്യക്ഷപ്പെട്ട ചിത്രത്തിലെ ഒരു ഗാനരംഗം പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ…

” സ്വർഗ്ഗപുത്രി നവരാത്രി
സ്വർണ്ണം പതിച്ച നിൻ
സ്വരമണ്ഡപത്തിലെ
സോപാനഗായകനാക്കൂ
എന്നെ നീ …..”
https://youtu.be/b95c_ThnB_c?t=12
എന്ന യേശുദാസിന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ഈ ഗാനത്തെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയത് ജോസ് പ്രകാശ് എന്ന നടനായിരുന്നു.
തിക്കുറിശ്ശിയുടെ ” ശരിയോ തെറ്റോ “എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായിട്ടാണ് ജോസ് പ്രകാശ് ചലച്ചിത്ര രംഗത്തെത്തുന്നത്.
1960- ന് മുമ്പ് അദ്ദേഹം ഒട്ടനവധി ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്.
അതുകൊണ്ടായിരിക്കാം പി.ഭാസ്ക്കരൻ കെ. സുരേന്ദ്രന്റെ “കാട്ടുകുരങ്ങ് ” എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കിയപ്പോൾ അതിൽ ഒരു സംഗീതവിദ്വാന്റെ പ്രൗഢ ഗംഭീരമായ വേഷം ജോസ് പ്രകാശിന് നൽകിയത്.

“നാദബ്രഹ്മത്തിൻ
സാഗരം നീന്തിവരും നാകസുന്ദരിമാരെ സപ്തസ്വരങ്ങളെ
സംഗീത സരസ്സിലെ ശബ്ദമരാളങ്ങളേ …”
https://youtu.be/ajjSrZjBOI0?t=11
എന്ന പ്രശസ്ത ഗാനരംഗത്തിന് ജീവൻ പകർന്നതും ജോസ് പ്രകാശ് തന്നെയായിരുന്നു .
“കാട്ടുകുരങ്ങി “ലെ ഈ ഗാനവും ആലാപന രംഗത്തെ ജോസ് പ്രകാശിന്റെ സാത്വിക ഭാവവുമെല്ലാം ചിത്രം കണ്ടവരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടുണ്ടാവില്ല . കാലം കടന്നുപോയപ്പോൾ മെക്സിക്കൻ തൊപ്പിയും ചുണ്ടിൽ എരിയുന്ന പൈപ്പും കൈയ്യിൽ തീ പാറുന്ന റിവോൾറും ഇംഗ്ലീഷ് കലർന്ന ഡയലോഗുകളുമായി കാണികളെ ത്രസിപ്പിച്ചിരുന്ന ഒരു ഉജ്ജ്വല വില്ലനായി മലയാള സിനിമയിൽ ഇദ്ദേഹം നിറഞ്ഞു നിന്നത് കാലത്തിന്റെ കലാകൗതുകമായിരിക്കാം .

നൂറിലധികം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ ജോസ് പ്രകാശ് നടത്തിയ പകർന്നാട്ടം പ്രേക്ഷകരെ ശരിക്കും അത്ഭുതപ്പെടുത്തി. കാട്ടുകുരങ്ങിലെ സാത്വികഭാവമുള്ള ഈ കഥാപാത്രവും യേശുദാസിന്റെ സെമി ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവും കൊണ്ട് ഗാനാസ്വാദകരുടെ മനസ്സിൽ അനുഭൂതികൾ സൃഷ്ടിച്ച “നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും ” എന്ന ഗാനത്തിനും നിഴലാട്ടത്തിലെ സ്വർഗ്ഗപുത്രീ നവരാത്രി ” എന്ന ഗാനത്തിനും ജീവൻ പകർന്ന ജോസ് പ്രകാശ് എന്ന നടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് 2012 മാർച്ച് 24-നാണ്. ഇന്ന് അദ്ദേഹത്തിൻ്റെ ഓർമ്മ ദിനം .
വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇത്തരം ചില നല്ല ഗാനങ്ങളിലൂടെ സംഗീത പ്രേമികൾ എന്നുമെന്നും അനുസ്മരിക്കുന്നു .
———————————————–
(സതീഷ് കുമാർ : 9030758774)
——————————
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക






























