വാഷിംഗ്ടൺ : ഇറാനെതിരായ ആക്രമണം താത്കാലികമായി അവസാനിപ്പിച്ചതായി അമേരിക്കയുടെ പ്രസിഡൻ്റ് ഡൊണാൾഡ ്ട്രംപ്.
അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ വൈദ്യുത നിലയങ്ങൾ ആക്രമിക്കില്ലെന്നാണ് സമൂഹമാധ്യമമായ ട്രൂത്ത് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയത്.
രണ്ട് ദിവസമായി ചർച്ച നടക്കുകയാണെന്നും ചർച്ചയിൽ പുരോഗതിയുണ്ടെന്നും ട്രംപ് കുറിച്ചു. ഈ പിൻമാറ്റം ശക്തമായ മുന്നറിയിപ്പിനെ തുടർന്നെന്ന് ഇറാൻ വ്യക്തമാക്കി.
“അമേരിക്കയും ഇറാനും കഴിഞ്ഞ രണ്ട് ദിവസമായി മധ്യേഷ്യയിലെ ഞങ്ങളുടെ ശത്രുത പൂർണ്ണമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഫലപ്രദവുമായ സംഭാഷണങ്ങൾ നടത്തിയെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ചർച്ചയിൽ പുരോഗതി ഉള്ളതിനാൽ പവർ പ്ലാന്റുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള എല്ലാ സൈനികാക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാൻ പ്രതിരോധ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള കൂടിക്കാഴ്ചകളുടെയും ചർച്ചകളുടെയും വിജയത്തെ ആശ്രയിച്ചായിരിക്കും ഈ നീക്കം.”, ട്രംപ് ട്രൂത്ത് പോസ്റ്റിൽ കുറിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നതിനായി ഇറാനുമായി ഏകപക്ഷീയമായി ചര്‍ച്ചകള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രി തോഷിമിറ്റ്‌സു മൊട്ടേഗി പറഞ്ഞു. ”ഇപ്പോള്‍ ഞങ്ങള്‍ പരിഗണിക്കുന്ന ഒന്നല്ല ഇത്,” മൊട്ടേഗി ഫ്യൂജി ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തിന് സമീപമുള്ള ആക്രമണങ്ങള്‍ സുരക്ഷിതമല്ലെന്ന് റഷ്യ മുന്നറിയിപ്പ് നല്കി.ബുഷെഹര്‍ ആണവ നിലയത്തിന് സമീപമുള്ള ആക്രമണങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്. തങ്ങളുടെ ആശങ്കകള്‍ അമേരിക്കയുമായി പങ്കുവെച്ചിട്ടുണ്ടെന്ന് സർക്കാർ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെതിരെ ഡൊണാൾഡ് ട്രംപിന് ആദ്യം മുന്നറിയിപ്പ് നൽകിയിരുന്ന നിരവധി ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ആക്രമണം തുടരാൻ ആവശ്യപ്പെടുന്നതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്‌ച പുലർച്ചെ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ കനത്ത വ്യോമാക്രമണങ്ങളെത്തുടർന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിലച്ചു.ടെഹ്‌റാനിൽ ഉടനീളം സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നഗരത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ, വടക്കൻ പ്രദേശങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതായി താമസക്കാർ പറഞ്ഞു.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളവും ബഹ്‌റൈനിലെ അമേരിക്കയുടെ താവളവും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു.
ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായേൽ സൈന്യം തടഞ്ഞുവെന്ന് റിപ്പോർട്ടുണ്ട്.
വടക്കൻ നഗരമായ സഫേദിൽ അതിന്‍റെ അവശിഷ്‌ടങ്ങൾ പതിച്ചു .






























