March 8, 2026 10:10 am

പാതിരാ കൊലപാതകത്തിൻ്റെ കഥയുമായി പാതിരാത്രി

ഡോ ജോസ് ജോസഫ്

മ്മൂട്ടിയും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച പുഴു എന്ന ചിത്രത്തിനു ശേഷം പി. ടി. റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പാതിരാത്രി. ക്രൈം ത്രില്ലർ ജോണറിലാണ് ഈ പോലീസ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും വിവാഹേതര ബന്ധങ്ങളും അതിൻ്റെ വൈകാരിക തലങ്ങളും ധാർമ്മിക – അധാർമ്മിക വിചാരണകളില്ലാതെ സംവിധായിക സമാന്തരമായി പറഞ്ഞു പോകുന്നു.

സൗബിൻ ഷാഹിറിനൊപ്പം നവ്യ നായർ, പാതിരാത്രി ചിത്രീകരണം പൂർത്തിയായി

ക്ലീഷേകൾ നിറഞ്ഞ നിരക്കഥയിൽ പുതുമകളൊന്നുമില്ല.നായാട്ട്, റോന്ത്, തുടരും തുടങ്ങിയ സമീപകാല പോലീസ് ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും പോലീസിലെ ഒരു വിഭാഗം തന്നെ പ്രതിനായക സ്ഥാനത്ത് വരുന്നു.

എന്നാൽ പുഴുവിലേതു പോലെ ശക്തമായ രാഷ്ടീയം പാതിരാത്രി ചർച്ച ചെയ്യുന്നില്ല.ഷാഹി കബീർ സംവിധാനം ചെയ്ത ഇലവീഴാപൂഞ്ചിറയ്ക്ക് തിരക്കഥ എഴുതിയ ഷാജി മാറാടാണ് പാതിരാത്രിയുടെയും തിരക്കഥ രചിച്ചിരിക്കുന്നത്.

ഇലവീഴാപ്പൂഞ്ചിറയിലേതു പോലെ പാതിരാത്രിയിലും സൗബിൻ ഷഹീറിന് പോലീസുകാരൻ്റെ വേഷമാണ്. എങ്കിലും വ്യത്യസ്തമാണ് പാതിരാത്രിയിലെ സൗബിൻ്റെ വേഷം. നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യാ നായർ നായികാ വേഷത്തിൽ തിരിച്ചെത്തുന്നു.

ഹൈറേഞ്ചിലെ കുമളി- അണക്കര പരിസരങ്ങളാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ ലഹരി ഉപയോഗിക്കുന്ന കുറെ ചെറുപ്പക്കാരിലാണ് ചിത്രത്തിൻ്റെ തുടക്കം. അതിൽ ഒരു യുവാവ് ചില മായക്കാഴ്ച്ചകൾ കാണുന്നു.

ഇതിൽ തുടങ്ങി യാദൃഛികമായി സംഭവിക്കുന്ന പല ഉപകഥകളും ചിത്രത്തിൽ ഉടനീളം കടന്നു വരുന്നു. ഒരു ക്രൈമിൻ്റെ പശ്ചാത്തലത്തിൽ ഈ യാദൃഛിക സംഭവങ്ങളെല്ലാം അവസാനം കോർത്തിണക്കപ്പെടുന്നു. സമർത്ഥവും കൃത്യമായി ശുദ്ധീകരിച്ചതുമായ ഒരു തിരക്കഥയുടെ അഭാവത്തിൽ ഈ ഉപകഥകളൊന്നും തന്നെ പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കുന്നില്ല.

Navya Nair-Soubin Shahir's Paathirathri gets a release window, first look  out

അണക്കര പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ് ഐയാണ് ജാൻസി കുര്യൻ (നവ്യ നായർ ). സ്നേഹിച്ച് വിവാഹം കഴിച്ചവരാന്നെങ്കിലും തണുത്തുറഞ്ഞു പോയ ഒരു ദാമ്പത്യ ബന്ധത്തിലാണ് ജാൻസി ഇപ്പോൾ. ജാൻസിയുടെ ഭർത്താവ് ഫെലിക്സ് (ശബരീഷ് വർമ്മ ) ഒരു വില്ലേജ് ഓഫീസറാണ്.കുടുംബം എന്ന സ്ഥാപനത്തെ ചോദ്യം ചെയ്യുന്ന ഫെലിക്സിനെയാണ് തുടക്കത്തിലെ കാണുന്നത്.

എല്ലാ പ്രേമത്തിനും ആയുസ്സുണ്ട്.കുടുംബത്തിനകത്തെ പൊസ്സസ്സീവ്നെസ്സ്, സ്വാതന്ത്ര്യമില്ലയ്മ എന്നിവയൊന്നും ആയാൾക്ക്  അംഗീകരിക്കാനാവുന്നില്ല. ജാൻസിയാണെങ്കിൽ വിവാഹം നിത്യയിലെ ഒരു ഉടമ്പടിയാണല്ലോ എന്ന് പരിഹസിക്കുന്നുമുണ്ട്.തുടക്കം മുതലെ കുടുംബം എന്ന സ്ഥാപനത്തിൻ്റെ പ്രസക്തിയെ സംവിധായിക റത്തീന വിമർശനാത്മകമായി ചോദ്യം ചെയ്യുന്നുണ്ട്.

. സിവിൽ പോലീസ് ഓഫീസറായ ഹരീഷും (സൗബിൻ ഷഹീർ ) ചില കുടുംബ പ്രശ്നങ്ങൾ നേരിടുന്നയാളാണ്. ഭാര്യയുടെ കൂടെ കഴിയുന്ന കുട്ടിയെ കാണാൻ കോടതിയുടെ കനിവ് കാത്ത് കഴിയുകയാണ് ഹരീഷ്. ഭാര്യയോടുള്ള വിരോധം അയാൾക്ക് മറ്റ് സ്ത്രീകളാടുള്ള സമീപനത്തിലുമുണ്ട്.

പ്രണയത്തിന് ആയുസുണ്ടോ?; 'പാതിരാത്രി' ടീസർ പുറത്ത്| Pathirathri is an  upcoming Malayalam thriller film starring Navya Nair and Soubin Shahir as  police officers | Pathirathri Malayalam Movie| Navya Nair| Soubin ...

അസംതൃപ്തരാണെങ്കിലും ജാൻസി ക്കും ഹരീഷിനും തങ്ങൾ ഏർപ്പെട്ടിരിക്കുന്ന വിവാഹ ബന്ധങ്ങൾ വേർപെടുത്താൻ താല്പര്യമില്ല.ഹരീഷും ജാൻസിയും ഒരുമിച്ച് ഒരു രാത്രിയിൽ നൈറ്റ് പെട്രോളിംഗിന് പുറപ്പെടുന്നു. പാതിരാത്രിക്ക് യാദൃഛികമായി അവരുടെ മുമ്പിൽ പെട്ട ഒരാൾ കാറിൽ നിന്നുമിറങ്ങിയോടി ചതുപ്പിൽ പുതയുന്നു.

പ്രൊബേഷണറി ഓഫീസറായ ജാൻസിക്ക് നടന്ന കാര്യം മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യണമെന്നുണ്ട്. എന്നാൽ കൂടുതൽ സർവ്വീസുള്ള ഹരീഷ് വെറുതെ കുരുക്കിൽ ചെന്ന് ചാടേണ്ടെന്നും സംഭവം അവഗണിക്കാനും ഉപദേശിക്കുന്നു.

അടുത്ത ദിവസം തന്നെ ഭർത്താവ് അൻസാറിനെ (സണ്ണി വെയ്ൻ ) കാണാനില്ലെന്ന പരാതിയുമായി യാസ്മിൻ (ആൻ അഗസ്റ്റിൻ ) സ്റ്റേഷനിലെത്തുന്നതോടെ ചിത്രം ക്രൈം ത്രില്ലർ മൂഡിലേക്ക് കടക്കുകയാണ് .

തുടരും ചിത്രത്തിലെ വില്ലൻ ജോർജ്ജ് സാറിനെ പോലെ ഡിവൈഎസ്പി സുരേഷ് കുമാർ (അച്യുത് കുമാർ) എത്തുന്നതോടെ നായാട്ടിലെയും റോന്തിലെയും പോലീസുകാരെ പോലെ നിലനിൽപ്പിനായുള്ള ഓട്ടത്തിലാവുകയാണ് ജാൻസിയും ഹരീഷും.

തുടക്കത്തിൽ നീരസത്തിലായിരുന്ന ജാൻസിയും ഹരീഷും വൈകാരികമായി പരസ്പരം ആശ്രയിക്കുന്നു. ഭർത്താവ് അപ്രത്യക്ഷനായതിനെ തുടർന്ന് ആശ്രയം തേടി ഹരീഷിൻ്റെ അടുത്തെത്തി ചുമലിൽ ചായുന്ന ജാൻസിയെയും ജാൻസിക്ക് ഭക്ഷണ പായ്ക്കറ്റുമായി വീട്ടിലെത്തുന്ന ഹരീഷിനെയും കാണാം.എന്നാൽ അതൊന്നും പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ആകുന്നില്ല.

Pathirathri' Review: Navya Nair & Soubin Shahir Shine In A Predictable Tale  Of Relationships | TimelineDaily

ഇതിനിടയിൽ തുടരും ചിത്രത്തിലേതു പോലെ അന്യ മതസ്ഥനെ പ്രണയിക്കുന്ന പോലീസുകാരൻ്റെ മകൾ അഞ്ജലിയുടെ (ആത്മീയ രാജൻ) ഉപകഥയും കടന്നു വരുന്നു. പോലീസുകാരൻ റഷീദിൻ്റെയും (ഹരിശ്രീ അശോകൻ) മുൻ പോലീസുകാരൻ സഹദേവൻ്റെയും (ഇന്ദ്രൻസ്) സഹായത്തോടെ ജാൻസിയും ഹരീഷും ചേർന്ന് സമാന്തര അന്വേഷണത്തിലൂടെ പാതിരാക്കൊലപാതകത്തിൻ്റെ ചുരുളഴിക്കുന്നുണ്ടെങ്കിലും കഥ അവിടെയും തീരുന്നില്ല. അവസാനം യഥാർത്ഥ കൊലപാതകിയെ കാണിക്കുന്ന ട്വിസ്റ്റ് വരുമ്പോഴേക്കും ചിത്രം സംവിധായികയുടെ കൈവിട്ടു പോയിരുന്നു.

പലപ്പോഴും വൈകാരികമായ തളർച്ചയും ഒറ്റപ്പെടലും സംശയവും ജോലിയിൽ പരിചയക്കുറവിൻ്റെ പ്രശ്നങ്ങളുമെല്ലാം നേരിടുന്ന കഥാപാത്രമാണ് നവ്യ അവതരിപ്പിച്ച ജാൻസി.പോലീസ് വേഷത്തിലും വൈകാരികമായി തകർന്ന രംഗങ്ങളിലും നവ്യ മികച്ച അഭിനയം കാഴ്ച്ചവെച്ചു.കുടുംബ ബന്ധം തകർന്ന പൊലീസുകാരൻ്റെ വേഷം സൗബിൻ ഒതുക്കത്തോടെ അവതരിപ്പിച്ചു.

കെ ജി എഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അച്ച്യുത് കുമാർ വില്ലൻ പോലീസ് ഓഫീസർ വേഷത്തിൽ തിളങ്ങി.ശബരീഷ് വർമ്മ, സണ്ണിവെയ്ൻ എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനില്ല.ചെറിയ വേഷങ്ങളാണെങ്കിലും ഹരിശ്രീ അശോകനും ഇന്ദ്രൻസും ഭംഗിയായി അഭിനയിച്ചു.പ്രധാന വേഷങ്ങളിൽ എത്തിയ ആൻ അഗസ്റ്റിനും ആത്മീയ രാജനും കഥാപാത്രങ്ങളോട് നീതി പുലർത്തി.

പുഴുവിൽ ഉയർത്തിയ പ്രതീക്ഷ പാതിരാത്രിയിൽ കാത്തു സൂക്ഷിക്കുന്നതിൽ സംവിധായിക റത്തീന വിജയിച്ചിട്ടില്ല. ത്രില്ലറാണോ കുടുംബ ബന്ധങ്ങിലെ അപചയവും മരവിപ്പുമാണോ സംവിധായകയുടെ ഫോക്കസ് എന്ന് തിരിച്ചറിയാനാവില്ല. തിരക്കഥയുടെ പരിമിതികളും സംവിധായികയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടില്ല.

പ്രേക്ഷകരെ കഥയിലേക്ക് വലിച്ചടുപ്പിക്കാതെ കേവലം കാഴ്ച്ചക്കാർ മാത്രമായി നിലനിർത്തുകയാണ് സംവിധായിക.എന്നാൽ പ്രധാന കഥാപാത്രങ്ങളായ ജാൻസിയും ഹരീഷും തമ്മിലുള്ള വൈകാരിക അടുപ്പത്തെ മുൻവിധികളില്ലാതെ സമീപിക്കുന്നതിൽ സംവിധായിക വിജയിച്ചിട്ടുണ്ട്.

ഭ്രമയുഗത്തിൻ്റെ ഛായാഗ്രാഹകൻ ഷെഹനാദ് ജലാലാണ് പാതിരാത്രിക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്.ഹൈറേഞ്ച് ദൃശ്യങ്ങൾ ഷെഹനാദ് മനോഹരമായി പകർത്തിയിട്ടുണ്ട്.ശ്രീജിത് സാരംഗാണ് എഡിറ്റർ.ജെയ്ക്സ് ബിജോയിയുടെ സംഗീതവും പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. ബെൻസി പ്രൊഡക്ഷൻസ് ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

————————————–

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News