പോളിങ് 71.16 ശതമാനം: മുന്നില്‍ വടകര, കുറവ് കോട്ടയം

തിരുവനന്തപുരം: ഇന്നലെ രാത്രി ഏറെ വൈകി അവസാനിച്ച ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ അവസാന കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു – കേരളത്തില്‍ 71.16 ശതമാനം പോളിങ്.

പോസ്റ്റല്‍, സര്‍വീസ്, വോട്ട് ഫ്രം ഹോം കണക്കുകള്‍ ഉള്‍പ്പെടുത്തിയ അന്തിമ കണക്ക് ഇന്ന് വൈകീട്ടോടെ പുറത്തുവരും.

ഇന്നലത്തെ അന്തിമ കണക്കില്‍ പോളിങ് 71.16 ശതമാനമായി രേഖപ്പെടുത്തുമ്പോഴും 2016 നെ അപേക്ഷിച്ച് സംസ്ഥാനത്തെ പോളിങ്ങില്‍ ആറ് ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒടുവിലെ കണക്കുകള്‍ പ്രകാരം ശക്തമായ പോരാട്ടം നടന്ന വടകര മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.കോട്ടയത്താണ് ഏറ്റവും കുറവ്.

തിരുവനന്തപുരം-66.46, ആറ്റിങ്ങല്‍-69.40, കൊല്ലം-68.09, പത്തനംതിട്ട-63.35, മാവേലിക്കര-65.91, ആലപ്പുഴ-74, കോട്ടയം-65.60,  ഇടുക്കി-66.53,  എറണാകുളം-68.27 , ചാലക്കുടി-71.84, തൃശൂര്‍-72.79,  പാലക്കാട്-73.37,  ആലത്തൂര്‍-73.20, പൊന്നാനി-69.21, മലപ്പുറം-72.90, കോഴിക്കോട്-75.42, വയനാട്-73.48, വടകര-78.08, കണ്ണൂര്‍-76.92, കാസര്‍ഗോഡ്-75.94.

കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 2,77,49,159 വോട്ടര്‍മാരില്‍ 1,97,48,764 പേര്‍ വോട്ട് രേഖപ്പെടുത്തി.71.72 ശതമാനം സ്ത്രീ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ചു. (1,02,81,005). 147(40.05%) ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളും വോട്ട് രേഖപ്പെടുത്തി.