കള്ളപ്പണക്കേസില്‍ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇ ഡി

കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനോട് ഏപ്രിൽ 5 ന് ഹാജരാകാൻ എൻഫോഴ്സമെൻ്റ് ഡയറക്ടറേററ് വീണ്ടും നോട്ടീസ് നൽകി.

ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വർഗീസ് ഇഡിയെ അറിയിച്ചിരുന്നത്. എന്നാല്‍, വർഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് നിരീക്ഷിച്ചാണ് ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന നിലപാട് ഇ ഡി സ്വീകരിച്ചത്.

കരുവന്നൂർ കള്ളപ്പണക്കേസില്‍ പാർട്ടി നടത്തിയെ അന്വേഷണത്തിൻ്റെ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും വർഗീസ് കൈമാറിയിട്ടില്ല. .

അതേസമയം, കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ഇന്നലെ നോട്ടീസ് നൽകിയിരുന്നു.

ബിജുവിനോട് വ്യാഴാഴ്ചയും ഷാജനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും.

കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡിയുടെ വാദം. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം