ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിച്ച് ബിജെപി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയാകും. കോൺഗ്രസിലെ ശശി തരൂർ ആണ് അദ്ദേഹത്തിൻ്റെ എതിരാളി. എൽ ഡി എഫിൻ്റെ പന്ന്യൻ രവീന്ദ്രൻ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.
കാസർകോഡ് – എം എൽ അശ്വനി, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. അബ്ദുൾ സലാം, വടകര – പ്രഫുൽ കൃഷ്ണ, പൊന്നാനി – നിവേദിത സുബ്രഹ്മണ്യന്‍, ആറ്റിങ്ങൽ – വി മുരളീധരൻ, കോഴിക്കോട് – എം ടി രമേശ്, പാലക്കാട് – സി കൃഷ്ണകുമാർ എന്നിവരാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലുള്ളത്.
16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ഗാന്ധിനഗറിലും മത്സരിക്കും.
34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. അതേസമയം, തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല.
മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. ഇത് മൂന്നാം തവണയാണ് ഇവിടെ അദ്ദേഹം ജനവിധി തേടുന്നത്. 2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്.
എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.