കൊച്ചി : ബി ജെ പി ഭരണത്തിൻ്റെ തകർച്ചയുടെ സൂചനകൾ കണ്ടു തുടങ്ങിയെന്ന് സംശയിക്കണമെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ വിലയിരുത്തുന്നു.
അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ ഇങ്ങനെ:
സംഘപരിവാർ ഭരണം തകരുന്നത് ചരിത്രത്തിലെഎല്ലാ ഭരണകൂടങ്ങളെയും പോലെ അഴിമതിയിലൂടെയും ആഭ്യന്തര സംഘർഷങ്ങളിലൂടെയും ഭരണകൂടസ്ഥാപനങ്ങളുടെ സമ്പൂർണ്ണ തകർച്ചയിലൂടെയും ആകും. അല്ലാതെ, കഴിവു കെട്ട പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ടല്ല. എന്തായാലും അത്തരം തകർച്ചയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയോ?
80 ശതമാനം ഹിന്ദുക്കളുള്ള ഇന്ത്യ പതുക്കെ പതുക്കെ ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് നടന്നടുക്കുകയായിരുന്നു. അതിൽ അത്ഭുതമൊന്നുമില്ല.1940കളിലും 50 കളിലും കൊളോണിയൽ നുകത്തിൽ നിന്ന് വിമോചനം നേടിയ ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിൽ മിക്കതും ജനാധിപത്യങ്ങളായാണ് ആരംഭിച്ചത്.
പിന്നീട് അവയെല്ലാം ജനാധിപത്യം ഉൾക്കൊള്ളാൻ ആവാതെ പതുക്കെപ്പതുക്കെ ഭൂരിപക്ഷമത -ഗോത്ര ആധിപത്യങ്ങളായി. മുതലാളിത്തം ശൈശവദശയിൽ തന്നെ ദത്തെടുത്തു വളർത്തിയ ഈ വൻകരകളിലെ നാലഞ്ച് രാഷ്ട്രങ്ങൾ ഒഴിച്ചാൽ മറ്റുള്ളവയെല്ലാം ഇത്തരത്തിലുള്ളവയാണ്. ഇന്ത്യയെ പോലെ ചിലവ അപര്യാപ്തമായ കപട ജനാധിപത്യം കൊണ്ടുനടക്കുന്നുണ്ടായിരുന്നു.
ഏഷ്യൻ ആഫ്രിക്കൻ ജനങ്ങളുടെ ഫ്യൂഡലിസത്തിനോടുള്ള വിധേയത്വം നിറഞ്ഞ മനസ്സ് തന്നെയാണ് ഇന്ത്യയിലും ഉള്ളത്. അല്ലാതെ ഇന്ത്യയ്ക്ക് എന്താണ് പ്രത്യേകത? അതിനാൽ മതഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിച്ചുള്ള ഹിന്ദുത്വാധിപത്യം വരാൻ ഇത്ര വൈകിയത് എന്താണെന്നുള്ളതിൽ മാത്രമേ സംശയമുള്ളൂ.

സി.ആർ. പരമേശ്വരൻ
ഒടുവിൽ ഇവിടെയും 12 വർഷം മുമ്പ് മതാധിപത്യം ലക്ഷ്യം വച്ചു കൊണ്ടുള്ള ഒരു പ്രാകൃത പ്രസ്ഥാനം അധികാരം ഏറ്റു. 2014 മുതൽ Barbarians are coming എന്ന ഭീതി പരത്തി കൊണ്ടാണ് ബിജെപി അധികാരത്തിൽ ഏറിയത്. ഏറെക്കുറെ പണ്ട് കുറച്ചൊക്കെ പ്രവർത്തിച്ചിരുന്ന എല്ലാ ഭരണകൂട സ്ഥാപനങ്ങളെയും വെടക്കാക്കി തനിക്കാക്കി കഴിഞ്ഞപ്പോൾ ജനങ്ങൾക്ക് ഞെട്ടലോടെ പറയാതിരിക്കാൻ ആവില്ല:Barbarians have arrived എന്ന്.
ഈ അവസ്ഥയ്ക്ക് സാമൂഹ്യവും രാഷ്ട്രീയവും ജനസംഖ്യാശാസ്ത്രപരവും(Demographical ) ആയ കാരണങ്ങൾ ഉണ്ടെങ്കിലും മുൻപ് ഭരിച്ചിരുന്ന കോൺഗ്രസ് -കമ്മ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ്- യാദവ ദ്രാവിഡ -വംഗ -മറാട്ട രാഷ്ട്രീയക്കാരുടെ സംഭാവനകളും ചെറുതല്ല. സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ആദർശ ധീരന്മാരായി നമുക്ക് ഗാന്ധിയും നെഹ്റുവും പട്ടേലും മാത്രമല്ല ഉണ്ടായിരുന്നത്.
ലോക ചിത്രത്തിൽ ഇന്ത്യയ്ക്ക് അഭിമാനകരമാകും വിധം ആദർശശുദ്ധിയും ധിഷണയും സംഘടനാസാമർത്ഥ്യവും ജനാംഗീകാരവും ഒത്തൊരുമിച്ചുണ്ടായിരുന്ന നൂറുകണക്കിന്, അല്ല, ആയിരക്കണക്കിന് ചെറിയവരും വലിയവരുമായ നേതാക്കൾ ഉണ്ടായിരുന്നു. 1965 ൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തോടെ ആ തലമുറ അന്യം നിന്ന് പോയി. അവിടെവിടെ ഇന്ത്യയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായിബാക്കി നിന്നിരുന്ന അഞ്ചോ പത്തോ നക്ഷത്രങ്ങളും പിന്നീട് ഉള്ള രണ്ട് ദശാബ്ദങ്ങളിലായി കെട്ടുപോയി. അവരിൽ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഒക്കെ ഉണ്ടായിരുന്നു.
പിന്നീട് ഈ ലേബലുകളിൽ ഒക്കെ വന്നത് കുടുംബവാഴ്ചകൾ ആയിരുന്നു. കുടുംബ വാഴ്ചയ്ക്ക് ഭീഷണിയാകുന്നവരെ ഈ പാർട്ടികളിൽ നിന്നൊക്കെ പുറത്താക്കി പോന്നിരുന്നു. ഈ പ്രവണതയുടെ ഏറ്റവും വലിയ ഉദാഹരണം കോൺഗ്രസ് പാർട്ടി തന്നെയാണ്. ഇന്ദിരാഗാന്ധിക്ക് ശേഷം പൊതുവേ പ്രായോഗികബുദ്ധിയും ബുദ്ധി തന്നെയും കുറവുള്ളവരാണ് ആ കുടുംബത്തിൽ ഉണ്ടായിരുന്നത്.
അതിനാൽ ഈ ഗുണങ്ങൾ ഉള്ള ആരെങ്കിലും പാർട്ടിയിൽ ഉയർന്നുവന്നാൽ ആ കുടുംബത്തിന് പേടിയാണ്. തങ്ങളുടെ അനന്തരാവകാശപരമായ അധീശത്വത്തിന് ഭീഷണിയാണെന്ന് കണ്ട് എല്ലാക്കാലത്തും അവരെയൊക്കെ പുറത്താക്കുകയോ അകറ്റി നിർത്തുകയോ വെട്ടിനിരത്തുകയോ ചെയ്തിരുന്നു. അഖിലേന്ത്യാ തലത്തിൽ ആ പാർട്ടി ഇന്ന് വാസ്തവത്തിൽ അന്തിമ നാളുകളിൽ ആണ് എന്ന് പറയാം.
ഈ ദുർബലാവസ്ഥയിലും ,അവരുടെ രാജബുദ്ധി പ്രവർത്തിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കൂ: പരീക്ഷീണയായ മമതാബാനർജി കോൺഗ്രസ് സഖ്യത്തിനോ കോൺഗ്രസിൽ ലയിക്കാനോ മുന്നോട്ട് വന്നപ്പോൾ അവരോടുള്ള ആദ്യത്തെ ഡിമാൻഡ് സംഘികുടിലതയ്ക്ക് മുൻപിൽ തികച്ചും അപര്യാപ്തനായി നിൽക്കുന്ന രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആയി അംഗീകരിക്കണം എന്നതാണ്! അതിയാൻ പ്രധാനമന്ത്രി ആയതു തന്നെ!
വാസ്തവത്തിൽ കോൺഗ്രസിനെ ഫാസിസ്റ്റുകളിൽ നിന്ന് ഭിന്നമായ ഒരു നല്ല സെൻട്രലിസ്റ്റ് പാർട്ടി ആയി വളർത്തിയെടുക്കാൻ വേണ്ടിയിരുന്നത് 2014ലെ ആ പാർട്ടിയുടെ ദയനീയമായ തോൽവി ഉറപ്പായപ്പോൾ തന്നെ നെഹ്റു- ഗാന്ധി കുടുംബത്തെ മുഴുവൻ നല്ലൊരു സംഖ്യ പ്രിവിപർസ് കൊടുത്ത് ദൂരെ എവിടെയെങ്കിലും പുനരധിവസിപ്പിക്കുകയായിരുന്നു. ജവഹർലാൽ നെഹ്റുവിന് ഹിമാലയൻ മലനിരകൾ വളരെ ഇഷ്ടമായിരുന്നുവല്ലോ. സന്തതി പരമ്പരകളെയും നൈനിത്താളിലോ ഡാർജിലിങ്ങിലോ ഏതെങ്കിലും മലയുടെ ഉച്ചിയിൽ സുഖകരമായി താമസിപ്പിക്കുകയായിരുന്നു.
കുടുംബഴ്ചയുടെ ഇതേ പാറ്റേൺ ആണ് മിക്കവാറും എല്ലാ പ്രതിപക്ഷ പാർട്ടികളിലും ഉള്ളത്.കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആയിരുന്നു കുടുംബവാഴ്ച കുറവ്. ഇപ്പോൾ എന്തായി? ഒരാൾ തന്റെ മരുമകനെ വാഴിക്കാൻ വേണ്ടി രണ്ടുമൂന്ന് ഘട്ടങ്ങളിലായി എത്ര വെട്ടി നിരത്തലുകൾ നടത്തി? കഴിഞ്ഞ ഇലക്ഷനിൽ കണ്ണൂരിലെയും ഇരിങ്ങാലക്കുടയിലെയും കുടുംബ വാഴ്ചാപ്രവണതകൾക്ക് എതിരായി വോട്ട് ചെയ്ത് തോൽപ്പിച്ചത് കമ്മ്യൂണിസ്റ്റുകാർ തന്നെയായിരുന്നു.
ഇവയെല്ലാം ഒന്നൊഴിയാതെ കടുത്ത അഴിമതി പാർട്ടികളും ആണ്. 1965 നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരിക്കലും ശിക്ഷിക്കപ്പെടാത്ത അഴിമതിയുടെ ചരിത്രമായിരുന്നു.
ബിജെപിയുടെ അഴിമതി രീതി എല്ലാ കാലത്തും വ്യത്യസ്തമായിരുന്നു. എപ്പോഴും വ്യക്തിപരമായി പ്രത്യക്ഷത്തിൽ കാര്യമായ അഴിമതി ആരോപിക്കാൻ വകയില്ലാത്ത ഒരാളെ मुखौटा ( മുഖംമൂടി ) ആക്കി അവർ കേന്ദ്രീകൃതമായി നന്നായി കക്കും.ആദ്യ ബിജെപി മന്ത്രിസഭയിലെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി അത്തരം ഒരു मुखौटा ആയിരുന്നു. മാന്യനും സൗമ്യനും ആയിരുന്നതിനാൽ വാജ്പേയിക്കാലത്ത് ചില വികേന്ദ്രീകൃത അഴിമതികളും ഉണ്ടായിരുന്നു.
എന്നാലും എണ്ണത്തിലും വണ്ണത്തിലും അത് കോൺഗ്രസ്സാദി കക്ഷികളുടേതിനേക്കാൾ കുറവായിരുന്നു. ധാർമികമായ അഴിമതിയുടെ അധിപതി ആണെങ്കിലും വ്യക്തിപരമായ ഭൗതികാഴിമതി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ലാത്ത മോദിയും അത്തരം ഒരു मुखौटा ആണ്. അതിനുപകരം കേന്ദ്രീകൃതമായ അഴിമതി നടക്കുന്നു.
അല്ലെങ്കിൽ, ‘ഓപ്പറേഷൻ താമര’ക്കും മറ്റും വേണ്ട സഹസ്രകോടികൾ സംഭരിക്കുന്നത് എവിടെ നിന്നാണ്?ഇപ്പോൾ ബിജെപിയുടെ അഴിമതിരീതിയും മാറിവരുന്നു. മുൻപ് വമ്പൻ കേന്ദ്രീകൃത അഴിമതി ആയിരുന്നെങ്കിൽ ഇപ്പോഴത് വികേന്ദ്രീകരിച്ചു തുടങ്ങി.സർവ്വത്ര കക്കലായി.

ബി.ജെ.പിയിൽ യുപിയും ഗുജറാത്തും തമ്മിലുള്ള ആഭ്യന്തര സംഘർഷവും മൂർച്ഛിക്കുന്നു. 2024 ൽ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാതിരുന്നത് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ കൊണ്ടൊ രാഹുൽ ഗാന്ധി തെക്ക് വടക്ക് നടന്നത് കൊണ്ടൊ അല്ല. യു.പി.യിൽ ആദിത്യനാഥും ആർഎസ്എസും കാലു വാരിയത് കൊണ്ടാണ്.
ഭരണകൂടസ്ഥാപനങ്ങളുടെ തകർച്ച സർവ്വവ്യാപി ആയിട്ടുണ്ടെന്നാണ് Neet , CBSE ദയനീയമായ നടത്തിപ്പ് ഉദാഹരണം ആകുന്നത്.
പണ്ടൊക്കെ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെ വിവരിക്കാൻ oligarchy യും kleptocracy യും ചേരുവകളായുള്ള ‘തസ്കര പ്രഭുവാഴ്ച ‘ എന്ന പേരാണ് ഞാൻ ഉപയോഗിക്കാറുള്ളത്. ഈ ജീർണ്ണ വർഗ്ഗത്തെ വിവരിക്കാൻ അത് പോലും വളരെ ഉദാത്തമായ പേര് ആകുമെന്ന് ഞാൻ ഇപ്പോൾ ഭയപ്പെടുന്നു.
ഈ വർഗ്ഗം അർഹിക്കുന്ന ശരിയായ പേര് Kakistocracy എന്നതാണ്. അധമന്മാരുടെ ആധിപത്യം. Kakistocracy is a government by the worst, least qualified, or most unscrupulous people. പാർട്ടി ഏതുമാകട്ടെ, Kakistocracy ഇന്ത്യൻ ഭരണവർഗ്ഗത്തിൻ്റെ മാറ്റാനാവാത്ത സ്വഭാവമാണ്. സംഘപരിവാർ മാറി നാളെ കോൺഗ്രസ്സോ കമ്മ്യൂണിസ്റ്റോ യാദവാദി പ്രതിപക്ഷങ്ങളോ വന്നാലോ അവർ മാറി വീണ്ടും സംഘപരിവാർ വന്നാലോ അധമന്മാരുടെ ആധിപത്യം ഒരാശക്കും വഴി നൽകാതെ ലോകാന്ത്യം വരെ ഇന്ത്യയിൽ തുടരും. അതേക്കുറിച്ച് പിന്നെ.































