ഭരണ പ്രതിസന്ധി തുടരും: മുഖ്യമന്ത്രി ആറു നാൾ ഇ ഡി കസ്ററഡിയിൽ

ന്യൂഡൽഹി: ആറ് ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററിൻ്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഉത്തരവ് പുറപ്പെടുവിച്ചതോടെ ഡൽഹി സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് കോടതിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ കേ‌ജ്‌രിവാൾ പ്രതികരിച്ചു.ആവശ്യമെങ്കിൽ ജയിലിൽനിന്ന് സർക്കാരിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷൽ ജഡ്ജി കാവേരി ബാജ്​വ അറിയിച്ചത്. കേജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാൽ അദ്ദേഹത്തെ മാ‍ർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.മദ്യനയ കേസിൽ കെജ്രിവാളായിരുന്നു സൂത്രധാരൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്.

—————————————————————————————————————————————————————————————

 

Arvind Kejriwal is Delhi liquor policy 'scam kingpin', 'demanded kickbacks', ED tells court - India Today

——————————————————————————————————————————————————————————

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് ഇഡി കോടതിയിൽ വാദങ്ങൾ ഉന്നയിച്ചത്. പിഎംഎൽഎ പ്രകാരമുള്ള നടപടികൾ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിതെന്നും മദ്യ നയ രൂപീകരണത്തിനും ലൈൻസസ് അനുവദിക്കുന്നതിനും എഎപി നേതാക്കൾ കോഴ വാങ്ങിയെന്നും ഇഡി ആരോപിച്ചു.

കെജ്രിവാളിന്റെ നേതൃത്വത്തിലാണ് മദ്യനയ രൂപവൽക്കരണ നടപടികൾ നടന്നത് എന്ന് ഇ ഡി ബോധിപ്പിച്ചു.മദ്യകരാറുകാരായ സൗത്ത് ഗ്രൂപ്പിനായി വഴിവിട്ട ഇടപെടലുണ്ടായി. കെ കവിതക്ക് വേണ്ടി സൗജന്യങ്ങൾ നൽകി. വാട്സ്ആപ്പ് ചാറ്റടക്കം തെളിവുണ്ട്. വിജയ് നായര്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകൾക്ക് അഴിമതിയിലൂടെ ലഭിച്ച പണം എഎപി ഉപയോഗിച്ചു.

ഗോവ തെരഞ്ഞെടുപ്പിന് 45 കോടി രൂപ ഉപയോഗിച്ചു. ഹവാല വഴിയും പണമിടപാട് നടന്നു. എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ്. പിഎംഎൽഎ നിയമ പ്രകാരം എഎപി ഒരു കമ്പനിയാണ്. എഎപിക്ക് കിട്ടിയ അഴിമതി പണത്തിന്റെ ഉത്തരവാദിത്വം കെജ്രിവാളിനുണ്ട്.പാർട്ടിയുടെ ഭരണഘടന പ്രകാരം ഉന്നത പദവി കെജ്രിവാളിനുണ്ട്.അദ്ദേഹത്തിനെതിരെ മതിയായ തെളിവുണ്ടെന്നും ഇഡി വാദിച്ചു.

മുഖ്യമന്ത്രിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു തെളിവും കേസിൽ ഇല്ലെന്ന് കെജ്രിവാളിനായി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി വാദിച്ചു. നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് ഇഡി തെളിവായി പറയുന്നത്. എന്നാൽ പണം എങ്ങോട്ടൊക്കെ പോയെന്നതിന് തെളിവ് കണ്ടെത്താൻ ഇഡിക്ക് സാധിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്. എഎപിയുടെ നാല് മുതിര്‍ന്ന നേതാക്കളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തു.

കെജ്രിവാളിന്റെ അറസ്റ്റിന്റെ അടിയന്തിര സാഹചര്യം എന്തായിരുന്നുവെന്ന് ഇഡി പറയുന്നില്ല. അന്വേഷണ ഏജൻസി പറയുന്നത് കേൾക്കുന്ന റബ്ബര്‍ സ്റ്റാമ്പല്ല കോടതി. അതിനാൽ റിമാന്റ് ചെയ്യുന്നതിൽ വിവേചന അധികാരം കോടതിക്ക് ഉണ്ട്. വലിയ വ്യവസായികളാണ് കേസിലെ സാക്ഷികളെന്നും സിംഗ്‌വി പറഞ്ഞു.

കേസിൽ ചോദ്യം ചെയ്യാനായി നൽകിയ സമൻസുകൾ എല്ലാം കേജ്‌രിവാൾ അവഗണിച്ചു. വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും സഹകരിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു.

മദ്യനയ രൂപീകരണത്തിൽ കേജ്‌രിവാൾ‌ നേരിട്ടു പങ്കാളിയായിരുന്നു. കോടികൾ കൈക്കൂലി വാങ്ങിയാണു നയം രൂപീകരിച്ചത്. കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. കോഴപ്പണം എഎപി ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി വാദിച്ചു. ഡൽഹി എക്സൈസ് നയം രൂപീകരിക്കാനുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു എങ്കിലും ഇതൊരു കടലാസു സമിതിയായിരുന്നു. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്.

കേസിലെ പ്രധാന പ്രതികളിലൊരാളായ വിജയ് നായർ കേജ്‌രിവാളിന്റെ വീടിനരുകിലാണു താമസിച്ചിരുന്നത്. എഎഎപിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവി ആയിരുന്നു വിജയ് നായർ. മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വീട്ടിൽ താമസിച്ചാണ് വിജയ് നായർ കൈക്കൂലി ഇടപാടുകൾക്ക് ഇടനില നിന്നത്. സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായാണ് വിജയ് നായർ പ്രവർത്തിച്ചത്.

ഇത്ര തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ട അടിയന്തര ആവശ്യമെന്തായിരുന്നെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ചോദിച്ചു. പണമൊഴുകിയ വഴി കണ്ടെത്താനാണ് അറസ്റ്റ് ചെയ്തതെന്ന വാദം അംഗീകരിക്കാനാകില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാർട്ടിയുടെ മുൻനിര നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. കേസിൽ മുൻവിധി ഉണ്ടായിരുന്നു എന്ന വ്യക്തമാക്കുന്ന നടപടികളാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയെന്ന നിലയിൽ മാത്രമാണ് കേ‌ജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ ഇഡി പറഞ്ഞത്. എന്നാൽ, ഇന്നാകട്ടെ രാഷ്ട്രീയ പാർട്ടിയെ കമ്പനിയായി വ്യാഖ്യാനിച്ച് അതിന്റെ ഭാഗമായ എല്ലാവരും കുറ്റക്കാരാണെന്നും പറയുന്നു.

2022ലാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് കേജ്‌രിവാളിനു വേണ്ടി ഹാജരായ വിക്രം ചൗധരി പറഞ്ഞു. പ്രോസിക്യൂഷൻ നടപടികളിൽ ഒന്നിലും കേജ്‌രിവാളിനെ കുറ്റക്കാരനെന്ന വിശേഷണം ഉണ്ടായിട്ടില്ല. 2023 ഒക്ടോബറിൽ മാത്രമാണ് കേജ്‌രിവാളിനു ആദ്യ സമൻസ് ലഭിച്ചതെന്നും പറഞ്ഞു.