മുഖ്യമന്ത്രി ചട്ടം ലംഘിക്കുന്നു എന്ന് കോൺഗ്രസ്

തിരുവനന്തപുരം : സർക്കാർ ചെലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നുവെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിനാണ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയുടെ പരാതി.

സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് അച്ചടിച്ച മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്. 16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും എത്തിക്കുന്നുണ്ട്.

കോടിക്കണക്കിന് രൂപയാണ് പ്രസംഗം അച്ചടിക്കുന്നതിനു വേണ്ടി സർക്കാർ ചിലവഴിച്ചത്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.

പത്തനംതിട്ടയിലെ ഇടതുസ്ഥാനാർഥി തോമസ് ഐസക്കിനെതിരെ യുഡിഎഫ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും ജില്ലാ കളക്ടർക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നാണ് ആരോപണം.

കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നും ആക്ഷേപമുണ്ട്. ആരോപണങ്ങള്‍ എല്‍ഡിഎഫ് നിഷേധിച്ചു.