കോവിഡിന് പിന്നാലെ ഫംഗസ് ബാധ; അമേരിക്കയില്‍ ആശങ്ക

ന്യൂയോർക്ക്: മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം പകരുന്ന കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ബാധ അമേരിക്കയില്‍ ഭീതി പടര്‍ത്തുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം പടരുന്ന ഇതിൻ്റെ രോഗലക്ഷണങ്ങള്‍ പലവിധത്തിലായിരിക്കും.ജനുവരി 10നാണ് ആദ്യ കേസ് വന്നത്.പിന്നാലെ തുടര്‍ച്ചയായി മൂന്ന് കേസുകള്‍ കൂടി കണ്ടൂ.

കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവരെയാണ് ഫംഗസ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെ ഫംഗസ് ബാധിച്ചേക്കാം. ചെവിയിലൂടെയോ, തുറന്ന മുറിവുകളിലോ, രക്തത്തിലാകെയോ അണുബാധ പിടിപ്പെടാം. പലര്‍ക്കും പലരീതിയിലാകും രോഗലക്ഷണങ്ങളുടെ തീവ്രത.

രോഗമൊന്നുമില്ലാതെ തന്നെ ഒരു വ്യക്തിയുടെ തൊക്കിന് പുറത്തും ശരീരഭാഗങ്ങളിലും ഈ ഫംഗസ് കാണാപ്പെടാം.ഇതിനെ കോളനൈസേഷന്‍ എന്നാണ് പറയുന്നത്. ഈ ഫംഗസ് മറ്റുള്ളവരിലേക്ക് പകരാം. അണുബാധയുള്ളവര്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍, ഉപയോഗിച്ച വസ്തുക്കള്‍ എല്ലാം അണുബാധ പടരാന്‍ കാരണമാകും. അണുബാധയുള്ളവര്‍ നിര്‍ബന്ധമായും അകന്ന് കഴിയണം. അണുവിമുക്തമായ ഇടത്തേക്കായിരിക്കണം രോഗിയെ മാറ്റേണ്ടത്.

2009ല്‍ ജപ്പാനിലാണ് ആദ്യമായി കാൻഡിഡ ഓറിസ് റിപ്പോര്‍ട്ട് ചെയ്തത്. കാൻഡിഡ ഓറിസ് ഫംഗസിന് ആന്റിഫംഗല്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയും. ഇംഗ്ലണ്ടില്‍ 2016ലും ഇതേ ഫംഗസ് വ്യാപിച്ചിരുന്നു. ഈ ഫംഗസ് മരുന്ന് മൂലം പ്രതിരോധിക്കാൻ സാധിക്കുന്നതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.