മമത സർക്കാരിന് കനത്ത തിരിച്ചടി

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.

അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കപ്പെടുന്നത്. ഒബിസി സർട്ടിഫിക്കറ്റുകള്‍ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി

ഇത് മമത ബാനർജി സര്ക്കാരിന് കനത്ത ആഘാതമായി. 2010 ന് മുന്‍പ് ഒബിസി സർട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

നിലവിൽ സർവീസിലുള്ളവരെയോ സംവരണത്തിന്റെ ആനുകൂല്യം നേടിയവരോ തിരഞ്ഞെടുപ്പുകളിൽ ജയിച്ചവർക്കോ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തിയും രാജശേഖർ മന്തയും വ്യക്തമാക്കി.

2010ന് ശേഷം തയ്യാറാക്കിയ ഒബിസി പട്ടിക നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, പശ്ചിമ ബം​ഗാൾ പിന്നാക്ക വിഭാ​ഗ കമ്മീഷന്റെ 1993ലെ നിയമം അടിസ്ഥാനപ്പെടുത്തി പുതിയ ഒബിസി പട്ടിക തയ്യാറാക്കാനും നിർദേശിച്ചു. 2010ന് മുമ്പ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് കോടതി ഉത്തരവ് ബാധകമായിരിക്കില്ല.

പിന്നോക്ക വിഭാ​ഗ കമ്മീഷന്റെ 1993ലെ നിയമത്തെ മറികടന്നാണ് 2010ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നൽകിയതെന്നാണ് 2011ൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ ആരോപണം. യഥാർത്ഥത്തിൽ അർഹരായ പിന്നാക്ക വിഭാ​ഗക്കാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് ഹർജിയിൽ പറയുന്നത്.

2010 മുതൽ 2024 വരെ നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെങ്കിലും സർട്ടിഫിക്കറ്റ് ഉടമകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിലവിൽ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. സർട്ടിഫിക്കറ്റ് പ്രയോജനപ്പെടുത്തി ആനുകൂല്യങ്ങളോ സേവനങ്ങളോ ലഭിച്ചവരെയോ സംസ്ഥാനത്തെ വിവിധ സെലക്ഷൻ പ്രക്രിയകളിൽ വിജയിച്ചവരെയോ കോടതി ഉത്തരവ് ബാധിക്കില്ല.

അതേസമയം, കോടതി വിധി അം​ഗീകരിക്കില്ലെന്നും ഒബിസി സംവരണം തുടരുമെന്നും പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഒബിസി സംവരണം നടപ്പാക്കുന്നതിന് മുൻപ് സർവേകൾ നടത്തിയിരുന്നുവെന്നും എന്തുകൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നയങ്ങൾ സംബന്ധിച്ച് ഇത്തരം ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും അവർ ചോദിച്ചു.

അതേസമയം, കൽക്കട്ട ഹൈക്കോടതി വിധി ഇൻഡി സഖ്യത്തിനേറ്റ അടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തൃണമൂൽ കോണ്‍ഗ്രസ് മുസ്ലിങ്ങൾക്ക് ഒബിസി സർട്ടിഫിക്കറ്റുകൾ നൽകുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“ഇത് പ്രീണിപ്പിക്കലാണ്. രാജ്യത്തിന്റെ വിഭവങ്ങളുടെ മേൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്നാണ് ഇക്കൂട്ടർ പറയുന്നത്. സർക്കാർ ഭൂമി വഖഫ് ബോർഡിന് നൽകുന്നത് തങ്ങൾക്ക് വോട്ട് ചെയ്യാൻ വേണ്ടിയാണ്. ന്യൂനപക്ഷങ്ങൾക്കായി 15% ബജറ്റ് സംവരണം ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകാനും സർക്കാർ ടെണ്ടറുകൾ നൽകാനും അവർ ആഗ്രഹിക്കുന്നു’’- പ്രധാനമന്ത്രി മോദി പറഞ്ഞു.