കൊച്ചി : കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലീം കുമാറിന്‍റെ സംസ്‌കാര ചടങ്ങുകളിൽ ഉണ്ടായ അനിഷ്ടകരമായ സംഭവങ്ങളെ തുടർന്ന്, സ്വകാര്യത ലംഘിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരേ കർശന മുന്നറിയിപ്പുമായി പോലീസ്.
അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. ഇത് മൂന്ന് വർഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പോലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
പോലീസിന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്..
മനുഷ്യന്‍റെ ദുഃഖവും, മരണവും, നാടിന്‍റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്’.

സലീം കുമാറിൻ്റെ സംസ്‌കാര ചടങ്ങുകൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിൽ വലിയ ചർച്ചകളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്ന സാാഹചര്യത്തിലാണ് ഈ കുറിപ്പ് പുറത്ത് വന്നത്.
കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കാതെ ദൃശ്യങ്ങൾ പകർത്തി പരസ്യപ്പെടുത്തുന്നതിനെതിരെ സാമൂഹ-സാംസ്‌കാരിക-സിനിമാ മേഖലയിലുള്ളവരും രംഗത്തെത്തിയിരുന്നു.
സംസ്കാര ചടങ്ങിനിടെ ഓണ്‍ലൈൻ മാധ്യമങ്ങളും വ്യക്തികളും മററും തിക്കും തിരക്കും കൂട്ടിയതിനെ തുടർന്ന് മകൻ ചന്തു പ്രതികരിച്ച സംഭവം വലിയ ചർച്ചയായിട്ടുണ്ട്. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പോലും ഇടപെട്ടാണ് തിരക്ക് നിയന്ത്രിച്ചത്.
പോലീസിന് പോലും ഇവരെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് പൊട്ടിത്തെറിക്കുകയായിരുന്നു ചന്തു . ‘എന്താടോ..എന്താണ് നിങ്ങൾക്ക് വേണ്ടത്’, എന്ന് നിയന്ത്രണം വിട്ട് ചന്തു ചോദിക്കുകയായിരുന്നു. ഇതിനിടയിൽ പലരും ചന്തുവിനെ ആശ്വസിപ്പിക്കാനും ശ്രമിക്കുകയും ചെയ്തു.
ഇതൂ സംബന്ധിച്ച വീഡിയോ വലിയ തോതിലാണ് സോഷ്യൽ ലോകത്ത് ചർച്ചയായത്. നിരവധി പേർ ചന്തുവിനെ പിന്തുണച്ച് രംഗത്തെത്തി. സിവിക് സെൻസില്ലാതെ പെരുമാറുന്നത് ആരായാലും അവരോട് കടക്ക് പുറത്ത് എന്ന് പറയുക തന്നെ വേണം എന്നാണ് എഴുത്തുകാരി ശാരദകുട്ടി കുറിച്ചത്.
‘അഛൻ മരിച്ചു കിടന്നാലും ആരാധകരുടെ തോന്ന്യാസങ്ങളോട് മന്ദഹസിക്കാൻ സലിംകുമാറിൻ്റെ മകനെ നിർബ്ബന്ധിക്കരുത്. ഒരാൾ കലാകാരനായി അംഗീകാരവും ആരാധനയും നേടുന്നത് തങ്ങളുടെ ഔദാര്യത്തിലാണ് എന്ന പൊതുജനധാർഷ്ട്യത്തോളം വലിയ അശ്ലീലമില്ല. ക്ഷമ എന്നത് തലയിൽ കയറി നിരങ്ങാനുള്ള അധികാരവുമല്ല. ചന്തു സലിംകുമാറിനെ അയാളുടെ നഷ്ടത്തിൽ ആശ്വസിപ്പിക്കുവാൻ ബാധ്യസ്ഥരാണ് നാമെന്ന് ഓർക്കുന്നതാണ് പൗരബോധം. സ്വാതന്ത്ര്യത്തിൻ്റെ പേരും പറഞ്ഞ് നിൻ്റെ കയ്യിലിരിക്കുന്ന വടി ചുഴറ്റുന്നത് എൻ്റെ മൂക്കിനു മുകളിൽ കൂടിയാകരുത് എന്നുണ്ടല്ലോ. ചന്തുസലിംകുമാറിൻ്റെ സങ്കടങ്ങളിൽ അയാൾക്കൊപ്പം നിൽക്കുന്നത് മാത്രമാണ് സലിംകുമാറിനുള്ള ആദരാഞ്ജലി. അഛനേക്കാൾ വലുതാകാൻ അദ്ദേഹത്തെ അനുവദിക്കൂ’,അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
































One Response
ആന്റി സോഷ്യൽ മീഡിയ🙏