അന്ത്യശാസനം:ബോണ്ട് വിവരങ്ങൾ കൈമാറി എസ് ബി ഐ

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അന്ത്യശാസനത്തിന് വഴങ്ങി, തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. മാര്‍ച്ച് 15-ഓടെ കമ്മീഷൻ ഈ വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളും ഒപ്പമുണ്ടാവും.

ചൊവ്വാഴ്ച പ്രവൃത്തിസമയം പൂര്‍ത്തിയാകുംമുമ്പ് കൈമാറണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഇതിനെ തുടർന്ന് വൈകീട്ട് അഞ്ചരയോടെയാണ് എസ്.ബി.ഐ. വിവരങ്ങള്‍ നല്‍കിയത്. ഉത്തരവ് പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പു നൽകിയിരുന്നു.

വിവരങ്ങള്‍ കൈമാറാന്‍ ജൂൺ ആറുവരെ സമയംതേടിയ എസ്.ബി.ഐ.യെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫെബ്രുവരി 15-ന് വിധിവന്നശേഷം 26 ദിവസം ബാങ്ക് എന്തുചെയ്‌തെന്നായിരുന്നു ചോദ്യം.ബോണ്ടുകളുടെയും സ്വീകരിച്ച പാര്‍ട്ടികളുടെയും വിവരങ്ങള്‍ കൈമാറാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇവ സംയോജിപ്പിക്കാന്‍ സമയം വേണമെന്നു ബാങ്ക് പറഞ്ഞപ്പോള്‍ വിവരങ്ങള്‍ അതേപോലെ നല്‍കാനായിരുന്നു ഉത്തരവ്.

സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയ 2019 ഏപ്രില്‍ 12 മുതല്‍ ഇതുവരെ നല്‍കിയ ബോണ്ടുകളുടെ വിവരങ്ങളായിരുന്നു എസ്.ബി.ഐ. നല്‍കിയത്. ഓരോ ബോണ്ടും വാങ്ങിയ തീയതി, വാങ്ങിയവരുടെ പേര്, തുക എന്നിവ വ്യക്തമാക്കുന്നുണ്ട്.

ഇതിനൊപ്പം 2019 ഏപ്രില്‍ 12 മുതല്‍ ബോണ്ടുകള്‍ ലഭിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിവരങ്ങളും കൈമാറി.പാര്‍ട്ടികള്‍ പണമാക്കിമാറ്റിയ ഓരോ ബോണ്ടിന്റെ തീയതിയും തുകയുമടക്കമുള്ള വിവരങ്ങളും ഒപ്പമുണ്ട്.