കോണ്‍ഗ്രസ്സ് മുക്ത ഭാരതവും തിരഞ്ഞെടുപ്പും

പി.രാജന്‍

കോണ്‍ഗ്രസ്സ് മുക്ത ഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി. പറയുന്നു. എന്നാല്‍ കേരളത്തില്‍ ഈ ലക്ഷ്യം സഹായിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പരമാവധി സീറ്റുകള്‍ നേടിക്കൊടുക്കുന്നതിനായിരിക്കും.

ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. സഖ്യവും ഇടതു പക്ഷ ജനാധിപത്യ മുന്നണിയും ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയാടിസ്ഥാന ത്തിലുള്ള വോട്ടുകളുടെ ധ്രൂവീകരണത്തിനാണ്. ഈ ലക്ഷ്യം വച്ചു കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പായാല്‍ ഇന്‍ഡ്യയിലെ മുസ്ലിംകള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. 
ഇടതുപക്ഷത്തിന്‍റെ എതിരാളികളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടാമെന്നാണ് അവര്‍ കണക്കു കൂട്ടുന്നത്. എന്നാല്‍ ഈ തന്ത്രം ജിഹാദി ചിന്താഗതി വച്ചു പുലര്‍ത്തുന്ന മുസ്ലിംകളുടെ വര്‍ഗ്ഗീയ ഉന്മാദത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളു.

ഇതേ തന്ത്രം തിരിച്ചും പ്രയോഗിക്കണമെന്ന് ബി.ജെ.പി. അനുഭാവികളില്‍ ഒരു വിഭാഗം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. രാഷ്ട്രീയ ഭേദമെന്യേ എല്ലാ മുസ്ലിം ഇതര വോട്ടുകളും മുസ്ലിം സ്ഥാനാര്‍ത്ഥിക്കെതിരെ സമാഹരിക്കണമെന്ന് ഈ കൂട്ടര്‍ ആഗ്രഹിക്കുന്നു. ഇതൊക്കെ ഫലത്തില്‍ ഒരു വശത്ത് വര്‍ഗ്ഗീയതക്കെതിരേ മുറവിളി ഉയര്‍ത്തുകയും മറു വശത്ത് വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന നടപടികളാണ്.