വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ

ന്യൂഡൽഹി : ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ അംഗീകരിക്കില്ല. എന്നാൽ ​ഗാസയിലെ
സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന  നിർദേശം ഇന്ത്യ ആവർത്തിക്കുന്നു.

അമേരിക്ക യുഎന്നിൽ മുംബൈ ആക്രമണം പരാമർശിച്ചത് നേട്ടമെന്നാണ് സർക്കാർ കരുതുന്നത്.കശ്മീരിലെ പാകിസ്ഥാൻ നിയന്ത്രിക്കുന്ന ഭീകരവാദം ലോകരാജ്യങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നുമുണ്ട്.

അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രം​ഗത്തെത്തി. മനുഷ്യത്വം ഉള്ളവർ ഗാസയിലെ ആക്രമണം നിറുത്താൻ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രയേലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസും വന്നു.ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് അഭിപ്രായപ്പെട്ടത്. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല സിവിലിയൻ സംരക്ഷണം. പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.