ടെഹ്റാൻ : ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് തള്ളി ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേലിൻ്റെ വൻ മിസൈൽ ആക്രമണം.
രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാൻ്റുകൾക്കും നേരെയാണ് മിസൈലുകൾ വർഷിച്ചത്. ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്തിരുന്നു.
ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്‌ചി വ്യക്തമാക്കി.
സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് സൂചന. ഇസ്രയേലിന്‍റെ ഈ നീക്കം മേഖലയിൽ പൂര്‍ണ യുദ്ധത്തിന് വഴിതുറക്കുമോ എന്ന ഭീതിയിലാണ് ലോക രാജ്യങ്ങൾ.
യുദ്ധത്തെ തുടർന്ന്, ഇന്ത്യയിൽ ലോക് ഡൗൺ ഏർപ്പെടുത്തുമെന്ന് പ്രചാരണം ന്യൂഡൽഹിയിൽ കേന്ദ്ര സർക്കാർ തള്ളി. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ ആവർത്തിച്ചു. ഇന്ധന വിലക്കയറ്റം തടയാൻ പെട്രോളിന്‍റെ അധിക തീരുവ പത്ത് രൂപ വെട്ടിക്കുറച്ചു, ഡീസലിന്‍റെ അധിക തീരുവ എടുത്തുകളഞ്ഞു.ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ മറ്റ് കമ്പനികളും വില കൂട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നു.കൃത്രിമ ക്ഷാമമുണ്ടാക്കിയാൽ കർശന നടപടിക്ക് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.പെട്രോളും ഡീസലും എല്പിജിയും രാജ്യത്ത് ആവശ്യത്തിന് ഉണ്ടെന്നും, പ്രതിസന്ധിയില്ലെന്നും അധികൃതർ ആവർത്തിച്ചു.
വ്യവസായ മേഖലയ്ക്ക് ആശ്വാസമായി 20 ശതമാനം കൂടി അധിക ക്വാട്ട കേന്ദ്രം അനുവദിച്ചു. സ്റ്റീൽ, ടെക്സ്റ്റൈൽസ്, ഓട്ടോമൊബീൽ, കെമിക്കൽ, പ്ലാസ്റ്റിക് മേഖലകൾക്കാണ് ഇത് മുൻഗണന നൽകി വിതരണം ചെയ്യേണ്ടത്. ഇതോടെ വാണിജ്യ മേഖലയ്ക്ക് 70 ശതമാനം വിതരണം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ ആശ്വാസമായി ഹോർമുസ് കടലിടുക്ക് കടന്ന ഒരു കപ്പൽകൂടി ഇന്ത്യയിലെത്തി. 47600 മെട്രിക് ടൺ എൽപിജിയുമായാണ് ജഗ് വസന്ത് എന്ന കപ്പൽ ഗുജറാത്തിലെ കണ്ട്ല തുറമുഖത്തെത്തിയത്. 45000 മെട്രിക് ടൺ എൽപിജിയുമായി പൈൻ ഗ്യാസ് എന്ന ഒരു കപ്പൽകൂടി വൈകാതെ തീരത്തെത്തും.






























