ഡോ ജോസ് ജോസഫ്..
ഈ സിനിമ തീർത്തും സാങ്കല്പികവും ചലച്ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഏതെങ്കിലും തരത്തിലുള്ള സാമ്യം തോന്നിയാൽ അത് യാദൃച്ഛികവുമാണെന്ന് പതിവ് പോലെ പ്രതിഛായയുടെ തുടക്കത്തിലും എഴുതിക്കാണിക്കുന്നുണ്ട് .

എങ്കിലും ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രതിഛായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ചില സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നു. 2011-16 ൽ കേരളത്തിൽ അരങ്ങേറിയ ചില രാഷ്ട്രീയ സംഭവ വികാസങ്ങൾ ഒഴിച്ചു നിർത്തിയാൽ പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫർ മാതൃകയിലാണ് പ്രതിഛായ തയ്യാറാക്കിയിരിക്കുന്നത്.
വലതു മുന്നണി രാഷ്ട്രീയത്തിലെ അധികാര വടംവലിയും തൊഴുത്തിൽ കുത്തും അഴിമതിയും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് – മാധ്യമ കൂട്ടുകെട്ടുമാണ് ചിത്രത്തിൻ്റെ പ്രമേയം.
അച്ഛൻ – മകൻ ബന്ധവും കുടുംബത്തിനുളളിലെ അധികാര രാഷ്ട്രീയവും കമൽ ഹാസൻ – ശിവജി ഗണേശൻ ചിത്രം തേവർ മകനിലേതു പോലെ അച്ഛൻ്റെ പ്രതിഛായ വീണ്ടെടുക്കാൻ മകൻ നടത്തുന്ന പോരാട്ടങ്ങളും ചിത്രത്തിൽ കാണാം.
ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായകൻ്റെ യഥാർത്ഥ അന്താരാഷ്ട്ര അധോലോക രൂപമായ ഖുറേഷി എബ്രഹാമിനെ പോലെ അന്താരാഷ്ട്ര മാഫിയ ബന്ധങ്ങളുള്ള കഥാപാത്രമാണ് പ്രതിഛായയിൽ നിവിൻ പോളി അവതരിപ്പിക്കുന്ന നായക കഥാപാത്രം.
സെൻ്റ് പീറ്റേഴ്സ്ബർഗിലെ അധോലോകത്തെ കാണിച്ചു കൊണ്ടാണ് പ്രതിഛായയുടെ തുടക്കം. അതെന്തിനാണെന്ന് മനസ്സിലാക്കാൻ ചിത്രത്തിൻ്റെ രണ്ടാം പകുതി വരെ കാത്തിരിക്കണം. സെൻ്റ് പീറ്റേഴ്സ് ബർഗിൽ നിന്നും ചിത്രം നേരെയെത്തുന്നത് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലേക്കാണ്. അവിടെ സി പി എൻ എം എന്ന ഇടത് പാർട്ടി ബാർ കോഴ ആരോപണം നേരിടുന്ന മുഖ്യമന്ത്രി കെ എൻ വർഗീസ് (ബാലചന്ദ്രമേനോൻ) രാജിവെക്കണമെന്ന ആവശ്യമുയർത്തി സെക്രട്ടറിയേറ്റ് വളയുകയാണ്.
മുഖ്യമന്ത്രി ബാർ ഉടമകളിൽ നിന്ന് കോടികൾ കോഴ വാങ്ങിയെന്നാണ് ആരോപണം. കണ്ണൂരിൽ നിന്നുള്ള സി പി എൻ എം പാർട്ടി നേതാവ് എം വി ജയദേവൻ (സായ്കുമാർ) മുഖ്യമന്ത്രി ഇന്നു തന്നെ രാജിവെയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നു. മുഖ്യമന്ത്രിയുടെ പാർട്ടിയിലെ എതിർ ഗ്രൂപ്പ് നേതാവ് പുരുഷോത്തമൻ ( ഹരിശ്രീ അശോകൻ) ഇടത് സമരം എങ്ങനെയും വിജയിപ്പിക്കാൻ കുത്തിത്തിരിപ്പുമായി അണിയറയിലുണ്ട്.

വർഗീസ് രാജിവെച്ചെഴിയുന്ന മുഖ്യമന്ത്രി കസേര പുരുഷോത്തമൻ്റെ ദീർഘകാല സ്വപ്നമാണ്. എതിരാളികളെ ഞെട്ടിച്ചു കൊണ്ട് ബാറുകൾ ഒന്നടങ്കം അടച്ചുപൂട്ടാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു.
കേവലം രണ്ട് സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ നാല് വർഷമായി വർഗീസ് നടത്തുന്ന സർക്കസ്സാണ് കേരള ഭരണം. എതിരാളികൾക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും തന്ത്രശാലിയായ കുറുക്കനാണ് അദ്ദേഹം.രാഷ്ട്രീയത്തിൽ വ്യക്തികളില്ല, പ്രതിഛായകൾ മാത്രമെയുള്ളുവെന്നാണ് വർഗീസിൻ്റെ അഭിപ്രായം. കസേര നിലനിർത്താൻ പ്രതിഛായ ഭംഗിയായി മാനിപുലേറ്റ് ചെയ്യണം.
ആദർശത്തിെൻ്റെ ആൾ രൂപമൊന്നുമല്ല വർഗീസ്. കോഴ വാങ്ങൽ ഒരു കലയാണെന്ന് തെളിയിച്ച രാഷ്ട്രീയക്കാരനാണ് അയാൾ.100 തെറ്റുകൾ ചെയ്യുമ്പോൾ നൂറ് ശരികളും ചെയ്യും. അതിൽ ശരികൾ മാത്രം എണ്ണും. വർഗീസിൻ്റെ കുടുംബാംഗങ്ങളും അഴിമതി ഡീലുകളിൽ സമർത്ഥരാണ്.
പുറമെ ശാന്തനും കാരുണ്യവാനുമാണെങ്കിലും ഉള്ളിൽ ആരും കാണാതെ പക സൂക്ഷിക്കുന്നവനാണ് മുഖ്യമന്ത്രി വർഗീസ്.

150 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുന്ന കുടുംബത്തെ അയാൾ തിരിഞ്ഞു നോക്കുന്നില്ല. സർക്കാരിനെതിരെ കോടതിയിൽ കേസ് കൊടുത്തതാണ് വിരോധത്തിന് കാരണം. ”സ്നേഹവും കാരുണ്യവും കാണിക്കേണ്ടിടത്ത് കാണിക്കും.
കണക്ക് തീർക്കേണ്ടിടത്ത് കണക്ക് തീർക്കും”, എന്നതാണ് അയാളുടെ ശൈലി. എതിർ ഗ്രൂപ്പ് നേതാവ് പുരുഷോത്തമൻ മുഖ്യമന്ത്രി കസേര നോട്ടമിട്ട് ഒളിഞ്ഞും തെളിഞ്ഞും എം എൽ എ മാരുടെ എണ്ണമെടുത്ത് വർഗീസിനെതിരെ രംഗത്തുണ്ട്.
വർഗീസ് വലിയ അഴിമതിക്കാരനാണെങ്കിലും അഴിമതിപ്പണത്തിൻ്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി പ്രതിഛായ കൂട്ടുന്നതിൽ സമർത്ഥനാണ്. വൈകി കഞ്ഞി കുടിക്കുന്നതും ജനസമ്പർക്ക പരിപാടികൾ നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും അയാളുടെ പ്രതിഛായാ നിർമ്മാണത്തിൻ്റെ ഭാഗമാണ്.

ഭാര്യ അന്നമ്മയാണ് (സബിതാ ആനന്ദ് ) വർഗീസിൻ്റെ ശക്തി. രാജ്യസഭാംഗമായ മൂത്ത മകൻ ടോബി വർഗീസ് ( നിഷാന്ത് സാഗർ) രാഷ്ട്രീയത്തിൽ സജീവമാണ്. അയാൾക്ക് ഡോളർ കടത്തും സ്വർണ്ണ കടത്തുമുൾപ്പെടെയുള്ള അധോലോക ബിസിനസ്സുകളും പരസ്ത്രീ ബന്ധങ്ങളുമുണ്ട്.ഇളയ മകൻ ജോൺ വർഗീസ് (നിവിൻ പോളി) ടെക്നോക്രാറ്റാണ്.
വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ചെങ്കൊടി പിടിച്ച ജോൺ ഡേറ്റ ഡെമോക്രസി, ഡേറ്റ ട്രാൻസ്പെരൻസി, ഡിജിറ്റൽ ഫ്രീഡം തുടങ്ങിയവയ്ക്കു വേണ്ടി പോരാടുന്നു.ഭാര്യ റോസ് (നീതു കൃഷ്ണ) കമ്യൂണിസ്റ്റ് നേതാവ് ജയദേവൻ്റെ മകളാണ്. ജോണിന് രാഷ്ട്രീയത്തിൽ താല്പര്യങ്ങളൊന്നുമില്ല.
വലിയൊരു ഭൂമി കുംഭകോണ കേസിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട മുഖ്യമന്ത്രി വർഗീസ് സ്ത്രീ പീഡന കേസിൽ കുടുങ്ങുന്നു. ഔദ്യോഗിക വസതിയിൽ ചർച്ചയ്ക്ക് ചെന്ന നിഷ ചന്ദ്രകുമാർ ( ആൻ അഗസ്റ്റിൻ ) എന്ന സംരംഭകയെ മുഖ്യമന്ത്രി പീഡിപ്പിച്ചു എന്ന ആരോപണം ഒരു ഓൺ ലൈൻ ചാനലാണ് പുറത്തുവിട്ടത്. മാധ്യമങ്ങൾ ഒറ്റക്കെട്ടായി അതിജീവിതയ്ക്കു പിന്നിൽ അണിനിരന്നു ഇരയുടെ വിലാപങ്ങൾ മാധ്യമങ്ങളിൽ മുഴങ്ങി.
മുഖ്യമന്ത്രിയുടെ പ്രതിഛായ തകർന്നു.പാർട്ടി ഓഫീസിൽ ചർച്ചക്കെത്തിയ മുഖ്യമന്ത്രിയെ പ്രക്ഷോഭകർ തടഞ്ഞ് കല്ലെറിയുന്നു.മുഖ്യമന്ത്രിക്ക് നെറ്റിയിൽ മുറിവേൽക്കുന്നു. ചോരത്തിളപ്പുള്ള ഏതൊരു ഇടതനും ചെയ്യുന്നതെ ചെയ്തിട്ടുള്ളു എന്ന് പറഞ്ഞ് മുഖ്യമന്ത്രി കല്ലെറിഞ്ഞവനോട് ക്ഷമിക്കുകയാണ്.
” അഴിമതി കേസ് എത്ര വലുതാണെങ്കിലും ഒരു കം ബാക്കുണ്ട്. പെണ്ണ് കേസിൽ പെട്ട് കറ വീണാൽ വീണതാ “എന്ന് പറഞ്ഞ മുഖ്യമന്ത്രി കരുത്തു ചോർന്ന് തകരുന്നു. ഒരു പാട് നെറികേടുകൾ ചെയ്തിട്ടുണ്ട്. ഇതു മാത്രം ചെയ്തിട്ടില്ല എന്നാണ് ന്നയാൾ ഏറ്റു പറയുന്നത്.
മൂത്ത മകൻ ടോബിയാണ് രാഷ്ടീയത്തിൽ സജീവമെങ്കിലും അടുത്ത മുഖ്യമന്ത്രിയാകാനുള്ള നിയോഗം ജോണിനായിരുന്നു. ഒരു രാഷ്ട്രീയ പരിചയവുമില്ലാതെ ആകാശത്ത് പറന്നു നടന്നവനെ പ്രധാനമന്ത്രിയാക്കിയ പാർട്ടിയല്ലെ, പിന്നെ ജോണിനെ മുഖ്യമന്ത്രിയാക്കിയാൽ എന്താ കുഴപ്പം എന്നാണ് എതിർ ഗ്രൂപ്പുകാരോടുള്ള ചോദ്യം.
രണ്ടാം പകുതിയിൽ അച്ഛൻ്റെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുത്ത് പകരം വീട്ടാൻ ജോൺ പുറപ്പെട്ടിറങ്ങുന്നതോടെ ചിത്രം ക്രൈം ത്രില്ലർ ട്രാക്കിലേക്ക് കടക്കുന്നു. ആരായിരുന്നു മുഖ്യമന്ത്രി വർഗീസിൻ്റെ പ്രതിഛായ തകർത്തതിൻ്റെ പിന്നിൽ ?
കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളാണ് പ്രതിഛായയിലെ വില്ലന്മാർ.എയർ പോർട്ടുകളും സീപോർട്ടുകളും വിലയ്ക്കു വാങ്ങുന്ന കോർപ്പറേറ്റുകൾ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും വിലയ്ക്കെടുക്കുന്നു.സൈബർ മാനിപുലേഷനിലൂടെ തിരഞ്ഞെടുപ്പുകളിലെ വിഷയങ്ങളും അജണ്ടയും അൽഗോരിതങ്ങൾ ചിട്ടപ്പെടുത്തുന്നു.
വോട്ടർമാർ എങ്ങനെ ചിന്തിക്കണമെന്നും ആർക്ക് വോട്ടു ചെയ്യണമെന്നുമെല്ലാം വിലയ്ക്കെടുത്ത കോർപ്പറേറ്റ് നിയന്ത്രിത മാധ്യമങ്ങൾ മാനിപുലേറ്റ് ചെയ്യും.പ്രതിഛായ സൃഷ്ടിക്കാനും അത് തകർക്കാനും മാധ്യമങ്ങൾക്ക് നിമിഷങ്ങൾ മാത്രം മതി.
മുഖ്യമന്ത്രി വർഗീസിൻ്റെ പ്രതിഛായ തകർക്കാൻ ഒരു ഓൺലൈൻ മാധ്യമം 20 മിനിറ്റെടുത്തപ്പോൾ ഒരു ശതകോടീശ്വരൻ്റെ ബിസിനസ് സാമ്രാജ്യത്തിൻ്റെ പ്രതിഛായ തകർക്കാൻ 15 മിനിറ്റ് മാത്രമെ വേണ്ടി വന്നുള്ളു എന്ന് നായകൻ ജോൺ വർഗീസ് പറയുന്നതാണ് ചിത്രത്തിൻ്റെ കാതൽ.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് സമാനതകളുള്ള ചിത്രത്തിലെ മുഖ്യമന്ത്രി വർഗീസ് ആദർശ ധീരനായ രാഷ്ട്രീയക്കാരനൊന്നുമല്ല. അഴിമതി ഒരു കലയായി വികസിപ്പിച്ചെടുത്തയാളാണ്.കുടും
ജീവിച്ചിരുന്ന വർഗീസിനെക്കാൾ ശക്തനാണ് മരിച്ച വർഗീസ് എന്നാണ് മുദ്രാവാക്യം. “ഇയാൾ സത്യമായും നീതിമാനായിരുന്നു’ എന്ന എഴുത്തും കാണാം. അഴിമതിക്കാരനും കൗശലക്കാരനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നെറികേടുകൾക്ക് മറയാക്കിയിരുന്നവനുമായ ഒരു മുഖ്യമന്ത്രി പ്രതിഛായാ നിർമ്മാണത്തിലൂടെ മരണശേഷം പുണ്യാളനായി മാറി എന്നാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ചിത്രത്തിലൂടെ പറയുന്നത്.
എന്നാൽ ഇടത് പക്ഷത്തെ തൊട്ടു നോവിക്കാതിരിക്കാനുള്ള ജാഗ്രത സംവിധായകൻ കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വർഗീസിൻ്റെ ഭരണകാലത്ത് പ്രധാന പ്രതിയോഗിയായിരുന്ന കണ്ണൂർക്കാരൻ നേതാവ് ജയദേവൻ ചിത്രത്തിൽ ഏറെക്കുറെ സാത്വികനായ കഥാപാത്രമാണ്.
ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം മുഖ്യമന്ത്രി വർഗീസിനെ അവതരിപ്പിച്ച ബാലചന്ദ്ര മേനോൻ്റേതാണ്. മുഖ്യമന്ത്രിയുടെ പിൻഗാമിയായി എത്തുന്ന മകൻ ജോൺ വർഗീസിൻ്റെ വേഷത്തിൽ നിവിൻ പോളിയുടേത് സാധാരണ പ്രകടനം മാത്രമാണ്. സംഭാഷണങ്ങളിലെ ശക്തിക്കുറവ് നിവിൻ്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.
കോർപ്പറേറ്റ് വില്ലൻ രവി മാധവനായെത്തുന്ന ഷറഫുദ്ധീൻ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.മുഖ്യമന്ത്രി വർഗീസിൻ്റെ സന്തത സഹചാരിയായ രാമകൃഷ്ണൻ്റെ വേഷം മണിയൻ പിള്ള രാജു ഒരുക്കത്തിൽ ഭംഗിയായി അവതരിപ്പിച്ചു.മുഖ്യമന്ത്രിയുടെ എതിർ ഗ്രൂപ്പുകാരൻ കെപിഎൻസി പ്രസിഡൻ്റ് പുരുഷോത്തമൻ്റെ വേഷം ഹരിശ്രീ അശോകന് ഇണങ്ങുന്നതല്ല.
മുഖ്യമന്ത്രിയുടെ മൂത്ത മകൻ്റെ വേഷത്തിൽ എത്തിയ നിഷാന്ത് സാഗറും തിളങ്ങിയില്ല. ഭാര്യ അന്നമ്മയുടെ വേഷത്തിൽ എത്തിയ സബിതാ ആനന്ദിൻ്റെയും ജോണിൻ്റെ ഭാര്യയായി എത്തിയ നീതു കൃഷ്ണയുടെയും പ്രകടനങ്ങൾ കൊള്ളാം.ആൻ അഗസ്റ്റിൻ, വിഷ്ണു അഗസ്ത്യ, സായ് കുമാർ, വൈശാഖ് ശങ്കർ, മേഘ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൽ ജോസ് തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു.
വിശാലമായ ക്യാൻവാസിൽ പതിവ് ശൈലിയിലാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പ്രതിഛായ തയ്യാറാക്കിയിരിക്കുന്നത്.ചിത്
രഞ്ജി പണിക്കരുടെയും ടി ദാമോദരൻ്റെയുമെല്ലാം രാഷ്ട്രീയ ചിത്രങ്ങളിലെ കിടിലൻ ഡയലോഗുകൾ കേട്ടു ശീലിച്ച മലയാളികളെ പ്രതിഛായയിലെ സംഭാഷണങ്ങൾ ആകർഷിക്കില്ല. ചന്ദ്രു സെൽവരാജിൻ്റെ ക്യാമറയും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും മികച്ചതാണ്. മനോജാണ് എഡിറ്റർ. ശ്രീ ഗോകുലം മൂവിസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ ഡി ഇലൂമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
—————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക






























