ഡോ ജോസ് ജോസഫ്…
ജന ഗണ മന, ക്വീൻ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പി.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പീരിയഡ് ഡ്രാമ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 2019 ൽ പ്രഖ്യാപിച്ച ചിത്രം നിർമ്മാണം പൂർത്തിയാക്കി പ്രേക്ഷകരിലേക്കെത്തിക്കാൻ ഏഴ് വർഷത്തോളം എടുത്തു. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ആദ്യ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് അരങ്ങേറിയ വിമോചന സമരവുമായി ബന്ധപ്പെടുത്തി കാണിയാർ എന്ന വടക്കൻ മലബാർ കുടിയേറ്റ ഗ്രാമത്തിൽ അരങ്ങേറിയ ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം.
ഡിജോ ജോസ് ആൻ്റണിയുടെ ആദ്യ മൂന്ന് ചിത്രങ്ങൾക്കും തിരക്കഥ എഴുതിയത് ഷാരിസ് മുഹമ്മദ് ആയിരുന്നു. ഉദ്ബോധനാത്മകമായ സംഭാഷണങ്ങൾ, പഴയ സ്റ്റൈൽ വില്ലന്മാർ, അനീതിക്കെതിരെ ജനങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടം എന്നിവയെല്ലാം ഈ ചിത്രങ്ങളുടെ പ്രത്യേകതയാണ്. പള്ളിച്ചട്ടമ്പിയിലും ഈ ഘടകങ്ങളെല്ലാം ആവർത്തിച്ചിരിക്കുന്നു.
കമ്മ്യൂണിസത്തെ മഹത്വവൽക്കരിക്കുന്ന ‘ പ്രോ- ലെഫ്റ്റ് ‘ ചിത്രമാണിത്. ജനങ്ങളുടെ രക്ഷകനായെത്തുന്ന നായകന് കൃഷ്ണപിള്ള എന്ന ഐതിഹാസിക കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ പേരാണ് നൽകിയിരിക്കുന്നത്. വിമോചന സമരത്തിൻ്റെ കുതന്ത്രങ്ങളിൽ പെട്ട് കാലിടറി വീണ നല്ലവനായ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെയും ചിത്രത്തിൽ കാണാം.
ദാദാ സാഹിബ്, താണ്ഡവം,ശിക്കാർ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൻ്റെ ആദ്യ പകുതിയിൽ പള്ളിയുടെ കമ്മ്യൂണിസ്റ്റ് പ്രതിരോധമാണ് മുന്നിട്ടു നിൽക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ കമ്മ്യൂണിസ്റ്റുകാരും, പള്ളിയും കോൺഗ്രസ്സും ആദിവാസിയും ദളിതരുമെല്ലാം ചേർന്ന് പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി നേരിടുന്നത് കാണാം.
ഒരു വൻകിട കോർപ്പറേറ്റിൻ്റെ ഭൂമാഫിയ താല്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ടാണ് കേരളത്തിലെ ആദ്യത്തെ – കമ്മ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടതെന്ന് ചിത്രം പറയുന്നു.
മണ്ണിന് വേണ്ടിയുള്ള പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.പല കാലങ്ങളിൽ, പല പേരുകളിൽ, പല ദേശങ്ങളിൽ നിന്ന് വന്നവർ മണ്ണിൻ്റെ അധീശന്മാരായിട്ടുണ്ട്. മണ്ണിൻ്റെ ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൻ്റെ രാഷ്ട്രീയമാണ് പള്ളിച്ചട്ടമ്പി പറയാൻ ശ്രമിക്കുന്നത്. ഒപ്പം സഭയും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള പരമ്പരാഗത വൈരവും കടന്നു വരുന്നു.
മിന്നൽ മുരളി, എ ആർ എം തുടങ്ങിയ ചിത്രങ്ങളിൽ ടൊവിനോ അവതരിപ്പിച്ച നാടിൻ്റെ രക്ഷകൻ എന്ന അവതാരത്തിൻ്റെ ഹീറോ പരിവേഷമാണ് കവലചട്ടമ്പിയിലെ നായകനും. 1930 – കളിലെ ബ്രിട്ടീഷ് മലബാറിലാണ് ചിത്രത്തിൻ്റെ തുടക്കം. മടിക്കേരിയിലെ പട്ടേലരിൽ നിന്നും ചന്ദ്രഗിരിപ്പുഴയുടെ തീരത്തുള്ള വനഭൂമി ഏറ്റെടുക്കാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുന്നു.
ബ്രിട്ടീഷുകാരുടെ അന്ത്യശാസനം പട്ടേലർ നിസ്സാരമായി തള്ളിക്കളഞ്ഞു. കുടിയേറ്റത്തിൻ്റെ ആദ്യകാലഘട്ടം. പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ അതിക്രൂരനാണ്. അയാളുടെ ഗുണ്ടകൾ നാടെങ്ങും അഴിഞ്ഞാടി.കെട്ടിത്തൂക്കിയ മാതാവിൻ്റെ മൃതശരീരത്തോട് ചേർന്ന തുണിക്കെട്ടിൽ നിന്നുമാണ് ശിശുവായ കൃഷ്ണപിള്ളയെ ഗ്രിഗറി അച്ചൻ (ടി ജി രവി ) കണ്ടെടുക്കുന്നത്.
വർഷങ്ങൾ കഴിഞ്ഞു. 1957 ഏപ്രിൽ 5- ന് കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരമേറ്റെടുത്തു.സർക്കാർ ഭൂപരിഷ്ക്കരണ നിയമം കൊണ്ടു വന്നു. കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പള്ളി പരസ്യമായി രംഗത്തിറങ്ങി.
പള്ളി സ്വത്തുക്കൾ ഏറ്റെടുക്കും, തിരുസ്വരൂപങ്ങൾ തച്ചുടയ്ക്കും എന്നെല്ലാമായിരുന്നു ഭയം. കമ്മ്യൂണിസത്തിനെതിരെയുള്ള പയസ് 11-ാമൻ മാർപാപ്പയുടെ പ്രബോധനങ്ങൾ പള്ളി ചർച്ച ചെയ്യുന്ന കാലം. കമ്മ്യൂണിസം ദൈവത്തിൻ്റെ ശത്രുവാണ്. അതിനെ തടയാൻ പ്രതിരോധ സേന രൂപീകരിക്കാൻ അരമനകളിൽ നിന്നും നിർദ്ദേശം വന്നു.
കുന്നുംപുറം പള്ളി എന്ന് അറിയപ്പെട്ടിരുന്ന കാണിയാർ സെൻ്റ് ജോസഫ്സ് പള്ളിയും പ്രതിരോധ സേന രൂപീകരിക്കാൻ തീരുമാനിച്ചു. കൊച്ചൻ്റെയും കൈക്കാരൻ്റെയും അന്വേഷണം ചെന്നെത്തിയത് കൃഷ്ണപിള്ളയിലാണ് (ടൊവിനോ തോമസ് ). യക്ഷയാനം കളിച്ച്, രുദ്ര രാവണനായും, ലങ്കാധിപതിയായും വേഷം കെട്ടി തല്ലുണ്ടാക്കി നടക്കുകയായിരുന്നു കൃഷ്ണ പിള്ള.
അങ്ങനെ കൃഷ്ണപിള്ള പോത്തൻ ക്രിസ്റ്റഫർ എന്ന പള്ളിചട്ടമ്പിയായി കമ്മ്യൂണിസ്റ്റ്കാരെ എതിർത്ത് വിശ്വാസികളെ സംരക്ഷിക്കാൻ കാണിയാറിൽ എത്തി.ക്രിസ്റ്റഫർ എന്ന പദത്തിൻ്റെ അർത്ഥം ക്രിസ്തുവിനെ ചുമക്കുന്നവൻ എന്നാണെന്ന് വികാരിയച്ചൻ (വിജയരാഘവൻ) വിശദീകരിക്കുന്നു.
സർവ്വേശ്വരൻ അനുഗ്രഹിച്ചു തന്ന കുന്നുംപുറം ദേവാലയത്തിന്മേൽ ഒരു ചെകുത്താൻ്റേയും നിഴൽ പോലും വീഴാൻ ക്രിസ്റ്റഫർ സമ്മതിക്കില്ല എന്നാണ് അച്ചൻ്റെ വിശ്വാസം.
കെ പി എ സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഗ്രാമത്തിൽ എത്തിയപ്പോൾ തടയാൻ ഏൽപ്പിച്ചത് ക്രിസ്റ്റഫർ പോത്തനെയാണ്. എന്നാൽ അയാൾ നാടകത്തിലെ നായിക കെപിഎസി റെബേക്കയുടെ (കയാദു ലോഹർ) ആരാധകനായി മാറി.
ഈ പ്രണയമാണ് കഥയിലെ വഴിത്തിരിവ്.രണ്ടാം പകുതിയിൽ പരമ്പരാഗത ശൈലിയിലുള്ള വില്ലനെയും ഗ്രാമത്തിൻ്റെ രക്ഷകനായെത്തുന്ന പള്ളി ചട്ടമ്പിയെയും കാണാം. അധിനിവേശ ശക്തികളെ തുരത്താൻ നാട് പള്ളിച്ചട്ടമ്പിയ്ക്കു പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കുന്നു.
“മനുഷ്യനും ചെകുത്താനും നേർക്കുനേർ നിൽക്കുന്നിടത്ത് ദൈവത്തിനു് എന്തു കാര്യം?” എന്നു ചോദിച്ചു കൊണ്ട് സ്പെഷ്യൽ ഓഫീസറായി കാണിയാറിൽ എത്തുന്ന പോലീസ് ഓഫീസർക്ക് (ശത്രു) പിന്നിൽ ആരാണ്?
പട്ടേലർ കുഞ്ഞമ്പു നമ്പ്യാർക്ക് കാണിയാറിന് സമീപമുള്ള തരിയോട്ട് മലയിൽ എന്താണ് താല്പര്യം?എക്സ്റ്റൻഡഡ് കാമിയോ റോളിൽ വില്ലനായി മലയാളത്തിൻ്റെ പ്രമുഖ നായക നടനെ എത്തിച്ച് ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗങ്ങളിൽ തീവ്രമായ മാസ് ബിൽഡ് അപ്പിന് സംവിധായകൻ ശ്രമിക്കുന്നുണ്ട്.

എന്നാൽ തിരക്കഥയുടെ ദൗർബ്ബല്യം കാരണം അത് ഭാഗികമായെ വിജയിക്കുന്നുള്ളു. തിരക്കിട്ടാണ് ഈ നടൻ ഉൾപ്പെടുന്ന രംഗങ്ങൾ കടന്നു പോകുന്നത്.കോൺഗ്രസ്സുകാരെ സന്തോഷിപ്പിക്കാനാവണം ക്ലൈമാക്സിനു മുമ്പുള്ള നിർണ്ണായക രംഗത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നിന്നുള്ള യുവനേതാവിനെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥയിൽ ട്വിസ്റ്റുകളൊന്നും ഒളിപ്പിച്ചിട്ടില്ല. കാര്യങ്ങൾ ഏറെക്കുറെ പ്രവചനീയമാണ്.
ടോവിനോ തോമസ് ഇതിനകം ചെയ്തിട്ടുള്ള ഒന്നിലധികം കഥാപാത്രങ്ങളുടെ ഒരു സങ്കലനമാണ് ക്രിസ്റ്റഫർ എന്ന കഥാപാത്രം.ആക്ഷൻ രംഗങ്ങളിൽ പള്ളിച്ചട്ടമ്പി എആർഎമ്മിലെ മണിയനെ അനുസ്മരിപ്പിക്കും.’നിലം തൊടാതെയുള്ള അടി’ പോലെയുള്ള അഭ്യാസ രംഗങ്ങളിൽ . ടൊവിനോയുടെ പ്രകടനം ശ്ലാഘനീയമാണ്.
എപ്പോഴും മീശ പിരിച്ച്, മസ്സിലു പിടിച്ചു നിൽക്കുന്ന ചട്ടമ്പിയുടെ ശരീര പ്രകൃതം ടോവിനോ സ്വാഭാവികമായി അവതരിപ്പിച്ചു.’കാന്താര’യെ ഓർമ്മിപ്പിക്കുന്ന യക്ഷഗാന സീക്വൻസുകളിലെ രാവണ വേഷത്തിലുള്ള പകർന്നാട്ടങ്ങളിലും ടൊവിനോ തിളങ്ങി.
വിനയൻ്റെ പത്തൊമ്പതാം നൂറ്റാണ്ടിലൂടെ ശ്രദ്ധേയയായ കയാദു ലോഹറിൻ്റെ കെപിഎസി റെബേക്ക ചെറുതെങ്കിലും പ്രധാനപ്പെട്ട വേഷമാണ്. റെബേക്കയെ കയാദു ഹൃദ്യമായി അവതരിപ്പിച്ചു.സിദ്ധിഖ്, ബാബുരാജ്,സുധീർ കരമന, അജയ് (കന്നഡ )ജോണി ആൻ്റണി, പ്രശാന്ത് അലക്സാണ്ടർ, നിബ്രാസ് നൗഷാദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സാമൂഹികവും രാഷ്ട്രീയപരവുമായി പ്രസക്തിയുള്ള വിഷയങ്ങളെ കൊമേഴ്സ്യൽ ചേരുവകളോട് ബന്ധിപ്പിക്കുന്നതാണ് ഡിജോ ജോസ് ആൻ്റണിയുടെ സംവിധാന ശൈലി. അത് പളളിച്ചട്ടമ്പിയിലും തുടർന്നു. ആദ്യ പകുതിയിൽ വിമോചന സമരം ചർച്ച ചെയ്യുന്ന ചിത്രം അതിൻ്റെ രാഷ്ട്രീയത്തിലേക്കും അടിസ്ഥാന പ്രമേയമായ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും അധികം ആഴത്തിലേക്ക് പോകുന്നില്ല.
രണ്ടാം പകുതിയിൽ ഭൂമാഫിയയിലേക്കും പരമ്പരാഗത വില്ലൻ – നായകൻ ഏറ്റുമുട്ടലിലേക്കും രക്ഷകനായുള്ള നായകൻ്റെ അവതാരത്തിലേക്കും കൊമേഴ്സ്യൽ മാനങ്ങളോടെ ചിത്രം വഴി മാറുന്നു. ഇതിൽ പുതുമയൊന്നുമില്ല. ടൊവിനോയുടെ ഉജ്വല പ്രകടനമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ടൊവിനോ പ്രത്യക്ഷപ്പെടുന്ന രംഗങ്ങൾ പൂർണ്ണമായും നടൻ്റെ നിയന്ത്രണത്തിലാണ്.
ജേക്സ് ബിജോയ് പകർന്ന സംഗീതം മികച്ചതാണ്.” കാട്ടുചെമ്പകം പൂത്തോട്ടെ, നാട്ടു തത്തമ്മ കേട്ടോട്ടെ” എന്ന ഗാനം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിംഗാണ്. ശ്രീജിത്ത് സാരംഗിൻ്റെ എഡിറ്റിംഗും
ദിലീപ് നാഥിൻ്റെ കലാസംവിധാനവും മികച്ചതാണ്.1950-കളിലെ പശ്ചാത്തലം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ടിജോ ടോമിയുടെ ഛായാഗ്രഹണവും മികച്ചതാണ്.
വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരും ചേർന്നാണ് പള്ളി ചട്ടമ്പി നിർമ്മിച്ചത്.130 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.

—————————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക






























