ലഡാക്ക്: സംസ്ഥാന പദവി പ്രക്ഷോഭത്തിനിടെ ലഡാക്കിലെ ലേ നഗരത്തിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. ലഡാക്ക് ബിജെപി ആസ്ഥാനവും പോലീസ് വാഹനവും കത്തിച്ചു. 4 പേർ മരിച്ചു. 70 പേർക്ക് പരിക്കേററു.
പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിച്ചാർജ്ജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.സമീപകാലത്ത് ഇങ്ങനെയൊരു സംഘർഷം ലഡാക്കിൽ ഇതാദ്യമാണ്.
സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രക്ഷോഭകർ തെരുവിലിറങ്ങുകയായിരുനു. അവർ നിരാഹാര സമരം നടത്തി. തങ്ങളുടെ ആവശ്യം ഉന്നയിച്ചുകൊണ്ട് ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സർക്കാരുമായി നടക്കാനിരിക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ അക്രമം. ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച പുനരാരംഭിക്കാൻ ഒക്ടോബർ 6-ന് ലഡാക്ക് പ്രതിനിധികളുടെ യോഗം ചേരാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി, കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക് സംസ്ഥാന പദവിക്കും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനും വേണ്ടി ലഡാക്കിൽ നിരാഹാര സമരം നടത്തുന്നുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമായി, ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാണ്.തങ്ങളുടെ ഭൂമി, സംസ്കാരം, വിഭവങ്ങൾ എന്നിവ സംരക്ഷിക്കാൻ സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും വേണമെന്ന് ഇവർ ആവർത്തിച്ച് ആവശ്യപ്പെടുന്നു.
മുൻ ജമ്മു-കശ്മീർ സംസ്ഥാനത്തെ വിഭജിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് 2019 ഓഗസ്റ്റിൽ ലഡാക്ക് ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറിയത്. അന്ന്, വാങ്ചുക്ക് ഉൾപ്പെടെ ഉള്ളവർ ഈ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.

എന്നാൽ ഒരു വർഷത്തിനുള്ളിൽ, ലഫ്റ്റനന്‍റ് ഗവർണറുടെ ഭരണത്തിന് കീഴിൽ ഒരു ‘രാഷ്ട്രീയ ശൂന്യത’ അനുഭവപ്പെടുന്നതായി ജനങ്ങൾക്ക് തോന്നിത്തുടങ്ങി. ഈ അതൃപ്തി വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും നിരാഹാര സമരങ്ങൾക്കും കാരണമായി.
ആദ്യമായി, ബുദ്ധ ഭൂരിപക്ഷ പ്രദേശമായ ലേയിലെയും മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാർഗിലിലെയും രാഷ്ട്രീയ, മത സംഘടനകൾ ഒരേ വേദിയിൽ ഒരുമിച്ചു. ലേയിലെ അപെക്സ് ബോഡി ഓഫ് ലേയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ഇതിന് നേതൃത്വം നൽകാൻ രംഗത്ത് വന്നു.

ഈ ആവശ്യങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഒരു ഉന്നതതല സമിതി രൂപീകരിച്ചു. എന്നിരുന്നാലും, തുടർച്ചയായ ചർച്ചകൾക്ക് ശേഷം ഒരു വഴിത്തിരിവുമുണ്ടായില്ല. ഈ മാർച്ചിൽ, ലഡാക്കിൻ്റെ പ്രതിനിധികൾ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. എന്നാൽ ഈ ചർച്ചകൾ പെട്ടെന്ന് തന്നെ പരാജയപ്പെട്ടു, തങ്ങളുടെ പ്രധാന ആവശ്യങ്ങൾ ആഭ്യന്തര മന്ത്രി തള്ളിക്കളഞ്ഞതായി പ്രാദേശിക നേതാക്കൾ പരാതിപ്പെട്ടു.
” ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയത് ഒരു തെറ്റായിരുന്നുവെന്ന് മന്ത്രി ഞങ്ങളോട് പറഞ്ഞു. സംസ്ഥാന പദവിയും ആറാം ഷെഡ്യൂളും ഉൾപ്പെടുത്തണമെന്ന ഞങ്ങളുടെ ആവശ്യവും അദ്ദേഹം തള്ളി,” യോഗത്തിൽ പങ്കെടുത്ത ഒരു നേതാവ് എൻഡിടിവിയോട് പറഞ്ഞു.






























