ഒട്ടാവ : കാലം മാറുമ്പോൾ കാഴ്ചപ്പാടുകളും മാറുന്നു.കാനഡയിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങൾക്ക് ഇപ്പോൾ പുതിയ രൂപവും ഭാവവും കൈവരുന്നു.
പതിറ്റാണ്ടുകളായി വിശ്വാസികളുടെ ആത്മീയ കേന്ദ്രമായിരുന്ന ഈ പള്ളിക്കെട്ടിടങ്ങൾ വ്യായാമശാലകൾ, ഭക്ഷണശാലകൾ, കച്ചേരി ഹാളുകൾ,പാർപ്പിട കേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.രാജ്യത്തിന്‍റെ മാറുന്ന സാമൂഹിക-ജനസംഖ്യാപരമായ സാഹചര്യങ്ങളുടെ പ്രതിഫലനമാണ് ഈ മാറ്റങ്ങൾ.
ജനസംഖ്യയിലെ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. കാനഡയിലെ തദ്ദേശീയരായ ആളുകൾക്കിടയിൽ ക്രിസ്തുമതത്തോടുള്ള താൽപ്പര്യം കുറഞ്ഞുവരികയാണ്. പള്ളികളിൽ പോകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
അതേസമയം, രാജ്യത്തേക്ക് കൂടുതലായി കുടിയേറുന്നവർ വിവിധ മതവിശ്വാസികളാണ്. പലരും ഒരു മതത്തിലും വിശ്വസിക്കാത്തവർ. ഈ സാഹചര്യത്തിൽ, വലിയ പള്ളികൾ പരിപാലിക്കാൻ ആളില്ലാതെയും പണമില്ലാതെയും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. പഴയ കെട്ടിടങ്ങളായതിനാൽ അറ്റകുറ്റപ്പണികൾക്ക് വലിയ തുക ചെലവുവരും. അതിനാൽ, ഈ കെട്ടിടങ്ങൾ വിൽക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ സഭകൾ നിർബന്ധിതരാകുന്നു.
മാറിക്കൊണ്ടിരിക്കുന്ന കാനഡയുടെ ജനസംഖ്യാ ചിത്രം ശ്രദ്ധേയമാണ്. 2025-ലെ കണക്കനുസരിച്ച്, കാനഡയുടെ ജനസംഖ്യ ഏകദേശം 4.15 കോടിയാണ്. ഇതിൽ, 80 ശതമാനത്തിലധികം ആളുകളും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്.
ജനസംഖ്യയുടെ പ്രധാന സവിശേഷത, പ്രായം കൂടിയ ആളുകളുടെ വർധനവാണ്. കാനഡയിലെ ആളുകളുടെ ശരാശരി പ്രായം ഏകദേശം 40.6 വയസ്സാണ്. ഇത്, ജനനനിരക്ക് കുറവാണെന്നും, യുവതലമുറയെക്കാൾ പ്രായമായവരുടെ എണ്ണം കൂടുന്നുണ്ടെന്നും സൂചിപ്പിക്കുന്നു.
എന്നാൽ, ഈ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്തുന്നത് കുടിയേറ്റക്കാരാണ്.കാനഡയുടെ ജനസംഖ്യ വളർച്ചയുടെ പ്രധാന കാരണം വിദേശ കുടിയേറ്റമാണ്. ഇവർ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിനും സാംസ്കാരിക വൈവിധ്യത്തിനും വലിയ സംഭാവനകൾ നൽകുന്നു. വൈവിധ്യമാർന്ന ഈ സമൂഹത്തിൽ ദക്ഷിണേഷ്യൻ, ചൈനീസ്, ഫിലിപ്പിനോ, അറബ് വംശജർ തുടങ്ങിയവരുടെ എണ്ണം വർധിച്ചു.
കാനഡയിലെ പ്രധാന നഗരങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ സാന്നിധ്യവും വർധിച്ചുവരുന്നു. 2021-ലെ സെൻസസ് പ്രകാരം, കാനഡയിൽ 28,570 മലയാളം സംസാരിക്കുന്നവരുണ്ട്.
ഒരു കാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരായിരുന്നു കാനഡയിലെ ജനസംഖ്യയിൽ ഭൂരിപക്ഷം. അവരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പള്ളികളാണ് ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും കാണുന്നത്. എന്നാൽ, ആ വിശ്വാസങ്ങളുടെ സ്വാധീനം കുറയുകയും പുതിയൊരു സമൂഹം ഉയർന്നു വരികയും ചെയ്യുമ്പോൾ, ആ പഴയ കെട്ടിടങ്ങൾ ഈ പുതിയ കാലത്തിന് അനുസരിച്ച് മാറാൻ നിർബന്ധിതമാകുന്നു.
ഈ മാറ്റം, കാനഡ എന്ന രാജ്യം ഒരു ബഹുസ്വര സമൂഹമായി മാറിയതിന്‍റെ വ്യക്തമായ സൂചനയാണ്. മതപരമായ ആരാധനാലയങ്ങൾ എന്നതിനപ്പുറം, സമൂഹത്തിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്ന ഇടങ്ങളായി അവ മാറുന്നു. ഇത് ചിലർക്ക് വേദനയുണ്ടാക്കുമെങ്കിലും, കെട്ടിടങ്ങൾ സംരക്ഷിക്കാനും പുതിയ സമൂഹത്തിന് ഉപകാരപ്രദമാക്കാനും ഈ മാറ്റം സഹായിക്കുന്നുണ്ട്.

കത്തോലിക്കാ മതത്തിന്‍റെ കേന്ദ്രമായിരുന്ന ക്യുബെക്ക് പ്രവിശ്യയിൽ പള്ളിയിൽ പോകുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ കുറവ് വർദ്ധിച്ചിട്ടുമുണ്ട്. 2021-ലെ കനേഡിയൻ സെൻസസ് അനുസരിച്ച്, കത്തോലിക്കരുടെ എണ്ണം കുറയുകയും മതത്തിൽ വിശ്വാസമില്ലാത്തവരുടെ എണ്ണം കൂടുകയും ചെയ്തു. ക്യുബെക്കിൽ, 1960-കൾക്ക് ശേഷം കത്തോലിക്കാ സഭയുടെ സ്വാധീനം വളരെ കുറഞ്ഞു.
ഇപ്പോൾ പള്ളികളിൽ പോകുന്നവരിൽ ഭൂരിഭാഗവും പ്രായം കൂടിയവരാണ്.ഇത് സഭകൾക്ക് പുതിയ നേതൃനിരയേയും സന്നദ്ധസേവകരെയും കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു.
പള്ളികളിൽ പലതും നൂറ്റാണ്ടുകൾ പഴക്കമുള്ളതും ചരിത്രപരമായ കെട്ടിടങ്ങളുമാണ്. ഇവയുടെ അറ്റകുറ്റപ്പണികൾക്കായി ലക്ഷക്കണക്കിന് ഡോളർ ചെലവ് വരും. കുറഞ്ഞ വിശ്വാസികളുടെ എണ്ണവും പരിമിതമായ വരുമാനവും കാരണം ഈ കെട്ടിടങ്ങൾ നിലനിർത്താൻ സഭകൾക്ക് കഴിയാതെ വരുന്നു.
ചില അതിരൂപതകളിൽ വൈദികരുടെ കുറവുണ്ട്. അതിനാൽ എല്ലാ ഇടവകകളിലും വൈദികരെ നിയമിക്കാൻ സാധിക്കാതെ വരുന്നു.ഇത് ചില പള്ളികൾ അടച്ചുപൂട്ടാനും അടുത്തുള്ള പള്ളികളുമായി ലയിപ്പിക്കാനും കാരണമാകുന്നു.
മൊൺട്രിയാലിലെ 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ നിർമ്മിച്ച നോത്രെ-ഡാം-ഡു-പെർപെച്വൽ-സെകൂഴ്സ് പള്ളി ഒരു പ്രധാന ഉദാഹരണമാണ്. 2010-ൽ ഇത് തിയേട്ടർ പാരഡോക്സ് എന്ന പേരിൽ ഒരു കച്ചേരി ഹാളാക്കി മാററി. ഇവിടെ നൃത്തപരിപാടികളും മറ്റ് കലാപരിപാടികളും നടക്കാറുണ്ട്.പള്ളിയിലെ പഴയ മരക്കസേരകൾ ഉപയോഗിച്ച് ഒരു ബാർ പോലും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.
മൊൺട്രിയാലിലെ തന്നെ സെന്‍റ്-മത്യാസ്-അപോട്രെ പള്ളി, ലെ ചിക്ക് റെസ്റ്റോ പോപ്പ് എന്ന പേരിൽ ഒരു ലാഭരഹിത റസ്റ്റോറന്‍റായി മാറ്റി. ദിവസവും 600-ഓളം ആളുകൾക്ക് ഇവിടെ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നു.

പള്ളിയുടെ പഴയ വാതിലുകളും കുമ്പസാരക്കൂടുകളും സംരക്ഷിച്ചുകൊണ്ട് തന്നെയാണ് ഈ റസ്റ്റോറന്‍റ് പ്രവർത്തിക്കുന്നത്.ഈ സംരംഭത്തിന്റെ മാനേജർ, താൻ ഒരു മുൻ കത്തോലിക്കനാണ് എന്ന് അഭിമാനത്തോടെ പറയുന്നു.
രാജ്യത്തുടനീളം മറ്റുപല കത്തോലിക്കാ പള്ളികളും ആർട്ട് ഗാലറികൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്‍ററുകൾ എന്നിവയായി മാറ്റിയിട്ടുണ്ട്. ചില പള്ളികൾ താങ്ങാനാവുന്ന പാർപ്പിടങ്ങളാക്കി മാറ്റാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഈ മാറ്റങ്ങളെ കാനഡയിലെ കത്തോലിക്കാ സഭയും തിരിച്ചറിയുന്നുണ്ട്. സഭകൾ ഇടവകകളെ ലയിപ്പിച്ചും പുനഃസംഘടിപ്പിച്ചും അവർ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു
ചരിത്രപരവും പൈതൃകപരവുമായ ഈ കെട്ടിടങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ആഗ്രഹം ഉണ്ടെങ്കിലും, സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങൾ അത് വളരെ ബുദ്ധിമുട്ടാക്കുന്നു.































