രാജസ്ഥാനിൽ ബി ജെ പി ? ഛത്തീഗഡിൽ കോൺഗ്രസ് ?

ന്യൂഡൽഹി: രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണു നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.

മധ്യപ്രദേശ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ ഫലങ്ങളും പുറത്തുവന്നു. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നല്ല പോരാട്ടമാകും.

മധ്യപ്രദേശിൽ ബിജെപിക്ക് മുന്‍തൂക്കമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് മറ്റു എക്സിറ്റ് പോളുകൾ പറയുന്നത്.മിസോറമിൽ സോറം പീപ്പിൾ മൂവ്മെന്റ് ജയിക്കുമെന്നാണ് സൂചന. തെലങ്കാനയിൽ കോൺഗ്രസ്സിനാണ് മുൻതൂക്കം.

മധ്യപ്രദേശിൽ , ബി ജെ പി നേടുമെന്ന് ഇന്ത്യ ടു ഡെ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. ബി.ജെ.പി 140 മുതല്‍ 162 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 68 മുതല്‍ 90 സീറ്റുവരെ സ്വന്തമാക്കുമെന്നും മറ്റുള്ളവര്‍ മൂന്ന് സീറ്റുവരെ കരസ്ഥമാക്കും.

റിപ്പബ്ലിക്ക് ടിവിയുടെ മാട്രൈസ് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ബി.ജെ.പി 118 മുതല്‍ 130 സീറ്റുവരെ നേടും. കോണ്‍ഗ്രസ് 97 മുതല്‍ 107 സീറ്റുവരെയും. 2 സീററ് മറ്റ് പാര്‍ട്ടികള്‍ സ്വന്തമാക്കും. ബി.എസ്.പിയ്ക്ക് ഒരു സീറ്റുപോലും നേടാനാവില്ല.

ജന്‍ കി ബാത്തിന്റെ ഫലം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനാണ് ചെറിയൊരു മുന്‍തൂക്കം. കോണ്‍ഗ്രസ് 102 മുതല്‍ 125 സീറ്റുവരെ കയ്യടക്കും .ബി.ജെ.പി 100 മുതല്‍ 123 സീറ്റുവരെ നേടുമെന്നും പ്രവചിക്കുന്നു. ഇവിടെയും ബി.എസ്.പിയ്ക്ക് സ്ഥാനമില്ല. അഞ്ചുസീറ്റ് വരെ മറ്റ് പാര്‍ട്ടികള്‍ നേടിയേക്കും.

ടി.വി 9 ഭാരത്‌വര്‍ഷിന്റെ ഫലവും കോണ്‍ഗ്രസ്സിന് അനുകൂലമാണ്. 111 മുതല്‍ 121 സീറ്റുവരെ കോണ്‍ഗ്രസ് കരസ്ഥമാക്കും എന്നാണ് ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി 106 മുതല്‍ 116 സീറ്റുവരെ കയ്യടക്കും. മറ്റ് പാര്‍ട്ടികള്‍ ആറ് സീറ്റുവരെ നേടും.

സി എന്‍ എന്നിന്റെ എക്‌സിറ്റ് പോള്‍ ,മധ്യപ്രദേശ് ബി.ജെ.പി കയ്യടക്കും എന്നാണ് പ്രവചിച്ചിരിക്കുന്നത്. ബി.ജെ.പി 116 സീറ്റുനേടുമ്പോള്‍ കോണ്‍ഗ്രസ് 111 സീറ്റ് കൊണ്ട് സമാധാനിക്കേണ്ടി വരും. മറ്റ് പാര്‍ട്ടികള്‍ മൂന്ന് സീറ്റും നേടും. ദൈനിക് ഭാസ്‌കറിന്റെ എകിസിറ്റ് പോള്‍ ഫലം കോണ്‍ഗ്രസ്സിന് അനുകൂലമാണ്. 105 മുതല്‍ 120 സീറ്റുവരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 100 മുതല്‍ 123 സീറ്റുവരെ സ്വന്തമാക്കും.

ന്യൂസ് 24 ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കുമെന്ന് പ്രവചിക്കുന്നു. 151 സീറ്റും ബി.ജെ.പി നേടുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് 74 സീറ്റിലൊതുങ്ങുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ രണ്ട് വരെയുള്ള സീറ്റിലൊതുങ്ങും.