ഡോ ജോസ് ജോസഫ്
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് രാസവളം ഉല്പാദനം കുറഞു. വളത്തിൻ്റെ വില കുതിച്ചുയരുന്നു.
ദീർഘകാലാടിസ്ഥാനത്തിൽ മണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിദേശ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുമായി രാസവളങ്ങളുടെ ഉപയോഗം 25-50 ശതമാനം കണ്ട് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കർഷകരോട് ആഹ്വാനം ചെയ്തത് ഈ പശ്ചാത്തലത്തിലാണ്.
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ രാസവളം ഉല്പാദനം 15 ശതമാനം കണ്ട് കുറയ്ക്കുമെന്ന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ക്രിസിൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ലോകത്ത് രാസവളങ്ങളുടെ ഉല്പാദനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും ആഭ്യന്തര ഉല്പാദനം പ്രധാനമായും വിദേശ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ ആശ്രയിച്ചാണിരിക്കുന്നത്.
ഇത് രാജ്യത്തിൻ്റെ നിയന്ത്രണത്തിലല്ല.പശ്ചിമേഷ്യയി
ഖാരിഫ് സീസണിലേക്ക് രാജ്യത്ത് ആകെ ആവശ്യമുള്ളത് 390.54 ലക്ഷം ടൺ രാസവളമാണ്. അതിൽ 200.98 ലക്ഷം ടൺ ഇപ്പോൾ സ്റ്റോക്കുണ്ട്. ആകെ ആവശ്യമുള്ള രാസവളത്തിൻ്റെ 51 ശതമാനത്തിലേറെ വരുമിത്.കഴിഞ്ഞ വർഷം ഇതേ സമയം ആകെ ആവശ്യത്തിൻ്റെ 31 ശതമാനം മാത്രമായിരുന്നു.

തൽക്കാലത്തേക്ക് ഖാരിഫ് സീസണിലേക്ക് ആവശ്യമുള്ള വളം ലഭ്യമാക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ യൂറിയ ഒഴികെയുള്ള വളങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താനാവില്ല.
2010 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് പോഷകാധിഷ്ഠിത സബ്സിഡിയാണ് (ന്യൂട്രിയൻ്റ് ബേസ്ഡ് സബ്സിഡി -എൻബിഎസ്) നൽകി വരുന്നത് .ഓരോ കിലോഗ്രാം വളത്തിലും അടങ്ങിയിരിക്കുന പോഷകങ്ങളുടെ അളവിൻ്റെ അടിസ്ഥാനത്തിലാണ് സബ്സിഡി നിശ്ചയിക്കുന്നത്.
രാസവളങ്ങൾ സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുമ്പോൾ സബ്സിഡി തുക വളം കമ്പനികളുടെ അക്കൗണ്ടിലേക്ക് കേന്ദ്രം നിക്ഷേപിക്കുന്നു.കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന യൂറിയ ഈ സംവിധാനത്തിന് പുറത്താണ്.
അതിനാൽ യൂറിയയുടെ വില കൂട്ടണമെങ്കിൽ കേന്ദ്രം തീരുമാനിക്കണം മറ്റ് വളങ്ങൾക്ക് കേന്ദ്രം പോഷകാധിഷ്ഠിത സബ്സിഡി നൽകുന്നുണ്ടെങ്കിലും കമ്പനികൾക്ക് വില കൂട്ടാം. രാജ്യാന്തര വിപണിയിൽ കുതിച്ചുയർന്ന് രാസവളം വില പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യൂറിയയും ഡിഎപി യും ഒഴികെയുള്ള രാസവളങ്ങളുടെ വില ഉയർന്നു.
ബ്രാൻഡനുസരിച്ച് 242 രൂപ മുതൽ 270 രൂപ വരെയാണ് 45 കിലോയുടെ ഒരു ചാക്ക് യൂറിയയുടെ വില.2018 മുതൽ യൂറിയയുടെ വില കേന്ദ്രം കൂട്ടിയിട്ടില്ല. സബ്സിഡിയില്ലെങ്കിൽ രാജ്യാന്തര വിപണി നിലവാരമനുസരിച്ച് ഇതേ അളവിലുള്ള യൂറിയക്ക് 4000 രൂപയാണ് ഇപ്പോഴത്തെ വില.
ഓരോ ചാക്ക് യൂറിയ വിൽക്കുമ്പോഴും 3500 രൂപയോളം കേന്ദ്ര സർക്കാർ പൊതുഖജനാവിൽ നിന്ന് സബ്സിഡിയായി കർഷകർക്ക് നൽകുന്നു. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫോസ്ഫേറ്റ് വളമായ ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) എൻബിഎസ് സംവിധാനത്തിൻ്റെ പരിധിയിൽ വരുമെങ്കിലും കോവിഡ് കാലത്തിന് ശേഷം വില കാര്യമായി ഉയർത്തിയിട്ടില്ല.
എന്നാൽ പൊട്ടാസ്യം, എൻപികെ കോംപ്ലക്സ് വളങ്ങൾ, വെളളത്തിൽ ലയിക്കുന്ന വളങ്ങൾ തുടങ്ങിയവയുടെയെല്ലാം വില പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗണ്യമായി വർധിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ഗവണ്മെൻ്റ് ആവർത്തിക്കുമ്പോഴും പല ഭാഗങ്ങളിലും കർഷകർക്ക് വിൽക്കുന്ന വളത്തിൻ്റെ അളവ് സംസ്ഥാന സർക്കാരുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി ഇതാദ്യമായല്ല രാസവളത്തിൻ്റെ ഉപയോഗം പകുതിയായി വെട്ടിക്കുറക്കണമെന്ന് കർഷകരോട് ആഹ്വാനം ചെയ്യുന്നത്.2017 നവംബറിലെ മൻ കി ബാത്തിൽ മണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ രാസവള ഉപയോഗം 50 ശതമാനം കണ്ട് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഒമ്പത് വർഷം കഴിഞ്ഞിട്ടും രാസവള ഉപഭോഗം കൂടിയതല്ലാതെ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല.
ലോകത്തി
പശ്ചി
രാസവള ക്ഷാമമുണ്ടാകും.കാർഷികോല്പാദനത്
നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂന്ന് പ്രമുഖ പോഷകങ്ങൾ അടങ്ങിയ രാസവളങ്ങളുടെ അടിത്തറയിലാണ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ ആറ് പതിറ്റാണ്ടിലേറെയായി കെട്ടി ഉയർത്തിയിരിക്കുന്നത്. പെട്ടെന്നൊരു പ്രഖ്യാപനം കൊണ്ട് ഈ രാസവളങ്ങളോടുള്ള കർഷകരുടെ ആശ്രയത്വം അവസാനിപ്പിക്കാനാവില്ല.

ഒറ്റയടിക്ക് രാസവളങ്ങൾ ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക് മാറിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ തകർന്ന ശ്രീ ലങ്കയുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. രാസവളങ്ങളിൽ രാജ്യം സ്വയംപര്യാപ്തമാണെന്ന് അവകാശപ്പെടുമ്പോഴും പ്രധാനപ്പെട്ട രാസ വളങ്ങളിലെല്ലാം ഇറക്കുമതി ആശ്രിതത്വം തുടരുന്നുവെന്നതാണ് വാസ്തവം.
ഒരു വർഷം രാജ്യത്തിന് 400 ലക്ഷം ടൺ യൂറിയ വളം ആവശ്യമുണ്ട്.ആത്മനിർഭരതയുടെ തെളിവായി രാജ്യത്തിന് ആവശ്യമായ യൂറിയയുടെ 87 ശതമാനവും ഇവിടെ തന്നെ ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം.13 ശതമാനം മാത്രമാണ് ഇറക്കുമതി.
യൂറിയ ഉല്പാദന ചെലവിൻ്റെ 85- 90 ശതമാനവും സിഎൻജി വാതകത്തിൻ്റെ വിലയാണ്.ഇന്ത്യയിലെ യൂറിയ നിർമ്മാണ പ്ലാൻ്റുകളിൽ ഉപയോഗിക്കുന്ന പ്രകൃതി വാതകത്തിൻ്റെ 80 ശതമാനവും ഹോർമുസ് കടലിടുക്ക് കടന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യയിൽ എത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷം നീണ്ടു നിൽക്കുന്നത് രാജ്യത്തെ യൂറിയ പ്ലാൻ്റുകൾക്ക് ആവശ്യമായ പ്രകൃതി വാതക ലഭ്യതയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഫോസ്ഫേറ്റ് വളങ്ങളുടെ കാര്യത്തിൽ ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം 90 ശതമാനത്തിനടുത്താണ്. എല്ലാ ഫോസ്ഫേറ്റ് വളങ്ങളുടെയും അടിസ്ഥാനമായ റോക്ക് ഫോസ്ഫേറ്റിൻ്റെ കാര്യമായ ശേഖരമൊന്നും ഇന്ത്യയിൽ ഇല്ല.
യൂറിയ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാസവളം ഡിഎപി എന്ന ഡൈ അമോണിയം ഫോസ്ഫേറ്റാണ്.10 മുതൽ 12.5 ദശലക്ഷം ടൺ വരെയാണ് ഒരു വർഷത്തെ ഉപഭോഗം. ഇതിൻ്റെ 40 ശതമാനം മാത്രമാണ് ആഭ്യന്തര ഉല്പാദനം.
ലോകത്ത് ഏറ്റവുമധികം ഡിഎ പി ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇറക്കുമതിയുടെ 40 ശതമാനം സൗദി അറേബ്യയിൽ നിന്നാണ്. ഫോസ്ഫേറ്റ് വളങ്ങളുടെ നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുക്കളിൽ ഒന്നായ സൾഫറിൻ്റെ 50 ശതമാനം ആഗോള വിപണിയും നിയന്ത്രിക്കുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളാണ്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സൾഫർ വില ഇരട്ടിയായി.ഹോർമുസ് കടലിടുക്ക്, ചെങ്കടൽ, ബാബ് എൽ-മണ്ടേബ് തുടങ്ങിയ വഴികളിലൂടെയാണ് ഇന്ത്യയിലെ കൃഷിയിടങ്ങളിലേക്കുള്ള ഫോസ്ഫേറ്റ് വളങ്ങൾ എത്തുന്നത്. പശ്ചിമ ഏഷ്യയിലെ സംഘർഷത്തെ തുടർന്ന് ഡിഎപി വില 40 ശതമാനത്തോളം ഉയർന്നു.
![]()
ആഭ്യന്തര ലഭ്യത ഉറപ്പാക്കാൻ ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഡിഎപി കയറ്റുമതിക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരിക്കു
മൂന്നാമത്തെ പ്രധാനപ്പെട്ട പോഷകമായ പൊട്ടാസ്യത്തിൻ്റെ നിക്ഷേപം ഇന്ത്യയിൽ ഇല്ലെന്ന് തന്നെ പറയാം.ഇന്ത്യയിലെ കർഷകർ കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്ന ഓരോ ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ജോർദാൻ, കാനഡ, റഷ്യ, ബെലാറസ് എന്നീ രാജ്യങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇറക്കുമതി.
ബെലാറസിലും റഷ്യയിലും ഇടയ്ക്കിടെ ഏർപ്പെടുത്തപ്പെടുന്ന ഉപരോധങ്ങളും കാനഡയിൽ നിന്നുള്ള ദൂരവും പൊട്ടാഷ് ഇറക്കുമതിയിലെ പ്രശ്നങ്ങളാണ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഭ്യന്തര ഉപയോഗം സംരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായി ചൈന എൻപികെ കോംപ്ലക്സ് വളങ്ങളുടെയും വെള്ളത്തിൽ ലയിക്കുന്ന രാസവളങ്ങളുടെയും കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സൾഫേറ്റ് ഓഫ് പൊട്ടാഷ്, മോണോ അമോണിയം ഫോസ്ഫേറ്റ്, മോണോ പൊട്ടാസ്യം ഫോസ്ഫേറ്റ്, കാത്സ്യം നൈട്രേറ്റ് തുടങ്ങിയ രാസവളങ്ങൾക്കും വെള്ളത്തിൽ ലയിക്കുന്ന മറ്റ് വളങ്ങൾക്കും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ദൌർലഭ്യമുണ്ട്.യുദ്ധം തുടങ്ങിയതിന് ശേഷം ഈ വളങ്ങളുടെ വില 20- 30 ശതമാനം ഉയർന്നു.
ഇന്ത്യയുടെ ഭക്ഷ്യ സ്വയംപര്യാപ്തത ആഗോള രാസവള വിതരണ ശൃംഖലകളെ പരമാവധി ആശ്രയിക്കുന്നതും അങ്ങേയറ്റം ചെലവേറിയ രാസവളം സബ്സിഡിയുടെ പിൻബലത്തിൽ നിലനിൽക്കുന്നതുമാണ്.ഇതിൽ ഏതെങ്കിലുമൊന്നിലുണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയെയും കർഷകരുടെ ഉപജീവന സുരക്ഷിതത്വത്തെയും അട്ടിമറിക്കും.
ഇന്ത്യയിലെ രാസവളം സബ്സിഡിയുടെ മൂന്നിൽ രണ്ട് ഭാഗവും നൈട്രജൻ വളമായ യൂറിയയ്ക്കാണ് നൽകുന്നത്. യൂറിയയ്ക്ക് നൽകുന്ന ഭീമമായ സബ്സിഡി അസന്തുലിതവും അമിതവുമായ നൈട്രജൻ രാസവള പ്രയോഗത്തിന് വഴി തെളിച്ചു.
അഖിലേന്ത്യാ തലത്തിൽ ശുപാർശ ചെയ്തിരിക്കുന്ന ശരിയായ എൻപികെ അനുപാതം 4: 2:1 ആണ്. എന്നാൽ ഇന്ന് നിലവിലുള്ള എൻപികെ അനുപാതം 10.9: 4.4: 1 എന്നതാണ്. നൈട്രജൻ്റെ അമിതമായ ഉപയോഗം മണ്ണിനെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിച്ചു. മണ്ണിൽ പ്രയോഗിക്കുന്ന നൈട്രജൻ,വിളകൾ ഉപയോഗിക്കുന്നതിന്റെ കാര്യക്ഷമത 30 മുതൽ 50 ശതമാനം വരെ മാത്രമാണ്.
ബാക്കിയുള്ളത് കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 273 മടങ്ങ് കൂടുതൽ വീര്യമുള്ള നൈട്രസ് ഓക്സൈഡ് എന്ന ഹരിതഗൃഹ വാതകമായി അന്തരീക്ഷത്തിൽ പ്രവേശിക്കുന്നു, അല്ലെങ്കിൽ നൈട്രേറ്റുകളായി ഒഴുകിയിറങ്ങി ഭൂഗർഭ ജലത്തെ മലിനീകരിക്കുന്നു. ഫോസ്ഫറസ് വളങ്ങളാകട്ടെ, പ്രയോഗിക്കുന്നതിൻ്റെ 15-25 ശതമാനം മാത്രമെ വിളകൾക്ക് പ്രയോജനപ്പെടുന്നുള്ളു.പൊട്ടാസ്
അസന്തുലിതമായ വളപ്രയോഗം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മണ്ണിൻ്റെ ഫലപുഷ്ടി നഷ്ടപ്പെടുത്തി. വിളവിൽ ഇടിവുണ്ടായി.അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് 1974- 79 ൽ ജലസേചന സൗകര്യമുള്ള പാടങ്ങളിൽ ഒരു കിലോഗ്രാം എൻപികെ രാസവളം ചേർക്കുമ്പോൾ ആറ് കിലോഗ്രാം ഭക്ഷ്യധാന്യം വിളവായി ലഭിച്ചിരുന്നുവെങ്കിൽ ഇന്നത് കേവലം 2.7 കിലോഗ്രാം മാത്രമായി ചുരുങ്ങി
മണ്ണിൽ ചേർത്ത് കൊടുക്കുന്ന പരമ്പരാഗത യൂറിയയ്ക്കും ഡി എപി യ്ക്കും ബദലായി ഇലകളിൽ തളിക്കുന്ന നാനോ യൂറിയയും നാനോ ഡിഎപിയും ഇഫ്കോ അടുത്ത കാലത്ത് പുറത്തിറക്കിയിരുന്നു. പരമ്പരാഗത യൂറിയയുടെ ഉപഭോഗം 50 ശതമാനം കണ്ട് കുറയുമെന്നും നാനോ യൂറിയയ്ക്ക് കാര്യക്ഷമത 80 ശതമാനമാണെന്നും ആയിരുന്നു അവകാശവാദം.എന്നാൽ പരമ്പരാഗത യൂറിയയുടെ ഉപയോഗം കുറഞ്ഞിട്ടില്ല.
നാനോ വളങ്ങൾക്ക് അവകാശപ്പെട്ടതു പോലുള്ള മേന്മകളില്ലെന്ന് പഞ്ചാബ് കാർഷിക സർവ്വകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. അതിസൂക്ഷ്മമായ നാനോ തലത്തിൽ നിർമ്മിക്കുന്ന നാനോ യൂറിയ മനുഷ്യകോശങ്ങളിൽ എത്തിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും ആശങ്കകൾ ഉയർന്നിട്ടുണ്ട്.
രാസവളങ്ങളുടെ ഉപയോഗം കുറച്ച് ബദൽ വളങ്ങളും സന്തുലിത വളപ്രയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് 2023-24 ലെ ബജറ്റിൽ ‘പി എം പ്രണാം ” എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. പദ്ധതി കാര്യമായ ചലനമുണ്ടാക്കിയില്ല.
ദേശീയ പ്രകൃതി കൃഷി മിഷൻ്റെ ഭാഗമായി ഒരു കോടി കർഷകരെ ജൈവ കൃഷിയിലേക്ക് കൊണ്ടുവരാനും പ്രകൃതി കൃഷിക്ക് ആവശ്യമായ ജൈവ നിവേശക വസ്തുക്കൾ ഉല്പാദിപ്പിക്കുന്നതിന് രാജ്യവ്യാപകമായി 10000 ബയോ ഇൻപുട്ട് റിസോഴ്സ് സെൻ്ററുകൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികളും കേന്ദ്ര ഗവണ്മെൻ്റ് നടപ്പാക്കുന്നുണ്ട്.
ഈ പദ്ധതികളൊന്നും രാസവള ഉപയോഗം ഒറ്റയടിക്ക് കുറയ്ക്കാൻ സഹായിക്കില്ല.കർഷകരെ ബലമായി പ്രകൃതി കൃഷിയിലേക്ക് തിരിക്കുന്നത് കാർഷികോല്പാദനം 30 ശതമാനം കണ്ട് കുറയ്ക്കുമെന്നാണ് രാസവള വില വർധനവിനെതിരെ സമര രംഗത്തുള്ള സംയുക്ത കിസാൻ മോർച്ചയുടെ (എസ് കെ എം) ആരോപണം.
ബദൽ വളങ്ങൾ വ്യാപകമാക്കണമെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടി വരും.
യൂറിയയ്ക്കും ഡിഎപി യ്ക്കും പുറമെ 14 ദശലക്ഷം ടൺ എൻപികെ കോംപ്ലക്സ് വളങ്ങളും ഒരു വർഷം രാജ്യത്തെ കർഷകർ ഉപയോഗിക്കുന്നു. യൂറിയയുടെയും ഡിഎപി യുടെയും ലഭ്യത ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സർക്കാരിൻ്റെ ഇപ്പോഴത്തെ പ്രധാന ശ്രദ്ധ. എൻബിഎസ് പദ്ധതിയുടെ പുറത്തുള്ള യൂറിയയുടെ വില സ്ഥിരമായി നിലനിർത്തുമ്പോൾ ഡിഎപി യുടെ വില ഒരു ബാഗിന് 1,350 രൂപയായി നിലനിർത്തുന്നതിന് പോഷക അധിഷ്ഠിത സബ്‌സിഡി (എൻ ബി എസ്) പദ്ധതി പ്രകാരം കേന്ദ്രം കൂടുതൽ സബ്‌സിഡി നൽകുന്നു.
എന്നാൽ കേരളത്തിലെ കർഷകർ കൂടുതലായി ഉപയോഗിക്കുന്ന എൻപികെ കോംപ്ലക്സ് വളങ്ങൾക്ക് കേന്ദ്രം അധിക സബ്സിഡി നൽകാത്തതിനാൽ വില ഉയരുകയാണ്. രാസവള ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് നിരവധി സംസ്ഥാനങ്ങൾ വള വിതരണ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്പല സംസ്ഥാനങ്ങളും കർഷകർക്ക് നൽകുന്ന വളത്തിൻ്റെ അളവ് പരിമിതപ്പെടുത്തി.
ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു ആധാർ കാർഡിന് രണ്ടോ മൂന്നോ ബാഗ് യൂറിയയും ഡിഎപിയും മാത്രമേ വിതരണം ചെയ്യുന്നുള്ളൂ. ഇതിന് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയും നിർബ്ബന്ധമാണ്.
![]()
കേന്ദ്രം നയപരമായ മാറ്റങ്ങളിലേക്ക് അസന്തുലിതമായ രാസവള പ്രയോഗം അവസാനിപ്പിക്കുന്നതിന് യൂറിയ വളം എൻബിഎസ് പദ്ധതിയുടെ പരിധിയിൽ കൊണ്ടു വരണമെന്നും യൂറിയ വില കൂട്ടണമെന്നും ചില സാമ്പത്തിക വിദഗ്ദർ ആവശ്യപ്പെടുന്നു.എന്നാൽ രാഷ്ട്രീയ തിരിച്ചടി ഭയന്ന് കേന്ദ്രം പെട്ടെന്ന് അതിന് തയ്യാറാകാൻ സാധ്യതയില്ല.
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാസവള ഉപഭോഗം വെട്ടിക്കുറക്കുന്നതിനുള്ള വിശദമായ കർമ്മപദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രം.രാസവളം സബ്സിഡി വളം നിർമ്മാണ കമ്പനികൾക്ക് നൽകുന്നതിന് പകരം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയേക്കും.
അഗ്രിസ്റ്റാക് ഡിജിറ്റൽ ഫ്ലാറ്റ്ഫോമിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കർഷകൻ്റെയും കൃഷി ഭൂമിയുടെ വിസ്തൃതിയും കൃഷി ചെയ്യുന്ന വിളകളും കണക്കിലെടുത്ത് ആവശ്യമായ അളവിലുള്ള സബ്സിഡി വളങ്ങൾ മാത്രം നൽകാനാണ് ആലോചന.
ഇത് രാസവളങ്ങളുടെ കരിഞ്ചന്തയും അസന്തുലിതമായ രാസവള പ്രയോഗവും തടയും.ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണവും ഏകോപിത പ്രവർത്തനവും വേണ്ടി വരും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ സന്തുലിതവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ വള പ്രയോഗ രീതികളിലേക്ക് കർഷകർ മാറേണ്ടി വരും.എന്നാൽ ഒറ്റയടിക്ക് രാസവള ഉപയോഗം 25 -50 ശതമാനം വെട്ടിക്കുറക്കുന്നത് കാർഷികോല്പാദനം തകർക്കും.
——————————————————————————————————————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ മുൻ പ്രൊഫസറാണ് ലേഖകൻ)































