പാലക്കാട്: തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് ഡൽഹി ഡി എം ആർ സി മുൻ ഉപദേഷ്ടാവ് ഇ ശ്രീധരൻ.
വിശദ പദ്ധതിരേഖ തയ്യാറാക്കാൻ സമയമെടുക്കുന്നതിനാലാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നത്. പിണറായി സർക്കാർ കൊണ്ടുവന്ന കെ റെയിൽ പദ്ധതി വി.ഡി. സതീശൻ സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഈ പദ്ധതിക്ക് പ്രസക്തിയേറുന്നു. പുതിയ പദ്ധതി കൊണ്ടുവരുമെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ 465 കിലോമീറ്റർ നീളുന്ന അതിവേഗ പാതയാണ് ശ്രീധരൻ വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ പാതയ്ക്ക് 465 കിലോമീറ്റർ ദൂരമാണുള്ളത്.
180 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയുന്ന ട്രെയിനുകൾക്ക് മൂന്നുമണിക്കൂർ 20 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ എത്താൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ദിനംപ്രതി അഞ്ച് ലക്ഷം പേർക്ക് ഇത് പ്രയോജനപ്രദമാവും.
ഇടക്കാല പദ്ധതിരേഖ സമർപ്പിച്ചു കഴിഞ്ഞാൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായം തേടിയേക്കും. അങ്ങനെ വന്നാൽ സംസ്ഥാന സർക്കാർ താനുമായി കൂടിയാലോചന നടത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീധരൻ.
പൊന്നാനിയിൽ സ്വന്തംനിലയിൽ ഓഫീസ് തുറന്നാണ് ശ്രീധരൻ അതിവേഗപാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത്. റെയിൽവേമന്ത്രിയുടെ നിർദേശാനുസരണമാണ് ഓഫീസ് തുറന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഇടക്കാല പദ്ധതി വൈകാതെ തന്നെ സമർപ്പിക്കാനും സെപ്റ്റംബറോടെ വിശദ പദ്ധതി രേഖ തയ്യാറാക്കാനുമാണ് നീക്കം.































