May 13, 2026 11:11 pm

കൂറുമാററ നിയമം: തമിഴ്‌നാട്ടിൽ ഇനി നിയമപ്പോര്

ചെന്നൈ: നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ നടൻ ജോസഫ് വിജയ് യുടെ ടിവികെ സർക്കാർ എഐഎഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയോടെ വിജയിച്ചതോടെ, നിയമയുദ്ധം തുടങ്ങുന്നു.

പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത എഐഎഡിഎംകെ എംഎൽഎമാർ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യരാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഭരണഘടനാ വിദഗ്ധൻ പി.ഡി.ടി ആചാരി പറഞ്ഞു. പാർട്ടി മറ്റൊരു പാർട്ടിയുമായി ലയിക്കുകയും അതിൽ മൂന്നിൽ രണ്ട് അംഗങ്ങൾ ലയനത്തെ പിന്തുണയ്ക്കുകയും ചെയ്താൽ മാത്രമേ ഇവർക്ക് അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. എന്നാൽ ഇവിടെ അത്തരമൊരു ലയനം നടന്നിട്ടില്ല.

വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അപേക്ഷ നൽകുക എന്നതാണ് അടുത്ത ഘട്ടം. സ്പീക്കർ എംഎൽഎമാർക്ക് നോട്ടീസ് അയക്കുകയും അവരുടെ ഭാഗം കേൾക്കുകയും ചെയ്യും. സ്പീക്കറുടെ തീരുമാനം വൈകിയേക്കാം എന്നതും അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാം എന്നതും രാഷ്ട്രീയ പോരാട്ടം നീണ്ടുനിൽക്കാൻ കാരണമാകും. പാർട്ടിക്കുള്ളിലെ തർക്കം ഔദ്യോഗിക ചിഹ്നത്തിനും പദവികൾക്കുമായുള്ള വലിയൊരു നിയമയുദ്ധമായി മാറാനാണ് സാധ്യത.

ബുധനാഴ്ച തമിഴ്‌നാട് നിയമസഭയിൽ നാടകീയമായ രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്.സർക്കാരിന് അനുകൂലമായി 25 എഐഎഡിഎംകെ വിമത എംഎൽഎമാർ വോട്ട് ചെയ്യുകയായിരുന്നു.

വിശ്വാസവോട്ടെടുപ്പിൽ 144 വോട്ടുകൾ നേടി വിജയ് ഭൂരിപക്ഷം തെളിയിച്ചു. 22 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ നിഷ്പക്ഷത പാലിച്ചു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

മുതിർന്ന നേതാക്കളായ എസ് പി വേലുമണി, സി വി ഷണ്മുഖം എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം സർക്കാരിനെ പിന്തുണച്ചത് പാർട്ടിയിലെ പിളർപ്പ് പരസ്യമാക്കി.

സഭ സമ്മേളിച്ച ഉടൻ മുഖ്യമന്ത്രി വിജയ് വിശ്വാസപ്രമേയം അവതരിപ്പിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, ഐയുഎംഎൽ എന്നീ കക്ഷികൾ സർക്കാരിനെ പിന്തുണച്ചു. പുറത്താക്കപ്പെട്ട എഎംഎംകെ എംഎൽഎ എസ് കാമരാജും സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു.

ടിവികെയ്ക്കും സഖ്യകക്ഷികൾക്കും കൂടി ഏകദേശം 120 എംഎൽഎമാരുടെ പിന്തുണയാണുണ്ടായിരുന്നത്. എന്നാൽ വോട്ടെടുപ്പിൽ 144 വോട്ടുകൾ ലഭിച്ചത് എഐഎഡിഎംകെയിൽ നിന്നുള്ള വലിയൊരു വിഭാഗം ഭരണപക്ഷത്തിന് വോട്ട് ചെയ്തതിനാലാണെന്ന് വ്യക്തമായി.

ചർച്ചയ്ക്കിടെ സംസാരിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ആരോപിക്കുകയും ‘ഇൻസ്റ്റാഗ്രാം റീൽ ഭരണം’ എന്ന് പരിഹസിക്കുകയും ചെയ്ത ശേഷം ഡിഎംകെ അംഗങ്ങളുമായി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തന്‍റെ പാർട്ടിയംഗങ്ങളെ സ്ഥാനമാനങ്ങൾ നൽകി പ്രലോഭിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ആരോപിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News