ക്ഷത്രിയൻ…
പഞ്ചായത്ത് മുതൽ പാർലമെൻ്റെ വരെ തിരഞ്ഞെടുപ്പായ തിരഞ്ഞെടുപ്പുകളിലൊക്കെ മത്സരിച്ച ഒരു കലന്തൻ ഹാജിയുണ്ടായിരുന്നു കോഴിക്കോട് വടകര ഭാഗത്ത്. മത്സരിച്ച എണ്ണംകൊണ്ട് മാത്രമല്ല, പ്രചാരണ രീതികൊണ്ടും ശ്രദ്ധേയനായിരുന്നു കലന്തൻ ഹാജി.
സ്ഥാനാർഥിയും പ്രചാരകനുമൊക്കെ കലന്തൻ ഹാജി തന്നെയായിരുന്നു. ഒരു ജീപ്പും അതിലൊരു കലന്തൻ ഹാജിയും. വണ്ടിയോടിക്കുന്നതും അനൗൺസ്മെൻറുമൊക്കെ ഹാജിവക തന്നെ.

അതിന് സമാനമായ സംഗതി ബാലചന്ദ്രമേനോൻ്റെ കാര്യത്തിൽ മാത്രമേയുണ്ടായിട്ടുള്ളൂ. സംവിധാനവും നിർമാണവും രചനയും അഭിനയവും വിതരണവുമൊക്കെ ബാലചന്ദ്രമേനോ എന്ന് പറയാറില്ലേ. അതുപോലൊരു സംഭവം.
കലന്തൻ ഹാജിയുടെ പ്രചാരണരീതിയായിരുന്നു ക്ലാസിക്. വടകരയോട് ചേർന്ന് ദേശീയപാതയിൽ രണ്ടുമൂന്ന് റെയിൽവേ ലെവൽ ക്രോസിങ്ങുകളുണ്ടായിരുന്നു അക്കാലത്ത്. ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടക്കുമ്പോഴേക്കും കലന്തൻ ഹാജി ജീപ്പുമായി എത്തും.
ട്രെയിൻ കടന്നുപോകുന്നതിനുള്ള കാത്തുനിൽപ്പിനിടെ കലന്തൻ ഹാജിയുടെ ജീപ്പിന് പിറകിലായി അമ്പതും അറുപതും വാഹനങ്ങളുണ്ടാകും. ഗേറ്റ് തുറക്കുന്നതോടെ ഹാജി അനൗൺസ്മെൻറ് ആരംഭിക്കും.
‘പ്രിയപ്പെട്ട നാട്ടുകാരേ….. നിങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥി കലന്തൻ ഹാജി ഇതാ നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഈ വാഹനത്തിന് പിന്നാലെ കടന്നുവരുന്നു. അനുഗ്രഹിക്ക…… ആശീർവദിക്കൂൂൂൂ…’
വാഹനവ്യൂഹത്തിൻ്റെ അകമ്പടിയിൽ ആർമാദിക്കുന്നവർക്ക് പകർത്താനുള്ള ഒന്നാന്തരം മാതൃകയാണ് കലന്തൻ ഹാജിയുടേത്.
മുപ്പതും നാൽപ്പതും വാഹനങ്ങളുടെ അകമ്പടിയിൽ തെക്കുവടക്ക് സഞ്ചരിച്ച ശേഷം പെട്ടെന്നൊരു ദിനം അതൊക്കെ നഷ്ടപ്പെട്ടതിൻ്റെ മനപ്രയാസം ഒഴിവാക്കാൻ സാക്ഷാൽ കാരണഭൂതനും പരീക്ഷിക്കാവുന്നതാണ് ഈ രീതി.
കലന്തൻ ഹാജിയുടെ കാലത്തെ ലെവൽ ക്രോസിങ്ങുകളെല്ലാം മേൽപ്പാലങ്ങൾക്ക് വഴി മാറിയതിനാൽ ദേശീയ പാതയിൽ പരീക്ഷണം നടക്കില്ല എന്ന വസ്തുതയുണ്ട്.
പകരം സംസ്ഥാനപാതയിൽ ചിലയിടത്തൊക്കെ അവശേഷിക്കുന്ന ലെവൽ ക്രോസിങ്ങുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പിന്നാലെ വരുന്ന വാഹനങ്ങളുടെ എണ്ണം അൽപ്പം കുറയുമെന്നേയുള്ളൂ.
അതങ്ങ് സഹിച്ചേക്കുക. മുഖ്യമന്ത്രിയായപ്പോൾ റോഡിലൂടെ ‘പറന്നവർ’ പ്രതിപക്ഷത്താകുമ്പോൾ കാളവണ്ടിയിൽ പോകണമെന്നൊക്കെയുള്ളത് വെറും കീഴ്വഴക്കമായി കണ്ടാൽ മതി.
കീഴ്വഴക്കങ്ങൾ മാറ്റാനുള്ളതാണെന്ന വെളിപ്പെടുത്തൽ ആത്മാർഥതയോടെയാണെങ്കിൽ കാരണഭൂതന് പിന്നാലെ നിരവധി വാഹനങ്ങൾ ഒഴുകുന്ന സാഹചര്യം സൃഷ്ടിക്കാൻ മുഖ്യമന്ത്രി തയാറാകണം. മേൽ പറഞ്ഞ രീതിയിൽ റെയിൽവെ ഗേറ്റ് പ്രയോജനപ്പെടുത്തുകയാണെങ്കിൽ സർക്കാരിന് അധിക ചെലവും വരുന്നില്ല.
വാക്കും പ്രവൃത്തിയും ഒന്നാണെന്ന് തുടക്കത്തിൽതന്നെ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട് മുഖ്യമന്ത്രി വടശേരി ദാമോദരൻ മേനോൻ സതീശന്. കീഴ്വഴക്കങ്ങളെക്കുറിച്ച് മാത്രമേ മുഖ്യൻ പറഞ്ഞിട്ടുള്ളൂ. ആചാരങ്ങളെക്കുറിച്ച് മിണ്ടിയിട്ടേയില്ല.
ആചാരങ്ങളിൽ കൈവച്ചാൽ പൊള്ളുമെന്ന തിരിച്ചറിവ് സതീശന് വേണ്ടുവോളമുണ്ട് എന്നതുതന്നെ കാരണം. ശബരിമലയിലെ ആചാരങ്ങളിൽ കൈവച്ചതിൻ്റെ ദുരനുഭവം പേറുകയാണ് കാരണഭൂതനെന്ന് അറിയാത്ത മലയാളിയും ഇല്ല.
പിണറായി ഭരണവും സതീശൻ ഭരണവും ആനയും ആടും പോലെ, കടലും കടലാടിയും പോലെ, കറുപ്പും വെളുപ്പും പോലെയൊക്കെ അഹമഹമികയാ വിഭിന്നമായിരിക്കുമെന്ന് അധികാരമേറ്റ നിമിഷം തന്നെ സതീശൻ തെളിയിച്ചു കഴിഞ്ഞു.
കറുത്ത കാർ ഒഴിവാക്കി വെളുത്ത കാർ സ്വീകരിച്ചതും, ആംബുലൻസും ഫയർഫോഴ്സ് വാഹനവും ഉൾപ്പെടെ നിരനിരയായി ഓടുന്ന വാഹനവ്യൂഹങ്ങളുൾപ്പെട്ട സഞ്ചാര രീതി വേണ്ടെന്ന് വച്ച് മുന്നിലും പിന്നിലും ഓരോ പൊലീസ് വാഹനങ്ങൾ മാത്രമുള്ള യാത്ര സ്വീകരിച്ചതും മാറ്റത്തിൻ്റെ തുടക്കം തന്നെ.
Post Views: 64































