ന്യൂഡൽഹി : പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ ഫലമായി എണ്ണവില ഉയർന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
എണ്ണക്കമ്പനികളുടെ സാമ്പത്തിക നഷ്ടം പരിഗണിച്ചാണ് ഈ തീരുമാനം. ഇതോടെ പെട്രോൾ വില 97.77 രൂപയായും ഡീസൽ വില 90.67 രൂപയായും ഉയർന്നു. മൂന്ന് രൂപ വീതമാണ് കൂട്ടിയത്.
പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയരുകയാണ്.മെയ് 15ന് വില വർധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്നായിരുന്നു എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്.
രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മെയ് 15 ന് മുമ്പ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും വർധനവുണ്ടായേക്കാം. നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്.
2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്. യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്.
india, petrol Diesel, price, hike































