പിണറായി സർക്കാർ പുറത്ത്: യുഡിഎഫിന് ‘സുനാമി’ മുന്നേററം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് അനുകൂല തരംഗം. 97 മണ്ഡലങ്ങളിൽ അവർ മുന്നിൽ നിൽക്കുന്നു.പത്തുവർഷം നീണ്ട പിണറായി വിജയൻ്റെ ഭരണം അവസാനിക്കുന്നു എന്നാണ് അത് വ്യക്തമാകുന്നത്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമാകുന്നത്. എൽഡിഎഫ് മന്ത്രിമാരടക്കം പിന്നോട്ട് പോകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പിന്നിലേക്ക് പോകുന്നത് എൽഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും കനത്ത പോരാട്ടം നടക്കുമ്പോൾ തമിഴ്‌നാട്ടിൽ ടിവികെ മുന്നേറ്റം നടത്തുകയാണ്.

ബംഗാളിൽ ഭരണമാറ്റത്തിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്.തമിഴ്നാട്ടിൽ ഡിഎംകെ മൂന്നാം സ്ഥാനത്താണ്. അസമിൽ ബിജെപിക്കാണ് ലീഡ്.തിരഞ്ഞെടുപ്പ് നടന്ന അഞ്ച് മൂന്നിടത്തും ഭരണമാറ്റമുണ്ടാകുമെന്നാണ് സൂചനകൾ.

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. സിപിഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സിപിഎമ്മിന്റെ എച്ച് സലാമിനെയാണ് സുധാകരന്‍ പിന്നിലാക്കിയത്.

സിപിഎമ്മിൻ്റെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ പാര്‍ട്ടിയെ ഞെട്ടിച്ച് രണ്ടു മുതിര്‍ന്ന നേതാക്കളാണ് തെരഞ്ഞെടുപ്പില്‍ വിമതരായത്. ഇവര്‍ രണ്ടുപേരും ലീഡ് ചെയ്യുകയാണ്. തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്തു.

അഞ്ചാം റൗണ്ട് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ടി കെ ഗോവിന്ദന്‍ 6363 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പയ്യന്നൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍ 3884 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടു തട്ടിപ്പുമായി ബന്ധപ്പെട്ട്, എംഎല്‍എയായ ടി ഐ മധുസൂദനനെതിരെ ആരോപണം ഉയര്‍ത്തിയാണ് കുഞ്ഞികൃഷ്ണന്‍ സിപിഎമ്മുമായി ഇടഞ്ഞത്. സിറ്റിങ്ങ് എംഎല്‍എ മധുസൂദനനെ തന്നെയാണ് പയ്യന്നൂരില്‍ ഇത്തവണയും സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശിയെ യുഡിഎഫ് രംഗത്തിറക്കിയത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ ഇടയ്ക്ക് ലീഡ് നേടിയ പി കെ ശശി ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. സി.പി.എമ്മിന്‍റെ കെ പ്രേംകുമാറാണ് ഇടതു സ്ഥാനാര്‍ത്ഥി.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ മണ്ഡലമായ മലമ്പുഴയില്‍, വിഎസിൻ്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ സുരേഷിനെയാണ് യുഡിഎഫ് പിന്തുണച്ചത്. സിപിഎമ്മിൻ്റെ സിറ്റിങ്ങ് എംഎല്‍എ എ പ്രഭാകരനാണ് മലമ്പുഴയില്‍ ലീഡ് ചെയ്യുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News