പിണറായി അടച്ച വാതിൽ സതീശൻ തുറന്നപ്പോൾ…

തിരുവനന്തപുരം : മന്ത്രിസഭയുടെ യോഗം കഴിഞ്ഞ് പത്രലേഖരെ കാണുന്ന പതിവ് സി. അച്യുതമേനോൻ്റെ കാലത്ത് തുടങ്ങിയതാണ്. പത്ത് വർഷം മുൻപ് പിണറായി വിജയൻ അത് നിർത്തലാക്കി. സതീശൻ ആ പതിവ് വീണ്ടും തുടങ്ങി. നല്ല കാര്യം.- മുതിർന്ന പത്രപ്രവർത്തകനായ ബി.വി. പവനൻ ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്ററിൻ്റെ പൂർണരൂപം ഇങ്ങനെ:

അങ്ങനെ ആ ബ്രീഫിംഗ് വീണ്ടും

ന്ന് സ്പെഷ്യൽ ക്യാമ്പിനറ്റിന് ശേഷം മുഖ്യമന്ത്രി വി.ഡി സതീശൻ്റെ വിസ്തരിച്ചുള്ള ബ്രീഫിംഗ് കണ്ടു. വലിയ സന്തോഷവും ആശ്വാസവും തോന്നി.

ഭയമില്ലാതെ തുരു തുരെ ചോദ്യങ്ങൾ ചോദിക്കുന്ന വാർത്താ ലേഖകർ. ചിരിച്ചു കൊണ്ട് എന്നാൽ കൃത്യമായി മറുപടി നൽകുന്ന മുഖ്യമന്ത്രി.

രാഷ്ട്രീയം പറയേണ്ടിടത്ത് മൂർച്ചയോടെ രാഷ്ട്രീയവും പറയുന്നു. മർമ്മം നോക്കിയുള്ള കുത്തും വരുന്നു. നേരത്തെ കൂട്ടി ശട്ടം കെട്ടി പറഞ്ഞു വിടുന്ന പാർട്ടി പത്രക്കാരുടെ ചോദ്യങ്ങൾക്ക് എഴുതി തയ്യാറാക്കിയ മറുപടി വായിക്കുന്ന നാടകമില്ല.

ഇന്നത്തെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് മറ്റ് ചോദ്യങ്ങളെ തട്ടിമാറ്റി മുഖ്യമന്ത്രി എഴുന്നേറ്റ് പോകുന്നുമില്ല. ദേശീയ മാധ്യമങ്ങൾക്കായി മലയാളത്തിൽ പറഞ്ഞത് ഇംഗ്ലീഷിൽ ആവർത്തിക്കാനും മടയില്ല.

ബി.വി. പവനൻ

പത്ത് വർഷത്തിന് ശേഷമാണ് കേരളത്തിൽ ഇങ്ങനെയൊരു കാഴ്ച. മന്ത്രിസഭാ യോഗങ്ങൾക്ക് ശേഷം മുഖ്യമന്ത്രി വാർത്താ ലേഖകരെ കാണുകയും അവരുടെ വിചാരണയ്ക്ക് ഇരുന്നു കൊടുക്കുയും ചെയ്യുന്ന പതിവ് കേരളത്തിൽ മാത്രമേ ഉള്ളൂ.

സി. അച്യുതമേനോൻ്റെ കാലത്ത് തുടങ്ങിയതാണ്. പത്ത് വർഷം മുൻപ് പിണറായിയാണ് അത് നിർത്തലാക്കിയത്. പകരം തനിക്ക് ആവശ്യമുള്ളപ്പോൾ തനിക്ക് പറയാനുള്ളത് മാത്രം പറയുന്നതിന് പത്രക്കാരെ കാണാൻ അദ്ദേഹം തീരുമാനിച്ചു.

മാദ്ധ്യമങ്ങളെന്നാൽ ജനങ്ങളുടെ കണ്ണും കാതുമാണ്. അവരെ അകറ്റുമ്പോൾ ജനങ്ങളുമായുള്ള ബന്ധമാണ് മുറിഞ്ഞു പോകുന്നത്. സതീശൻ അതാണ് വീണ്ടെടുത്തത്. നല്ല കാര്യം.

1980 ലാണ് ഞാൻ ആദ്യമായി മന്ത്രിസഭാ യോഗം റിപ്പോർട്ട് ചെയ്യുന്നതിന് ക്യാബിനറ്റ് ചേംബറിലേക്ക് കയറുന്നത്. ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. അന്ന് ഇന്നത്തെ പോലെ പത്രസമ്മേളനത്തിന് പ്രത്യേക ഹാളില്ല.

മന്ത്രിമാർ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയാൽ അതേ ഇരിപ്പടങ്ങളിലേക്ക് എത്തുന്നത് പത്രക്കാരാണ്. മുഖ്യമന്ത്രി അപ്പോൾ തന്നെ ബ്രീഫ് ചെയ്യും. അതിൽ മാറ്റമുണ്ടെങ്കിൽ നേരത്തേ അറിയിക്കും.

നായനാർക്ക് മന്ത്രിസഭാ തീരുമാനങ്ങൾ വിവരിക്കുന്നതിനെക്കാൾ ഇഷ്ടം അത് കഴിഞ്ഞ് പത്രക്കാരുമായുള്ള ഗുസ്തിയിലാണ്. ഇഷ്ടമില്ലാത്ത ചോദ്യം വാന്നാൽ നായനാരുടെ സ്റ്റൈലൻ മറുചോദ്യം വരും…. ‘താൻ ഏതാ കടലാസ്?’

പേപ്പറിൻ്റെ മലയാളമാണല്ലോ കടലാസ്. മനോരമയാണെന്ന് പറഞ്ഞാൽ നായനാരുടെ ഒരു ചിരിയുണ്ട്. ‘താനങ്ങനെയേ ചോദിക്കൂ’. ചിരിയും കളിയും തമാശയും ഗൗരവ വിഷയങ്ങളുമായി ആ പത്രസമ്മേളനം നീളും. അവിസ്മരണീയമായ അനുഭവമായിരുന്നു അത്.

ലീഡർ കെ. കരുണാകരനാകട്ടെ പ്രയാസമുള്ള ചോദ്യക്കൾക്ക് കണ്ണിറുക്കിയുള്ള ഒരു ചിരിയാണ് മറുപടി. അല്ലെങ്കിൽ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വിധത്തിൽ ഒരു മറുചോദ്യം. ലീഡറും പത്രക്കാരെ ഒരിക്കലും ഒഴിവാക്കിയിട്ടില്ല.

എ.കെ. ആൻ്റണിയുടെ നില വ്യത്യസ്ഥമാണ്. അളന്ന് കുറിച്ചുള്ള മറുപടികൾ മാത്രം. അധികമായി ഒരു വാക്ക് പുറത്തേക്ക് വരില്ല. എന്തും ചോദിക്കാൻ അനുവാദമുണ്ട്.

പക്ഷേ ഇഷ്ടമുള്ളതിനേ മറുപടി പറയൂ. ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് അവകാശമുള്ളത് പോലെ മറുപടി പറയാതിരിക്കാൻ എനിക്കും അവകാശമുണ്ട് എന്നതാണ് നിലപാട്.

വി.എസ് ആകട്ടെ മന്ത്രിസഭാ തീരുമാനങ്ങൾ കൃത്യമായി എഴുതി വായിക്കും. അത് കഴിഞ്ഞ് എഴുന്നേറ്റ് മുണ്ടൊന്ന് കുടഞ്ഞ് ഉടുത്ത് നടന്നുനീങ്ങാൻ തുടങ്ങുന്നതാണ് കൃത്യ സമയം. വാർത്താ ലേഖകർ അളന്ന് കുറിച്ചു ഒരു ചോദ്യമെറിയും.

മുണ്ടിൻ്റെ കോന്തല ഒരു കൈ കൊണ്ട് പിടിച്ച്, വി.എസിൻ്റെ പരിഹാസത്തിൽ പൊതിഞ്ഞ മറുപടി ഇതാ വരുന്നു. രാഷ്രീയ രംഗത്ത് അത് കൊടുങ്കാറ്റ് സൃഷ്ടിക്കും. വി. എസ് പതിവായി അത് നിന്ന് പറയുന്ന സ്പോട്ടിന് പത്രക്കാർ പിന്നീട് പേരുമിട്ടു. വിവാദമൂല.

ഉമ്മൻ ചാണ്ടിയുടെ കാര്യം പറയേണ്ടതുമില്ല. ആർക്കും എന്തും എത്ര പ്രാവശ്യവും ചോദിക്കാം. ഒരു അലോഹ്യവുമില്ല.

ജനാധിപത്യത്തിൻ്റെ ആരോഗ്യകരമായ ഈ എക്സർസൈസാണ് പിണറായി അടച്ചു മൂടിയത്. അതിൻ്റെ ഫലം എന്തായിരുന്നെന്ന് ആ പാർട്ടി ഇപ്പോൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു.

സതീശൻ വീണ്ടും അത് ആരംഭിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News