തിരുവനന്തപുരം: ജനകീയ പിന്തുണയോടെ ടീ യു ഡി എഫ് ആണ് തന്നെ ഈ പദവിയിലേക്ക് എത്തിച്ചതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി .സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊതുസമൂഹത്തിൻ്റെ സമ്മർദ്ദത്തിനും മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർ എസ് പി തുടങ്ങിയ മുന്നണി ഘട്ടകക്ഷികളുടെ കടുത്ത നിലപാടുകൾക്കും വഴങ്ങി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് തൻ്റെ ഉററ അനുയായിയായ കെ. സി. വേണുഗോപാലിനെ തഴയേണ്ടി വന്നു.
ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള സതീശൻ്റെ വഴി തെളിഞ്ഞത്. രാഹുൽ ഗാന്ധിയുടെ അറിവും സമ്മതവും ലഭിച്ച ശേഷമാണ് ഐ സി സി സിയുടെ സംഘടനാ സെക്രട്ടറിയായ വേണുഗോപാൽ രംഗത്തിറങ്ങിയതെന്ന് വ്യക്തം.
മുഖ്യമന്ത്രി പദവിയിലേക്ക് ഇല്ലെന്ന് ടി വി ചാനൽ അഭിമുഖങ്ങളിൽ പലവട്ടം പറഞ്ഞ അദ്ദേഹം, ഭൂരിപക്ഷം കിട്ടിയപ്പോൾ ഈ കസേര മോഹിച്ചത് രാഹുലിൻ്റെ നിർദേശപ്രകാരമായിരുന്നുവെന്ന് എതിർ പക്ഷക്കാർ വിശ്വസിക്കുന്നു.
വേണുഗോപാൽ പിന്മാറുകയും രമേശ് ചെന്നിത്തല പ്രതിഷേധിക്കുകയും ചെയ്യുന്നതിനിടയിൽ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ്റെ പേര് പാർടി ഹൈക്കമാണ്ട് തീരുമാനിച്ചത്.രമേശ് മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും പത്രസമ്മേളനത്തിൽ സതീശൻ നന്ദി പറഞ്ഞു. ചെന്നിത്തലയും കെസിയും തനിക്ക് ഏറെ പ്രിയങ്കരനായ നേതാക്കളാണ്.
തന്നെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് തീരുമാനിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇത്. മുഖ്യമന്ത്രി പദം ഒരു ദൈവ നിയോഗമായിട്ട് കാണുന്നു.
എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. ജനം ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് ഇത്. ജനങ്ങളോട് പറഞ്ഞതെല്ലാം ഒന്നൊന്നായി നടത്തും. പുതുയുഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുമെന്നും പൊതു പ്രവർത്തനത്തിന്റേയും രാഷ്ട്രീയ പ്രവർത്തനത്തിന്റേയും നിർവ്വചനം മാറ്റി എഴുതും.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ചത് വേണുഗോപാലാണ്. എന്‍റെ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. കേരളം കടന്ന് പോകുന്നത് സങ്കീർണ്ണ സാഹചര്യത്തിലൂടെയാണ്. എനിക്ക് ഒരാൾക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാകില്ല. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് വേണൂഗോപാൽ വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾ ഇനി അപ്രസക്തമാണ്. നേതൃത്വം എല്ലാവശങ്ങളും ആലോചിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ കാര്യമായത് കൊണ്ടാണ് പ്രഖ്യാപനത്തിൽ നിന്ന് മാറി നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സതീശന് അഭിന്ദനങ്ങൾ നേരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗിൻ്റെ അഭിപ്രായം അറിയാനായി ഇന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികർജുന ഖാർഗെ വിളിച്ചിരുന്നുവെന്നും തങ്ങളുടെ അഭിപ്രായം കൃത്യമായി പറഞ്ഞുവെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
അതേസമയം, കെ.സി.വേണുഗോപാൽ പക്ഷത്തുള്ള എം എൽ എ മാർ അതൃപ്‌തി അറിയിച്ചു. കേരളത്തില്‍ വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു.































