രമേശ് വിട്ടു നിൽക്കും ? യു ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭ തിങ്കളാഴ്ച അധികാരമേൽക്കും.

21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം.

കോൺഗ്രസ് നിയമസഭാ കക്ഷിയോഗം പൂര്‍ത്തിയായ ശേഷം, സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി സതീശൻ ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു.

വൈകിട്ട് നടന്ന നിയമസഭ കക്ഷി യോഗത്തിൽ സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി.

ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലായ രമേശ് ചെന്നിത്തല, നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോയി. അദ്ദേഹം മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് റിപ്പോർട്ട്.

തൻ്റെപാർടി സീനിയോറിററി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് രമേശിൻ്റെ പരാതി. ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു.

കാത്തു നിന്ന അണികളെയോ പ്രതികരണം തേടാൻ എത്തിയ മാധ്യമങ്ങളെയോ കാണാതെ വീടിന്‍റെ പിൻഭാഗത്തു കൂടി രമേശ് കാറിൽ യാത്ര തിരിച്ചത് നേതൃത്വത്തിന് ഞെട്ടലായി.നാളെ മലയാള മാസം ഒന്നായതിനാൽ പതിവു ക്ഷേത്ര ദർശനം എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

40 വർഷം മുൻപ് രമേശ് മന്ത്രിയാകുമ്പോൾ കെഎസ്‍യു നേതാവായിരുന്നു സതീശൻ . പുതിയ മന്ത്രിസഭയിൽ വെറുമൊരു മന്ത്രിയായിരിക്കാൻ താൻ തയ്യാറല്ല എന്നാണ് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചത്. രമേശിൻ്റെ വിശ്വസ്തരെ മന്ത്രിസഭയിലേക്ക് നിർദേശിക്കാനും നീക്കമുണ്ട്.

രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു. എല്ലാവരും ഒന്നിച്ച് നിൽക്കും. എംഎൽഎമാർ ഹൈക്കമാൻഡിനെ ചുമതലയേൽപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രിസഭാ രൂപീകരണത്തിൽ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും അവർ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

One Response

  1. എന്നും പിൻവാതിലിലൂടെ ആയിരുന്നല്ലോ? കെ.കെ.യുടെ പെട്ടി തൂക്കി നടന്ന് നേതൃത്വത്തിലെത്തിയ പയ്യന്മാർ പന്തളം സുധാകരനും രമേശ് ചെന്നിത്തലയും. ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ ! ഒരു സെക്യുലറിസ്റ്റും മത തീവ്രവാദിക്കും ഇടയിലുള്ളത് നേരിയ ഒരു പാട മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News