ക്ഷത്രിയൻ..
ഈ ചിത്രത്തിലേക്കൊന്ന് നോക്കിയേ. ഇരിപ്പിടത്തിൽ ഇരിക്കുന്നവരുടെ പിറകിൽനിന്ന് ചിരിക്കുന്ന യുവാവിൻ്റെ ചിരി അന്തം കമ്മികളല്ലാത്ത സകലമാന മലയാളികളുടെയും ചിരിയാണെന്ന് പറയാതിരിക്കാൻ വയ്യ.

എന്തൊക്കെയായിരുന്നു അവസ്ഥ. കറുത്ത കാറ്, പറക്കാൻ ഹെലികോപ്റ്റർ, ലിഫ്റ്റ് ഘടിപ്പിച്ച ബസ്, കമാൻഡോകളുടെ അകമ്പടി, അങ്ങനെയങ്ങനെ……..
മണ്ണിൽ ചവിട്ടാതെയുള്ള പത്തുവർഷത്തിന് ശേഷം കണ്ണൂർ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ബെഞ്ചിലുള്ള ഇരിപ്പ് ഒന്നൊന്നര ഇരിപ്പായിട്ടുണ്ട്.
അതൊക്കെ കണ്ടു ചിരിക്കാൻ ആ യുവാവ് കാണിച്ച ധൈര്യം ഒന്നുമതി കേരളത്തിൽ സ്വാതന്ത്രത്തിൻറെ വായു ആസ്വദിച്ചു തുടങ്ങിയെന്ന് മനസിലാക്കാൻ.
മറ്റൊരു യുവാവ് കാരണഭൂതൻ്റെ തൊട്ടടുത്ത് അതേ ഇരിപ്പിടത്തിൽ ഇരിക്കുന്നത് കണ്ടില്ലേ. സെൽഫിയെടുക്കാൻ ആശിച്ച പ്രവർത്തകയെ ആട്ടിപ്പായിച്ചയാളാണ് ഈ കാരണഭൂതനെന്ന് ഓർക്കണം.
പത്രക്കാരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ കാരണഭൂതൻ. കരിങ്കൊടി കാണിച്ച യുവാക്കൾക്കെതിരെ ലാത്തി പോരാഞ്ഞിട്ട് ചെടിച്ചട്ടിവരെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിച്ച ഭരണാധികാരി. ഉച്ചഭാഷിണിയിൽ അപശബ്ദമുണ്ടായതിന് ആംപ്ലിഫെയർ കസ്റ്റഡിയിലെടുത്ത പൊലീസിൻ്റെ അധിപൻ.

അക്കാലമാണെങ്കിൽ ഒന്ന് ചിന്തിച്ചുനോക്കിയേ. കാരണഭൂതൻ്റെ തോളോട് തോൾചേർന്ന് ഇരിക്കാൻ പോയിട്ട് ആ പ്ലാറ്റ്ഫോമിൻ്റെ ഏതെങ്കിലും അറ്റത്തുപോലും നിൽക്കാൻ സാധിക്കുമായിരുന്നോ ആ യുവാവിന്.
ചുണ്ടിൽ പരിഹാസച്ചിരിയുമായി നിൽക്കാൻ പറ്റുമായിരുന്നോ മറ്റേ യുവാവിന്. ട്രെയിൻ കയറാൻ എത്തുമ്പോഴൊക്കെ പ്ലാറ്റ്ഫോമിൽ പ്രത്യേക കസേരയിലായിരുന്നു കാരണഭൂതൻ ഇരുന്നത്. ടർക്കി ടവൽ വിരിച്ച കസേരയ്ക്ക് പകരം ഇപ്പോൾ നേരാംവണ്ണം നടുനിവർത്തിയിരിക്കാൻ പറ്റാത്ത സ്റ്റീൽ ബെഞ്ചിൽ മറ്റു യാത്രക്കാരനൊപ്പമുള്ള ആ ഇരിപ്പ് കാവ്യനീതി അല്ലാതെ മറ്റെന്താണ്?
കാലമാണ് കണക്ക് നോക്കുക എന്ന് പറയുന്നത് വെറുതേയല്ല. ഇതുപോലൊരു അവസ്ഥ ലോകത്ത് മറ്റൊരാൾക്കും വരുത്തല്ലേയെന്ന് പ്രാർഥിക്കാനേ മലയാളികൾക്ക് കഴിയൂ.
കണ്ണൂർ റെയിൽവേ പ്ലാറ്റ് ഫോമിലെ സ്റ്റീൽ ബഞ്ച് കാരണഭൂതന് പുത്തരിയല്ലെന്ന് അന്തം കമ്മികൾക്ക് വാദിക്കാം. ന്യൂയോർക്കിൽ ഇതിനെക്കാൾ മെലിഞ്ഞുണങ്ങിയ ഇരുമ്പ് കസേരയിൽ ആസനസ്ഥനായിട്ടുണ്ട് അദ്ദേഹമെന്നും ഓർമ്മിക്കാം.
തിരുവനന്തപുരത്ത് ട്രെയിൻ ഇറങ്ങി നിയമസഭയിൽ എത്തിയപ്പോഴാണ് മറ്റൊരു പുകിൽ. അവിടെ സ്പീക്കറുടെ ഇരിപ്പിടത്തിൽ അമ്പലപ്പുഴ മഹാകവി ജി.സുധാകരൻ. പ്രോടെം സ്പീക്കറൊക്കെയാണെങ്കിലും കാരണഭൂതൻ്റെ മനസിൽ കവിയെക്കുറിച്ചുള്ള ധാരണ അങ്ങനെയൊന്നുമാകണമെന്നില്ലല്ലോ.
പാർട്ടി വിട്ടുപോയതിന് ചെറ്റയെന്ന് പ്രതികരിച്ചതാണ് കാരണഭൂതൻ. അങ്ങനെയൊരാളുടെ മുൻപിൽ ചെന്ന് പ്രതിജ്ഞയെടുക്കുന്നതും ചെറ്റത്തരമാകില്ലേയെന്ന ചിന്ത, ചിന്താജെറോമിനെങ്കിലും ഉണ്ടായിക്കാണില്ലേയെന്ന് മനസ് തപച്ചുമിരിക്കാം.
ഏതായാലും നീയറിഞ്ഞോ, ഞാൻ പെട്ടു ജങ്കോ എന്ന സിനിമാ ഡയലോഗ് പോലെയായിരുന്നു സഭയിലുടനീളം കാരണഭൂതൻ്റെ മനസെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ധർമടത്ത് താൻ തോറ്റാലും അമ്പലപ്പുഴയിൽ സുധാകരൻ ജയിക്കരുതെന്നായിരുന്നു കാരണഭൂതൻ്റെ മോഹം. പുന്നപ്രയും വയലാറുമൊക്കെ ഉൾക്കൊള്ളുന്ന ഇടമാണെങ്കിലും കാരണഭൂതൻ്റെ അഭ്യർഥന നിരാകരിച്ച് മഹാകവിയെ ആവാഹിച്ചെടുക്കുകയായിരുന്നു അമ്പലപ്പുഴ.
വിപ്ലവപ്പാട്ടുകളെക്കാൾ ഇഷ്ടം സുധാകര കവിതകളോടാണെന്ന് അമ്പലപ്പുഴക്കാർ തീരുമാനിച്ചാൽ പിന്നെയെന്ത് കാരണഭൂതൻ? പിന്നെയെന്ത് വിപ്ലവപ്പാർട്ടി.
മെഗാതിരുവാതിരയിലെ കാരണഭൂത സ്തുതിയെക്കാളും ചോരവീണമണ്ണിൽനിന്നും തുടങ്ങുന്ന വിപ്ലവ ഗാനങ്ങളെക്കാളും അമ്പലപ്പുഴക്കാർക്ക് ഇഷ്ടം ‘ആരാണ് നീ ഒബാമ’, ഉണ്ണീ മകനേ മനോഹരാ’, ‘സന്നിധാനത്തിലെ കഴുതകൾ’ ‘പയ്യാമ്പലം’ തുടങ്ങി ‘പൂച്ചേ പൂച്ചേ’ വരെയുള്ള സുധാകര കവിതകളായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് തെളിയിച്ചത്.
അമ്പലപ്പുഴയിൽ നിന്നുമെത്തിയ അംഗത്തിനാണ് പ്രായക്കൂടുതൽ എന്നത് ആരുടെയും കുറ്റമല്ല. ആൾ അങ്ങ് പ്രോടെം സ്പീക്കറുമായി, കാരണഭൂതൻ പ്രോട്ടെം സ്പീക്കറുടെ മുൻപിൽ പ്രതിജ്ഞ ചൊല്ലാൻ നിർബന്ധിതനുമായി.
ചെറ്റയെന്ന് വിളിച്ചയാളുടെ മുന്നിൽ പ്രതിജ്ഞയെടുക്കാൻ വിധിക്കപ്പെട്ടില്ലേയെന്ന് കാരണഭൂതനെ പരിഹസിക്കുന്നുണ്ട് ചിലർ. ഒന്ന് രണ്ട് കാപ്സ്യൂളുകൾ കൊണ്ട് മറികടക്കാവുന്നതേയുള്ളൂ ഈ പരിഹാസം.
ചെറ്റത്തരം കാണിച്ചയാളെ പ്രോട്ടെം സ്പീക്കറാക്കാൻ നിർദേശിച്ചത് കാരണഭൂതൻ തന്നെയാണെന്ന് തട്ടിവിടുക. സഭയിലെ ഓരോ അംഗവും പ്രതിജ്ഞയെടുത്ത് ഡയസിൽ കയറി പ്രോടെം സ്പീക്കറെ അഭിവാദ്യം ചെയ്യണം.
അപ്പോഴൊക്കെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പ്രത്യഭിവാദ്യവും ചെയ്യണം. വല്ല കവിതയും രചിച്ച് അമ്പലപ്പുഴയിൽ ചാരുകസേരയിൽ വിശ്രമിക്കേണ്ടിയിരുന്ന സുധാകരൻ 140തവണയാണ് അങ്ങനെ എഴുന്നേൽക്കുകയും ഇരിക്കുകയും ചെയ്തത്.
പഴയകാലത്ത് സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ശിക്ഷാരീതിയായ ഏത്തമിടലിന് തുല്യമാണ് ഈ എഴുന്നേൽക്കലും ഇരിപ്പും. പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിന് സുധാകരനെക്കൊണ്ട് ഏത്തമീടിപ്പിക്കുകയായിരുന്നു കാരണഭൂതനെന്ന് കണ്ണൂരിലെ ജയരാജ ത്രിമൂർത്തികളും രാഗേഷാദി പ്രഭൃതികളും കാപ്സ്യൂൾ ഇറക്കിയാൽ അന്തം കമ്മികളങ്ങ് പ്രചരിപ്പിച്ചുകൊള്ളും.
അതിൽപ്പരമെന്ത് ശിക്ഷയാണ് നൽകാൻ കഴിയുകയെന്ന് സാഹിത്യകേസരി പൂമരൻ സ്വരാജ് പത്രസമ്മേളനം വിളിച്ച് ചോദിക്കുകകൂടി ആയാൽ സംഗതി ശുഭം.
ഇത്രയൊക്കെ എഴുതിയിട്ടും ആ ചിത്രത്തിൽതന്നെ കണ്ണുടക്കിപ്പോകുന്നു. എന്നാലും എന്തൊരു വിധിയിത്…………….































