കൊച്ചി : കഴിഞ്ഞവര്‍ഷം മലയാളത്തിൽ തിയറ്ററില്‍ റിലീസ് ചെയ്തത് 185 ചിത്രങ്ങൾ . 860 കോടിയോളമാണ് മുതല്‍ മുടക്ക്.എന്നാല്‍ സിനിമ വ്യവസായത്തില്‍ 530 കോടി രുപയുടെ നഷ്ടമുണ്ടായതായി കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് വ്യക്തമാക്കി.
ഒമ്പത് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് ഗണത്തിലും പതിനാറ് ചിത്രങ്ങള്‍ ഹിറ്റ് ഗണത്തിലും ഉള്‍പ്പെടുന്നു. 185 ചിത്രങ്ങളില്‍ 150 ചിത്രങ്ങളും തീയറ്ററില്‍ പരാജയപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്. തീയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങളും മുതല്‍ മുടക്ക് തിരിച്ചുപിടിച്ചതായും ഫിലിം ചേംബര്‍ അറിയിച്ചു.
മുടക്കുമുതല്‍ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530കോടി നഷ്ടം സംഭവിച്ചതായും സംഘടന പറയുന്നു. റീ റിലീസ് ചിത്രങ്ങള്‍ ട്രെന്‍ഡ് ആയെങ്കിലും 8 പഴയ മലയാള ചിത്രങ്ങള്‍ റീ റീലീസ് ചെയ്തതില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചത്.
ഈ വര്‍ഷം ഒട്ടേറെ മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നതാണ് പ്രതീക്ഷയെന്നും ഫിലിം ചേംബര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
Kerala,Malayalam Cinema,Kerala Film Chamber of Commerce,






























