സലിം കുമാർ വിടവാങ്ങി

കൊച്ചി :മലയാള സിനിമാ പ്രേമികളെയും സാംസ്‌കാരിക കേരളത്തെയും ഒരേപോലെ കടുത്ത ദുഃഖത്തിലാഴ്ത്തിക്കൊണ്ട് പ്രിയ നടൻ സലിം കുമാർ (56) വിടവാങ്ങി. കൊച്ചി അമൃത ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ദീർഘനാളായി കടുത്ത ആരോഗ്യപ്രശ്നങ്ങളോട് പോരാടുകയായിരുന്നു. മലയാളിയുടെ ഒരു ദിവസം സലിം കുമാറിന്റെ ഏതെങ്കിലും ഒരു ഡയലോഗ് പറയാതെ കടന്നുപോവുന്നുണ്ടാവില്ല. അത്രത്തോളം മലയാളിയുടെ സുഖ ദുഃഖങ്ങളോട് ട്രോൾ ആയും തമാശ ആയും ചേർന്ന് നിന്നൊരാൾ.
 ചിരിയുടെ വസന്തം തീർത്ത ഹാസ്യസാമ്രാട്ടിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത വലിയൊരു നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്.
1996-ൽ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച സലിം കുമാർ, മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ അഭിനയ ജീവിതത്തിൽ 320-ലധികം കഥാപാത്രങ്ങളെയാണ് അവിസ്മരണീയമാക്കിയത്. ഹാസ്യവേഷങ്ങളിൽ മാത്രമല്ല, മലയാളികളെ കരയിപ്പിച്ച ഒട്ടനവധി സ്വഭാവ വേഷങ്ങളിലൂടെയും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. 2006-ൽ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും, 2011-ൽ ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. അഭിനയത്തിന് പുറമെ ‘കറുത്ത ജൂതൻ’ ഉൾപ്പെടെ മൂന്ന് സിനിമകൾ സംവിധാനം ചെയ്യുകയും മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തു. എക്കാലവും മലയാളികളുടെ ചുണ്ടിൽ ചിരിയും മനസ്സിൽ ഓർമ്മകളും നിറച്ച പ്രിയപ്പെട്ട ‘മണവാളനും’ ‘ലാലനും’ ഇനി ഓർമ്മക്കാഴ്ച മാത്രം. 
ഒരു നടൻ മാത്രമായിരുന്നില്ല; മലയാളികളുടെ ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.
സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴും തമാശ പറയുമ്പോഴും അറിയാതെ അദ്ദേഹത്തിന്റെ ഡയലോഗുകൾ എത്രയോ തവണ നമ്മൾ പറഞ്ഞു ചിരിച്ചിരിക്കുന്നു…. സിനിമ കഴിഞ്ഞിട്ടും നമ്മുടെ ഒക്കെ ഉള്ളിൽ ജീവിച്ചിരുന്ന ആ ഡയലോഗുകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. മുഖ്യമന്ത്രി വി ഡി സതീശന് പറവൂരിൽ നൽകിയ സ്വീകരണ സമ്മേളനമാണ് സലിം കുമാറിന്റെ അവസാന പൊതുപരിപാടി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News