കൊച്ചി : ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സി പി എമ്മിനും നേതാക്കൾക്കും തിരിച്ചടി.
സി പി എം നേതാക്കളായ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് കലൂർ പിഎംഎൽഎ കോടതി കണ്ടെത്തി.
കെ. രാധാകൃഷ്ണൻ എം പി, മുൻ മന്ത്രി എ.സി. മൊയ്തീൻ എം എൽ എ,മുൻ തൃശ്ശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസ് അടക്കമുള്ള മുഴുവൻ പ്രതികൾക്കും കോടതി സമൻസ് അയച്ചു . അടുത്ത മാസം നാലിന് ഇവർ കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതി പട്ടികയിലെ 28 പേർക്കാണ് സമൻസ്.
2011-12 കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവരികയായിരുന്നു.
2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തി എന്നതായിരുന്നു കേസ്. നൂറ് കണക്കിന് ആളുകളാണ് സി പി എം നിയന്ത്രിക്കുന്ന ബാങ്കിനെതിരെ രംഗത്തുവന്നിരുന്നത്.
ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. സിപിഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറ് പേരെ പ്രതിയാക്കിയായിരുന്നു ആദ്യ കേസ്.2022 ഓഗസ്റ്റ് 10നാണ് ഈ കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്.
ഇതിനിടെ, ഈ കേസില്‍ രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് ജാമ്യം.
ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ഇദ്ദേഹം.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്.ബാങ്കിന്‍റെ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടൻ്റായിരുന്ന സി.കെ. ജിൽസ്, ജിൽസിൻ്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ.































