ന്യൂഡൽഹി :’കോക്രോച്ച് ജനത പാർട്ടി’ (സി.ജെ.പി) എന്ന ഓൺലൈൻ കൂട്ടായ്മ കേന്ദ്ര സർക്കാരിന് തലവേദനയാവുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഒരു പരാമർശത്തിൽ നിന്ന് തുടങ്ങി ഇന്ത്യൻ യുവത്വത്തിന്‍റെ വലിയൊരു ഡിജിറ്റൽ പ്രതിഷേധമായി മാറിയ ഈ കൂട്ടായ്മയും അതിനെത്തുടർന്നുണ്ടായ കേന്ദ്ര സർക്കാർ നടപടികളും വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് തിരികൊളുത്തി.
ഇൻസ്റ്റാഗ്രാമിലും എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലും അലയടികൾ സൃഷ്ടിച്ച ഈ കൂട്ടായ്മയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇതോടെ അഭിപ്രായ സ്വാതന്ത്ര്യം, സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ, യുവാക്കളുടെ തൊഴിലില്ലായ്മ എന്നിവയെച്ചൊല്ലിയുള്ള ചർച്ചകൾ പുതിയ തലത്തിലേക്ക് കടന്നു. കേവലം അഞ്ച് ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ജനപിന്തുണയാണ് ഈ പരിഹാസ പ്രസ്ഥാനത്തിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.
മേയ് 15-ന് സുപ്രീംകോടതിയിൽ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ഒരു കേസിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് ഈ അപ്രതീക്ഷിത പ്രസ്ഥാനത്തിന്റെ ജനനത്തിന് കാരണമായത്.
വ്യാജ ഡിഗ്രികളുടെ സഹായത്തോടെ വിവിധ തൊഴിൽ മേഖലകളിലേക്ക് കടന്നുകയറുന്നവരെ വിമർശിക്കുന്നതിനിടയിൽ, ‘സമൂഹത്തിലെ പരാന്നഭോജികൾ’, ‘കോക്രോച്ചുകളെപ്പോലുള്ള (പാറ്റകളെപ്പോലുള്ള) യുവാക്കൾ’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അദ്ദേഹം നടത്തി. രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മയും പരീക്ഷാ വിവാദങ്ങളും നേരിടുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെയും യുവാക്കളെയും ഈ പരാമർശം ആഴത്തിൽ മുറിവേൽപ്പിച്ചു.
തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും തൊഴിലില്ലാത്ത യുവാക്കൾ, ആർ.ടി.ഐ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ രംഗത്തെത്തുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ ചീഫ് ജസ്റ്റിസ് കോടതിയിൽ വിശദീകരണവുമായി എത്തി. താൻ രാജ്യത്തെ പൊതുവായ യുവതലമുറയെയല്ല വിമർശിച്ചതെന്നും മറിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സിസ്റ്റത്തെ അട്ടിമറിക്കുന്നവരെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ വിശദീകരണത്തിനും മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ കനത്ത പരിഹാസ രൂപേണയുള്ള ഒരു ഡിജിറ്റൽ പ്രതിരോധം രൂപപ്പെട്ടിരുന്നു. അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ, മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ മുപ്പതുകാരൻ അഭിജീത് ദിപ്‌കെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
2020 മുതൽ 2023 വരെയുള്ള കാലയളവിൽ ആം ആദ്മി പാർട്ടിയുടെ (എ.എ.പി) സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ച പരിചയസമ്പത്തുള്ള ഒരു രാഷ്ട്രീയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റാണ് ദിപ്‌കെ. മേയ് 16-ന്, എക്സ് പ്ലാറ്റ്‌ഫോമിൽ ‘എല്ലാ കോക്രോച്ചുകളെയും സ്വാഗതം ചെയ്യുന്നു’ എന്ന കുറിപ്പോടെ അദ്ദേഹം ഒരു ഗൂഗിൾ ഫോം പങ്കുവെച്ചതോടെയാണ് കൂട്ടായ്മക്ക് തുടക്കമായത്.
തങ്ങൾ നേരിടുന്ന അവഗണനയും അനിശ്ചിതത്വവും നിറഞ്ഞ ജീവിതസാഹചര്യങ്ങളെ മുൻനിർത്തി, “പ്രയാസകരമായ സാഹചര്യങ്ങളിലും അതിജീവിച്ചു നിലനിൽക്കുന്നതാണ് പാറ്റയുടെ ലക്ഷണമെങ്കിൽ, നാമും ആ പാറ്റകളാണ്” എന്ന സന്ദേശം ഇവർ മുന്നോട്ടുവെച്ചു. ‘സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക് ആൻഡ് ലേസി’ എന്നാണ് ഈ കൂട്ടായ്മ സ്വയം വിശേഷിപ്പിച്ചത്.
ആരും പ്രതീക്ഷിക്കാത്ത വേഗതയിലായിരുന്നു ഈ പ്രസ്ഥാനത്തിന്‍റെ വളർച്ച. ഇതിനകം ഇൻസ്റ്റാഗ്രാമിൽ മാത്രം കോക്രോച്ച് ജനത പാർട്ടിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 1.6 കോടി (16.4 മില്യൺ) പിന്നിട്ടു. ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ (ബി.ജെ.പി) ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന്റെ ഫോളോവേഴ്‌സ് എണ്ണത്തെപ്പോലും (ഏകദേശം 8.7 മില്യൺ) ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഈ ഡിജിറ്റൽ കൂട്ടായ്മ മറികടന്നു.
ഇതിനുപുറമെ ലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ അംഗത്വമെടുത്ത് തങ്ങളുടെ പിന്തുണ അറിയിച്ചത്. എക്സ് പ്ലാറ്റ്‌ഫോമിൽ മാത്രം നിരോധനം നേരിടുന്നതിന് തൊട്ടുമുൻപ് തൊണ്ണൂറായിരത്തോളം സജീവ ഫോളോവേഴ്‌സ് ഈ അക്കൗണ്ടിനുണ്ടായിരുന്നു. ആഗോളതലത്തിൽ ഇത് രണ്ടുലക്ഷത്തിലധികം പേർ പിന്തുടരുന്ന ഒന്നായി മാറി. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരും ഈ ട്രെൻഡിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ ഈ അസാധാരണമായ വളർച്ചയും സ്വാധീനവുമാണ് കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികളുടെയും സർക്കാരിൻ്റെയും ശ്രദ്ധ ഇതിലേക്ക് തിരിയാൻ കാരണമായത്. ഈ കൂട്ടായ്മ രാജ്യത്തിന്‍റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ഇൻ്റലിജൻസ് ബ്യൂറോയുടെ റിപ്പോട്ടറിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നത്.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69(എ) പ്രകാരമാണ് കേന്ദ്ര ഐ.ടി മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിനോട് ഈ അക്കൗണ്ട് ഇന്ത്യയിൽ തടയാൻ ആവശ്യപ്പെട്ടത്. ഈ അക്കൗണ്ടിലൂടെ യുവാക്കൾക്കിടയിൽ തീപ്പൊരി പടർത്തുന്ന തരത്തിലുള്ളതും വ്യവസ്ഥിതികൾക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്നതുമായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നും ഇൻ്റലിജൻസ് ഏജൻസികൾ നിരീക്ഷിച്ചു.
പ്രത്യേകിച്ചും വരുംതലമുറയിലെ വോട്ടർമാരായ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നത് ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. ഇതോടെ ഇന്ത്യയിലുള്ള ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ട് ലഭ്യമാകാത്ത രീതിയിൽ ‘വിത്ഹെൽഡ്’ (Withheld) ചെയ്യപ്പെട്ടു.
ഭരണകൂടത്തിന്‍റെ ഈ നടപടി മുൻകൂട്ടി കണ്ടിരുന്നുവെന്നാണ് ഇതിന്‍റെ സ്ഥാപകൻ അഭിജീത് ദിപ്‌കെ പ്രതികരിച്ചത്. അക്കൗണ്ട് നിരോധിച്ചതിന് പിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയൊരു ഹാൻഡിൽ ആരംഭിച്ച് പ്രതിഷേധം തുടരുമെന്ന് ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോഴും ഇന്ത്യയിൽ സജീവമാണ്.
എന്നാൽ ഇൻസ്റ്റാഗ്രാം പേജും ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ബോസ്റ്റണിലുള്ള ദിപ്‌കെ, താൻ ഇന്ത്യയിൽ തിരിച്ചെത്തിയാലുടൻ തിഹാർ ജയിലിലേക്ക് കൊണ്ടുപോകപ്പെടുമെന്ന് ഭയപ്പെടുന്നതായും മാധ്യമങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. ഇതേസമയം, ഇതൊരു സ്വതന്ത്രമായ ജനകീയ കൂട്ടായ്മയല്ലെന്നും മറിച്ച് ആം ആദ്മി പാർട്ടിയുടെ പരോക്ഷമായ രാഷ്ട്രീയ അജണ്ടയാണെന്നും ആരോപിച്ച് ചില മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വിചക്ഷണരും രംഗത്തെത്തിയത് ഈ പ്രസ്ഥാനത്തെ കൂടുതൽ വിവാദങ്ങളിലേക്ക് നയിച്ചു.
ഡിജിറ്റൽ യുഗത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങളും മീമുകളും വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളായി മാറുന്നതും ഭരണകൂടങ്ങൾ അതിനെ ഭയന്ന് നിരോധനങ്ങൾ ഏർപ്പെടുത്തുന്നതും ഇതാദ്യമായല്ല.
ആഗോളതലത്തിൽ പല രാജ്യങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ചൈനയിലെ ‘വിന്നി ദി പൂഹ്’ കാർട്ടൂൺ കഥാപാത്രത്തിന്റെ നിരോധനം. ചൈന പ്രസിഡന്‍റ് ഷി ജിൻപിംഗിൻ്റെ ശരീരപ്രകൃതിയെ ഈ കാർട്ടൂൺ കഥാപാത്രവുമായി ഉപമിച്ച് യുവാക്കൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി മീമുകൾ പ്രചരിപ്പിച്ചതോടെ ചൈന ഈ കഥാപാത്രത്തെയും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളെയും രാജ്യത്ത് പൂർണ്ണമായി നിരോധിച്ചു. സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയുള്ള യുവജനങ്ങളുടെ ഒരു നിശ്ശബ്ദ പ്രതിഷേധ രൂപമായിരുന്നു അത്.
സമാനമായ മറ്റൊരു സംഭവം റഷ്യയിലാണ് ഉണ്ടായത്. പ്രസിഡന്‍റ് വ്ളാദിമിർ പുടിനെ മേക്കപ്പ് ധരിച്ച രീതിയിൽ ചിത്രീകരിച്ച് രാജ്യത്തെ എൽ.ജി.ബി.ടി.ക്യു അവകാശങ്ങൾക്കെതിരെയുള്ള ഭരണകൂട നിലപാടുകളെ പരിഹസിച്ചുകൊണ്ടുള്ള ‘ക്ലൗൺ പുടിൻ’ മീമുകൾ റഷ്യയിൽ വലിയ തരംഗമായി മാറി. തുടർന്ന് റഷ്യൻ സർക്കാർ ഇതിനെ ‘തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കം’ എന്ന് പ്രഖ്യാപിച്ച് രാജ്യത്ത് നിരോധിക്കുകയുണ്ടായി.
തായ്‌ലൻഡിൽ രാജഭരണത്തിനും മിലിട്ടറി സർക്കാരിനുമെതിരെ യുവാക്കൾ ഡിജിറ്റൽ ഇടങ്ങളിൽ രൂപീകരിച്ച ‘റോയൽറ്റി മോക്കിങ്’ കൂട്ടായ്മകളും അവിടുത്തെ കടുത്ത നിയമങ്ങൾ വഴി നിരോധിക്കപ്പെട്ടിട്ടുണ്ട്. ഈ ആഗോള സംഭവങ്ങളുടെ ഒരു ഇന്ത്യൻ പതിപ്പാണ് ‘കോക്രോച്ച് ജനത പാർട്ടി’യിലൂടെ ഇപ്പോൾ ദൃശ്യമാകുന്നത്.
വെറുമൊരു ഇൻ്റർനെററ് തമാശയോ മീമോ ആയി തുടങ്ങിയ ഈ സംഭവം യഥാർത്ഥത്തിൽ രാജ്യത്തെ യുവാക്കൾക്കിടയിൽ പുകയുന്ന വലിയൊരു സാമൂഹിക അസംതൃപ്തിയുടെ പ്രതിഫലനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഡിഗ്രി കഴിഞ്ഞിറങ്ങുന്ന ദശലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കാത്ത അവസ്ഥ, തൊഴിൽ പരീക്ഷകളിലെ സുതാര്യതക്കുറവ്, വ്യവസ്ഥിതികളോടുള്ള നിരാശ എന്നിവയെല്ലാം ഒരു ജനതയെ ഇത്തരം വിചിത്രവും എന്നാൽ ശക്തവുമായ പ്രതിഷേധങ്ങളിലേക്ക് നയിക്കുന്നു.
ഒരു ഡിജിറ്റൽ അക്കൗണ്ട് നിരോധിച്ചതുകൊണ്ട് മാത്രം യുവാക്കളുടെ ഉള്ളിലെ ഇത്തരം ജനാധിപത്യപരമായ ചോദ്യങ്ങളെയും പ്രതിഷേധങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്ന വലിയൊരു രാഷ്ട്രീയ സന്ദേശം കൂടിയാണ് കോക്രോച്ച് ജനത പാർട്ടി വിവാദം ഭരണകൂടത്തിന് നൽകുന്നത്.































