ഭോപ്പാൽ: കുംഭമേളയിൽ മാലവിൽപ്പനക്കാരിയായി തിളങ്ങി പിന്നീട് സിനിമ നടിയായി മാറിയ പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്ററർ ചെയ്തു.
ദേശീയ പട്ടികവർഗ്ഗ കമ്മീഷന്‍റെ (എൻ സി എസ് ടി) അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി
പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 16 മാത്രമായിരുന്നു. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ പറയുന്നു.വിവാഹം തീർത്തും നിയമപരമെന്ന് തമ്പാനൂർ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഇവരുടെ വിവാഹം നിയമപരമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ പോക്സോ കേസിൽ കുടുങ്ങുമെന്നുമെല്ലാമുള്ള പ്രചരണത്തിനാണ് പൊലീസിന്‍റെ സ്ഥിരീകരണം ഉണ്ടായത്.
പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസ് അന്ന് പറഞ്ഞിരുന്നു.
തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തൽ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് വിവാഹം കഴിച്ചത്. നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി പെൺകുട്ടി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
പൂവാറിലെ സിനിമ ഷൂട്ടിംഗ് സ്ഥലത്ത് നിന്നാണ് പെൺകുട്ടിയും ഫർമാനും എത്തിയത്. പൊലീസ് പെൺകുട്ടിയെ ഫർമാനൊപ്പം അയക്കുകയായിരുന്നു.
വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയത്. കേരളത്തിൽ വിവാഹം നടത്താനാണ് താത്പര്യമെന്നാണ് അന്ന് അവർ അറിയിച്ചിരുന്നു.
മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിനിലാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കുട്ടിയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടത്. എന്നാൽ പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയർന്നതോടെ എൻ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി.
കുട്ടി മധ്യപ്രദേശിലെ പാർധി ഗോത്ര വിഭാഗത്തിൽപ്പെട്ടതാണെന്നും മഹേശ്വർ ഹോസ്പിറ്റൽ റെക്കോർഡുകൾ പ്രകാരം 2009 ഡിസംബർ 30നാണ് ജനിച്ചതെന്നും കണ്ടെത്തി. 2026 മാർച്ച് 11ന് കേരളത്തിൽ വിവാഹം നടക്കുമ്പോൾ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
വിവാഹം നടന്നത് കേരളത്തിലാണെന്നും, പ്രായപൂർത്തിയായെന്ന് കാണിക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ വ്യാജരേഖ റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടു.
കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് വ്യാജരേഖകൾ ഉപയോഗിച്ച് വിവാഹം രജിസ്റ്റർ ചെയ്തത്. വിവാഹം നടന്ന ക്ഷേത്ര അധികൃതർ ദമ്പതികൾ നൽകിയ ആധാർ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോർട്ട് പറയുന്നു.
വധുവിന്‍റെ ഗോത്ര പശ്ചാത്തലം പരിഗണിച്ച് ഫർമാൻ ഖാനെതിരെ പോക്സോ നിയമത്തിന് പുറമെ ഭാരതീയ ന്യായ സംഹിത, എസ്‌സി/എസ്ടി പീഡന വിരുദ്ധ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഈ സംഭവത്തിന് പിന്നിൽ ചില സംഘടനകൾക്കോ വ്യക്തികൾക്കോ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദേശിച്ചു. ഓരോ മൂന്ന് ദിവസത്തിലും കേസിലെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ വിവാഹത്തിൽ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി, എന്നിവരടക്കം പങ്കെടുത്ത് ആശീർവാദം അറിയിച്ചിരുന്നു.































