ന്യൂഡൽഹി: ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്കുവഴി ചരക്കുനീക്കം നടത്താമെന്ന് ഇറാൻ.
വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ, എക്സിൽ അറിയിച്ചതാണ് ഈ വിവരം. സുഹൃദ്‌രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്നതായിട്ടാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഇതനുസരിച്ച് ഇന്ത്യയിലേക്ക് എണ്ണ കൊണ്ടുവരുന്നവ അടക്കമുള്ള കപ്പലുകൾക്ക് സുഗമമായി കടന്നു പോകാനാവും. രാജ്യത്തെ ഡീസൽ,പെട്രോൾ, പാചകവാതക ക്ഷാമ ഭീഷണി ഒഴിയുകയും ചെയ്യും.
ഹോർമൂസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും ചരക്കുനീക്കത്തിനുള്ള അവസരം ഒരുക്കണമെന്നും യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാൻ്റെ ഈ നടപടി. ഇസ്രായേൽ, അമേരിക്ക എന്നിവ അടക്കമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ ‘ഇളവ്’ ബാധകമല്ല.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 15-ഇന പദ്ധതി ഇറാൻ തള്ളി. പകരം, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക താവളങ്ങൾ പൂട്ടുക, ഹോർമുസ് കടലിടുക്കിനുമേൽ ഇറാൻ്റെ പരമാധികാരം അംഗീകരിക്കുക എന്നതുൾപ്പെടെ അഞ്ചു നിബന്ധനകൾ മുന്നോട്ടുവെച്ചുവെന്ന് ഇറാൻ്റെ ഔദ്യോഗികമാധ്യമമായ ‘പ്രസ് ടി.വി.’ റിപ്പോർട്ടുചെയ്തു. അമേരിക്ക ഇത് അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്നും ഇറാൻ അറിയിച്ചു. എന്നാൽ ഇത് അമേരിക്കയ്ക്ക് സ്വീകാര്യമാവില്ല.
അതേസമയം, ഈ പദ്ധതി ഇറാൻ ഒറ്റയടിക്കു തള്ളിക്കളഞ്ഞിട്ടില്ലെന്നും അവലോകനം ചെയ്യുകയാണെന്നും ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി പറഞ്ഞു. ഇറാൻ്റെ ഔദ്യോഗിക മറുപടി കാക്കുകയാണെന്ന് നിർദേശം അവർക്കു കൈമാറിയ പാകിസ്താനും അറിയിച്ചു.
ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും, അമേരിക്കയുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി പറഞ്ഞു. അതേസമയം ഇടനിലക്കാരിലൂടെ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് സമ്മതിച്ചു.
അമേരിക്കയുടെ താൽപര്യങ്ങൾ എവിടെയുണ്ടോ അവിടെയെല്ലാം ആക്രമണം തുടരുമെന്ന കടുത്ത മുന്നറിയിപ്പും അറാഘ്ചി നൽകി. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ അമേരിക്കയും ഇസ്രയേൽവും ഇനി ആക്രമണം ആവർത്തിക്കില്ലെന്ന ഉറപ്പാണ് ഇറാൻ ആവശ്യപ്പെടുന്നത്.
അതേസമയം, ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും 15 ഇന സമാധാന പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തൽ, ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത ഗതാഗതം, ഉപരോധ ഇളവ് എന്നിവയാണ് പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ.
രാജ്യത്തിന്‍റെ ദ്വീപുകൾ പിടിച്ചടക്കാനുള്ള നീക്കമുണ്ടാകാമെന്ന മുന്നറിയിപ്പ് ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഖർ ഖാലിബാഫ് നൽകി. ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് കടുത്ത മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് മേഖലയിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. സംഘർഷം കുറയാതെ തുടരുന്നതിനിടെ പ്രദേശത്ത് അനിശ്ചിതത്വം ശക്തമാകുകയാണ്.































