തിരുവനന്തപുരം : നിങ്ങളുടെ ജാതിയോ മതമോ, ഉപജാതിയോ ഡിനോമിനേഷനോ ശരി ആയില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഒന്നുമാകില്ല എന്ന ദുരവസ്ഥയിലാണ് കേരളം. വർഗ രാഷ്ട്രീയത്തെക്കാൾ കൂടുതൽ വർഗീയ രാഷ്ട്രീയമാണ് എല്ലായിടത്തും. അത് അറിയാൻ പാഴൂർപ്പടിവരെ പോകേണ്ട. – ഐക്യരാഷ്ട്രസഭയിലെ മുൻ ഉദ്യോഗസ്ഥനും എഴുത്തുകാരനും ഗവേഷകനുമായ ജെ .എസ് അടൂർ ഫേസ്ബുക്കിൽ കുറിച്ചു.
ജെ .എസ് അടൂർ
അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ:
ഐഡൻ്റെററി രാഷ്ട്രീയം ഐഡിയോളേജിയെ വിഴുങ്ങിയോ ?
സത്യത്തിൽ സോഷ്യൽ മീഡിയ ഗുണത്തിൽ അധികം ദോഷങ്ങൾ പലകാര്യങ്ങളിലുമുണ്ടാക്കുന്നു.
ഒരാൾ എന്ത് എഴുതി എന്നതിനെക്കാൾ ആരു എഴുതി എന്നത് അനുസരിച്ചു ആയിരിക്കും പ്രതികരിക്കണോ, ലൈക്ക് ചെയ്യണോ എന്നൊക്ക തീരുമാനിക്കുന്നത് എന്ന സ്ഥിതിയിലായിരിക്കുന്നു കാര്യങ്ങൾ.
കക്ഷി രാഷ്ട്രീയത്തിൽ പോലും രാഷ്ട്രീയം കുറഞ്ഞു ഗോത്ര സ്വതം പോലെയൊന്നു വളരുന്നുവോ? ഒരാൾ ഇതര പാർട്ടിയോ അല്ലെങ്കിൽ വ്യത്യസ്ത അഭിപ്രായക്കാർ ആണെങ്കിൽ പോലും അസഹിഷ്ണുത കൂടി കൂടി വരുന്നുണ്ട്.
ഇങ്ങനെയുള്ള അസഹിഷ്ണുതകളുടെ ആക്കം കൂട്ടുകയും വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഇടമായി മാറിയിരിക്കുന്നു സോഷ്യൽ മീഡിയ.
അതു പോലെ സോഷ്യൽ കൺഫെമിസം സമൂഹത്തിലും സമുദായ ത്തിലും രാഷ്ട്രീയത്തിലും കൂടിയിരിക്കുന്നു.നിയോ കൻസർവേറ്റിസം അല്ലെങ്കിൽ നവയാഥാസ്ഥിതികത്വ മന:സ്ഥിതി മുഖ്യധാരവൽക്കരിക്കപ്പെട്ടു.
ഈ പ്രാവശ്യം പഞ്ചായത്ത് തിരെഞ്ഞെടുപ്പ് രംഗത്ത് സജീവമായതു കൊണ്ട് ചിലത് ശ്രദ്ധിച്ചു. അതിൽ ഒന്ന് ഐഡൻ്റററി എന്ത് മാത്രം ഐഡിയോളേജിയെ വിഴുങ്ങി എന്നതാണ്. പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ പല വാർഡുകളിലും എല്ലാം രാഷ്ട്രീയ പാർട്ടികളും ആളെ കിട്ടാൻ പാട് പെട്ടു.
പ്രശ്നം ഐഡിയോളേജി അല്ല. ഐഡൻ്റ്ററി ആയിരുന്നു. ജാതിയും മതവും അതിൽ തന്നെ ഡിനോമിനിനേഷൻ, ഉപജാതിയൊക്കെ നോക്കി ആളെ തപ്പുന്ന രീതിയിൽ ആയിരുന്നു കാര്യങ്ങൾ. സത്യത്തിൽ വിവിധ പാർട്ടികളിൽ പെട്ടവർ ഐഡിയോളേജിക്കാൾ വീടുകളിൽ കയറി ‘ നമ്മുടെ ആൾ ‘ ആണേ എന്ന നരേറ്റീവ് കൂടി. ഐഡിയോളേജിക്കാൾ ഐഡൻ്റററിയായി രാഷ്ട്രീയ മാർക്കറായി.

ഇന്ത്യയിൽ പല നഗരങ്ങളിൽ ചേരികൾ ഉണ്ടാകുന്നത് എങ്ങനെ ? ഗ്രാമങ്ങളിൽ പട്ടിണി കൊണ്ട് തൊഴിൽ തേടി പട്ടണങ്ങളുടെ പ്രാന്ത പ്രദേശത്തു പോയി ചെറിയ കുടിൽ അല്ലങ്കിൽ എന്തെങ്കിലും സ്ഥലത്തു ഏറ്റവും പരിമിതമായി ജീവിച്ചു കൂലി പണിക്ക് പോയി കഷ്ടിച്ച് ജീവിക്കുന്ന ദുരവസ്ഥയാണ് ചേരികൾ ആയി രൂപ്പെടുന്നത്.
ഈ ചേരികളാണ് നഗരത്തിലെ സമ്പന്നർക്കും മധ്യവർഗ്ഗത്തിനും ചീപ്പ് ലേബർ സപ്ലൈ ചെയ്യുന്നത്. അതിൻ്റെ ഐഡിയോളജി, അരികുവൽക്കരണവും താരതമ്യേനെ കുറഞ്ഞ ചിലവിൽ തൊഴിൽ എന്നതാണ്. ഗ്രാമത്തിൽ നിന്ന് പട്ടിണി കൊണ്ട് തൊഴിൽ അവസരം തേടി എത്തുന്നത് സാമൂഹിക സാമ്പത്തിക അനീതികൾ കൊണ്ടാണ്. അതാണ് അതിൻ്റെ രാഷ്ട്രീയം.
നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് വളർന്നത് അനുസരിച്ചു ശതകോടികൾ വിലയുള്ള ഭൂമിയിൽ നിന്ന് ചേരി നിർമാർജനം ചെയ്ത് അവരെ മുന്നൂറടി കുഞ്ഞു ഫ്ലാറ്റ്കളിൽ മാറ്റി താമസിപ്പിക്കുന്ന പരിപാടി ആദ്യം തുടങ്ങിയത് ബോംബെയിലാണ്. അതു ഇന്ത്യയിൽ പലയിടത്തും നടക്കുന്നുണ്ട്.
ഈയിടക്ക് ബാംഗ്ലൂരിൽ ഏതാണ്ട് 800 കോടി റിയൽ എസ്റ്റേറ്റ് സ്ഥലത്തു നിന്ന് ചേരി നിർമാർജനം നടത്തി. അതു കഴിഞ്ഞു രാഷ്ട്രീയ ആരോപണം പ്രത്യരോപണത്തിനു ശേഷം അവർക്കും ഫ്ലാറ്റ് നൽകുമെന്നു സർക്കാർ പറഞ്ഞു. ആ ഫ്ലാറ്റിനും എല്ലാം കൂടി മുപ്പതു കോടി ചിലവിട്ടാലും റിയൽ എസ്റ്റേറ്റ് ലാഭം. ഇത് ഞാൻ മുമ്പയിൽ നേരിട്ട് കണ്ടതാണ്. ഇത് ആദ്യമല്ല. അവസാനത്തെതും അല്ല. അതൊന്നും കേരളത്തിൽ ചർച്ചയായില്ല.
പക്ഷെ ഇവിടെ വിഷയംമറ്റെങ്ങും ഇല്ലാത്തത് പോലെ ബാംഗ്ലൂർ ചേരി നിർമാർജനം തൊട്ടുള്ള കേരളത്തിലെ പ്രതികരണമാണ്. നേരത്തെ ഡൽഹിയിലും അതിൻ്റെ പ്രാന്തപ്രദേശമായ യു പി യിലും ബോംബയിലും ഹൈദ്രബാദിലും ഗുജറാത്തിൽ പലയിടത്തും സമാന ബുൾഡൊസർ പ്രയോഗത്തിലൂടെ ചേരി നിർമാർജന-റിയൽ എസ്റ്റേറ്റ് ബിസിനസ്സ്. ഫ്ലാറ്റ് പുനരധി വാസം നടത്തുന്ന ഏർപ്പാട് തുടങ്ങി.
മുംബൈയിൽ അതിൻ്റെ മൊത്ത റിയൽ എസ്റ്റേറ്റ് ‘വികസനം ‘ നടത്തുന്നത് അംബാനിയാണ്. ഇത് പണ്ട് സിങ്കപ്പൂരിലും പിന്നേ ബാങ്കോക്കിലുമൊക്കെ നടന്നതാണ്. അതിൽ എല്ലാം രാഷ്ട്രീയമുണ്ട്. ഇല്ലാത്തവരും ഉള്ളവരും തമ്മിലുള്ള അന്തരം കൂടി.
ഇവിടെ വിഷയം അതു അല്ല. ബാംഗ്ലൂർ കുടി ഒഴിപ്പിക്കൽ കേരളത്തിൽ എന്ത് കൊണ്ട് എങ്ങനെ പ്രശ്നമായി ? എ എ റഹിമിന് പകരം എന്ത് കൊണ്ട് സ്വരാജോ, ബ്രിട്ടസോ, വേറെ ആരെങ്കിലും ബാംഗ്ലൂരിൽ പത്രസമ്മേളനം നടത്തിയില്ല.
പ്രശ്നം ഐഡൻ്റററി പൊളിറ്റിക്സ് ആണ്. കേരളത്തിൽ തിരെഞ്ഞെടുപ്പ് അടുത്ത് വരുന്നു. ബാംഗ്ലൂരിൽ ചേരി നിർമാർജന റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ കുടി ഒഴിപ്പിച്ചതിൽ ഭൂരിപക്ഷം പേരും നോർത്ത് കർണാടകയിൽ നിന്ന് ബാംഗ്ലൂരിൽ തൊഴിൽ തേടി വന്ന മുസ്ലിം സമുദായ അംഗങ്ങൾ. അതു മാത്രം അല്ല, അല്ലാത്ത ആളുകളുമുണ്ട്.
മുസ്ലിങ്ങൾക്ക് എതിരെ ബുൾഡോസ് രാജ് എന്ന നരേറ്റിവ് കേരളത്തിൽ പെട്ടെന്ന് വളർത്തി. അതു കൊണ്ടാണ് എ എ റഹീമിനെ അവിടെ വിട്ടത്. എന്നിട്ട് പുനരധിവാസ പാക്കേജ് ഇന്നലെ പ്രഖ്യാപിച്ചപ്പോൾ , അതിന്നു കാരണം ‘നമ്മൾ ‘ ആണ് എന്ന നരേറ്റിവ്.
ഇന്ത്യയിൽ ചേരിനിർമാജന ബിസിനസ്സ് തുടങ്ങിയിട്ട് ഏതാണ്ട് മുപ്പതു വർഷമായി. അവിടെ ഒന്നും റഹീം പോയില്ല. പക്ഷെ ബാംഗ്ലൂരിൽ പോയി. അതു ഐഡിയോളേജിക്കൽ പ്രതിബദ്ധത കൊണ്ടൊന്നും അല്ല ഐഡൻ്റററിപൊളിറ്റിക്സ് കളിച്ചതാണ് എന്ന് പകൽ പോലെ വ്യക്തമാണ്. അതിൽ വർഗ രാഷ്ട്രീയത്തെക്കാൾ കൂടുതൽ വർഗീയ രാഷ്ട്രീയമാണ് എന്ന് അറിയാൻ പാഴൂർപ്പടിവരെ പോകേണ്ട.
ഇംഗ്ലീഷ് അല്ല അവിടെ വിഷയം. അവിടെ റഹീം പോയത് ഇംഗ്ലീഷ് പറയാൻ അല്ല. മുസ്ലിങ്ങൾക്ക് വേണ്ടി ‘ ഞങ്ങൾ ‘ ഉണ്ട് എന്ന നരേറ്റിവ് ഇറക്കി നോക്കാനാണ്.
സർക്കാർ സ്പോൺസെഡ് ആഗോള അയപ്പ സംഗമം ‘ ദൃഢപ്രതിജ്ഞ ‘ ആവിശ്വാസികൾ ‘ നടത്തിയതിൻ്റെ വേറൊരു പതിപ്പ്. തരാ തരാ വർഗീയ രാഷ്ട്രീയ അടവ് നയം വർഗ രാഷ്ട്രീയത്തെ വിഴുങ്ങി.
അതിൻ്റെ വേറൊരു പതിപ്പായിരുന്നു മുനമ്പം. പ്രശ്നം പരിഹരിക്കുക എന്നതിൽ അധികം, പ്രശ്നം ഉപയോഗിച്ചു മുതൽ എടുക്കുക എന്ന. സിനിക്കൽ സമീപനം. ഭൂരിപക്ഷ ഐഡൻ്റററി രാഷ്ട്രീയമാണ്. ബി ജെ പി യുടെ ‘ ഐഡിയോളേജി തന്നെ ‘
കോൺഗ്രസ് ഉൾപ്പെടെയുള്ള അധികാര പാർട്ടികളും അധികാരകാംക്ഷി പാർട്ടികളും എല്ലായിടത്തും ഐഡൻ്റററിമൈക്രോ സ്കോപ്പ് വച്ചു നോക്കിയാണ് സമുദായ സന്തുലനം നടത്തുന്നത് എന്നായിരിക്കുന്നു സ്ഥിതി.
നേതൃത്വ ഗുണത്തെക്കാളും കഴിവിനെക്കാളും ഇൻ്റഗ്രിററിയേക്കാളും പാർട്ടി പ്രതിബദ്ധതയേക്കാളും മതം ജാതി, ഉപജാതി, ഡിനോമിനേഷനൊക്കെയാണ് പ്രധാന പരിഗണനകൾ. ഐഡൻ്റററി ഐഡിയോളേജിയേ വിഴുങ്ങിയ അവസ്ഥയിലേക്കാണ് കാര്യങ്ങൾ.
ഇരുപതാം നൂറ്റാണ്ട് ഐഡിയോളേജിയുടെ നൂറ്റാണ്ട് ആയിരുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഐഡൻ്റററി രാഷ്ട്രീയ കിടമത്സരമാണ്.
ന്യൂയോർക്ക് 9/11 അതിന് തുടക്കം കുറിച്ചു.അതാണ് ലോകത്ത് ഇസ്ലാമോ ഫോബിയക്ക് തുടക്കം കുറിച്ച മാർക്കർ. സോഷ്യൽ മീഡിയകാലത്തു ഇതിന് ആക്കം കൂട്ടി.
സദ്ദാം ഹുസൈന്റെ വധം കഴിഞ്ഞു കേരളത്തിൽ അങ്ങോളം ഇങ്ങോളം ഏത് പാർട്ടിയാണ് ഫ്ലെക്സ് വച്ചത് എന്ന് ഓർമ്മകൾ ഉണ്ടോ? കേരളത്തിൽ അതു മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ കവർ ചെയ്തു എന്നോർക്കുക.
സോഷ്യൽ മീഡിയ കാലത്തു പലസ്തിൻ – ഇസ്രായേൽ പ്രശ്നം കേരളത്തിൽ ചർച്ച. അതെ സമയം ഉക്രൈനിലെ യുദ്ധം ചർച്ചയല്ല. തായ്ലാൻ്റ് -കമ്പോഡിയ പ്രശ്നം പ്രശ്നമല്ല. മ്യാന്മറിലെ നിരന്തര വെടിവപ്പുകൾ കേരളത്തിൽ ആർക്കും അറിയില്ല. പക്ഷെ ഹാഗി സോഫിയ ചർച്ചയാണ്.
മാരാമൺ കൺവൻഷൻ തുടങ്ങിയത് 1890 കളിലാണ്. യേശുവിൻ്റെ സുവിശേഷ പ്രസംഗമായിട്ടാണ്. അവിടെ 1970 മുതൽ ഞാൻ പോയിരുന്നു.ഞാൻ ഒരിക്കലും രാഷ്ട്രീയ നേതാക്കളെ കണ്ടിട്ടില്ല.
അവിടെ സുവിശേഷം കേൾക്കാൻ ആളുകൾ പോയിരുന്നു. പാട്ട് പാടി ആരാധിച്ചു. യേശുവായിരുന്നു കൂടുതൽ. പക്ഷെ സോഷ്യൽ മീഡിയ കാലത്ത് സുവിശേഷത്തെക്കാൾ അധികം വിവിധ സഭ കൻവൻഷൻ ഐഡൻ്റററി മാർക്കർ ശക്തി പ്രകടനങ്ങളായി. സുവിശേഷം കുറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കും സെൽഫിക്കാർക്കുമുള്ള അവസരങ്ങളായി മാറി.
എല്ലാം സഭകളിലും യേശു സുവിശേഷം കുറഞ്ഞ ഐഡൻ്റററി മാർക്കർ ശക്തി പ്രകടന കൺവൻഷനുകളിൽ കൂടി. പ്രീച്ചിങ് റ്റു ദ കൺവെർട്ടഡ് വാർഷിക സമ്മേളനമായി. അവിടെ സ്റ്റേജിൽ ആളുകൾ കൂടി. യേശു കുറഞ്ഞു. യേശു ഒഴിച്ച് എല്ലാം സന്നാഹങ്ങളും എല്ലായിടത്തും കൂടി.
എല്ലാം പാർട്ടികളിലെ നേതാക്കൾ കൂടി. ഫോട്ടോ കൂടി. വിശ്വാസം കുറഞ്ഞു പ്രസംഗം പീഠത്തിൽ ആളുകൾ കൂടി. രാഷ്ട്രീനേതാക്കൾ ആളുകൾ കൂട്ടുന്നിടത്തെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. വിശ്വാസം റിയൽ അല്ലെങ്കിലും റീൽ കൂടി. ഫോട്ടോകൾ ടൈം ലൈനിൽ നിറഞ്ഞു.
ഏതാണ്ട് 25 വർഷം മുമ്പ് പൊങ്കാല ഒരു മീഡിയ/ സോഷ്യൽ മീഡിയ ഇവൻ്റ് അല്ലായിരുന്നു. ഇന്ന് അതാണ് പ്രധാനം. ഇന്ന് ഐഡിയോളേജിക്കതീതമായി രാഷ്ട്രീയ ഐഡൻ്റററി നേതാക്കൾ പാർട്ടി ഭേദമന്യേ അവിടെ കാണും.
പണ്ട് ശബരിമലയിൽ നാൽപ്പത്തി ഒന്ന് ദിവസം മുമ്പ് മാലയിട്ട് വ്രതം നോക്കി വിശ്വാസ ശുദ്ധിയോടെ കല്ലും മുള്ളും ചവിട്ടി മലകയറും. ഇന്ന് അതു സോഷ്യൽ മീഡിയ വിശ്വാസ പ്രകടനപരതയായോ ?
എല്ലാത്തിനും കുളിച്ചില്ലങ്കിലും ശീല പുരപ്പുറത്തു കാണണം എന്ന നാട്യ മേളകൾ കൂടുന്നു. അരാഷ്ട്രീതകൂടി. അവനാവനിസം കൂടി. എനിക്ക് ഇത് കൊണ്ട് എന്ത് പ്രയോജനം? എന്ന മനസ്ഥിതി എല്ലായിടത്തും കൂടി.
ഏത് സ്ഥാനമാനങ്ങൾക്കും മെത്രാൻമാരെ കൊണ്ടും സമുദായ നേതാക്കളെ കൊണ്ടും വിളിപ്പിച്ചാലേ കാര്യങ്ങൾ നടക്കൂ എന്ന ധാരണ കൂടി. പള്ളിയിൽ/ അമ്പലത്തിൽ മുഖ്യാസനവും അതു വച്ചു അങ്ങാടിയിൽ വന്ദനം വേണം എന്നുള്ളവർ കൂടി.
നേതാക്കൾ പത്രസമ്മേളനം നടത്തിയാൽ ക്യാമറയിലെത്താൻ തള്ള് കൂടി. സ്റ്റേജിൽ ഇരുന്നു മുഖം കാണിക്കാൻ പലയിടത്തും തള്ളും കൂടി. ശിങ്കിടി അരാഷ്ട്രിയതകൂടി. എല്ലായിടത്തും തള്ളു കൂടി.

ഇന്ന് ഐഡിയോളജി യും മൂല്യ പ്രതി ബദ്ധതയോ പാർട്ടി പ്രതിബദ്ധതയോ വിഷയം അല്ല.അതു അധികപറ്റായിരിക്കുന്നു. വിഷയം നായരാണോ, മേനോൻ ആണോ, നമ്പ്യരാണോ, ഈഴവയാണോ, തീയനാണോ, വിശ്വകർമയാണോ സമസ്തയാണോ, ജമാ അത്താണോ, കാന്തപുരമാണോ ആർ സി യാണോ,എൽ സി യാണോ, ഓർത്തഡോൿസ് ആണോ, പാത്രിയാർക്കീസ് ആണോ മാർത്തോമയാണോ പെന്തകോസ്ത് ആണോ, ക്നായായാണോ,ദളിത് ഉപജാതിയാണോ എന്നതൊക്കെ രാഷ്ട്രീയ അടയാളങ്ങളായി മാറിയ ദുരവസ്ഥയാണ്. നിങ്ങളുടെ ജാതിയോ മതമോ, ഉപജാതിയോ ഡിനോമിനേഷനോ ശരി ആയില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഒന്നുമാകില്ല എന്ന ദുരവസ്ഥയിലാണ് കേരളം.
പഴയ കമ്മ്യൂണിസ്റ്റുകാർ പോലും രാഹുകാലവും ജാതകപൊരുത്തവും നോക്കിയാണ് ഏർപ്പാടുകൾ എല്ലാം. മാർക്സിനെ മറന്നു പോയ മാർക്സിസ്റ്റ് പാർട്ടി. ഗാന്ധിജിയുടെ മൂല്യങ്ങളെക്കാൾ ഗാന്ധി കറൻസികളുടെ മൂല്യം കൂടി.
കാരണം രാഷ്ട്രീയമുൾപ്പെടെ ഉപരിപ്ലവവും അതിശക്തിപരമാവുമായ പാരഡിയായിരിക്കുന്നു. കോമഡിയും ട്രാജഡിയുമായിരിക്കുന്നു.































