കൊച്ചി : ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.
കോടതി നിർദേശിച്ചാൽ മാത്രമേ സിബിഐ നടപടികളിലേക്ക് കടക്കുകയുള്ളൂ. സ്വർണക്കൊള്ള സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കേസല്ല. വിവിധ സംസ്ഥാനങ്ങളിൽ കേസുമായി ബന്ധമുണ്ട്. അതിനാൽ നിലവിലെ എസ് ഐ ടിയ്ക്ക് കേസ് അന്വേഷിക്കാൻ പരിമിതിയുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന അഭിപ്രായം ഉയർന്നത്.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തൊണ്ടിമുതൽ കണ്ടെത്താനുള്ള അന്വേഷണം എസ് ഐ ടി ഊർജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതൽ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്.
തൊണ്ടിമുതലെന്ന പേരിൽ 109 ഗ്രാം ചെന്നൈ സ്മാർട് ക്രീയേഷൻസിൽ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവർധനിൽ നിന്നും പിടിച്ചെടുത്തിരുന്നു.എന്നാൽ ഇവ ശബരിമലയിൽ നിന്നെടുത്ത യഥാർത്ഥ സ്വർണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വർണ്ണം പ്രതികൾ തന്നെ എസ് ഐ ടിക്ക് കൈമാറിയതാണ്.
ഇതിനിടെ, ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്തു സംബന്ധിച്ച നിര്‍ണായക വിവരങ്ങളും പുറത്ത് വന്നു. പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിനു പ്രവാസി വ്യവസായി നല്‍കിയ മൊഴിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായെന്നും വിഗ്രഹങ്ങള്‍ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണെന്നുമാണു മൊഴിയില്‍ പറയുന്നത്.ഇതിൻ്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍നിന്നാണോ വിഗ്രഹങ്ങള്‍ കടത്തിയതെന്നതുള്‍പ്പെടെ അന്വേഷിക്കും.
2019–2020 കാലഘട്ടത്തിൽ വിഗ്രഹക്കടത്ത് നടന്നതായാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള വ്യവസായി പറഞ്ഞിരിക്കുന്നത്. ‘ഡി മണി’ ആരാണ് എന്നതിനെക്കുറിച്ചും എസ് ഐ ടിക്കു വിവരം കൈമാറിയിട്ടുണ്ട്.
2020 ഒക്‌ടോബര്‍ 26ന് ഡി മണി തിരുവനന്തപുരത്ത് നേരിട്ടെത്തി ശബരിമലയുമായി അടുത്ത ബന്ധമുള്ള ഉന്നതനാണു പണം കൈമാറിയതെന്നാണ് വിവരം.ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്ഥലത്തുണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യം ഹോട്ടലില്‍ എത്തി കച്ചവടം ഉറപ്പിച്ചു പണം കൈമാറുകയും തുടര്‍ന്ന് നാല് ഘട്ടങ്ങളിലായി പഞ്ചലോഹ വിഗ്രഹങ്ങള്‍ കൈമാറിയെന്നാണ് മൊഴിയില്‍ പറയുന്നത്. വ്യവസായി പരാമര്‍ശിച്ച ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്‍റെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ അന്വേഷണത്തിനിടയിലാണ് പുരാവസ്തുക്കടത്തു സംഘത്തിനു ബന്ധമുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. വിദേശത്തുള്ള ഒരു വ്യവസായിയാണു വിവരം നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സർക്കാറിന് സിംഗിൾ ബഞ്ച് നിർദ്ദേശം നൽകി.
സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്. ഗോവർദ്ധൻ്റെ ജാമ്യാപേക്ഷ ഡിസംബർ 30 വീണ്ടും പരിഗണിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വർണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡി ഡി ആയി 10 ലക്ഷവും 10 പവന്‍റെ മാലയും ശബരിമലയ്ക്ക് സംഭാവന നൽകി. ആകെ ഒന്നരക്കോടിയിൽ അധികം രൂപ ശബരിമലയ്ക്ക് നൽകിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയും തുക സംഭാവന നൽകില്ലായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു.
ബെല്ലാരിയിലെ തന്‍റെ സ്വർണക്കടയിൽ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണക്കട്ടികൾ കസ്റ്റഡിയിലെടുത്തെന്നും ഈ സ്വർണത്തിന് ശബരിമല സ്വർണ്ണവുമായി ബന്ധമില്ലെന്നും ഹർജിയിൽ പറയുന്നു.
സ്വർണക്കൊള്ളയിൽ സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ബണ്ടാരിയെയും വേർതിരിച്ചെടുത്ത സ്വർണം വാങ്ങിയ ഗോവർദ്ധനനെയും കഴിഞ്ഞ ദിവസമാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. അയ്യപ്പ ഭക്തനായ താൻ 2009 മുതൽ 85 ലക്ഷത്തിലധികം രൂപ സംഭവാന നൽകിയിട്ടുണ്ടെന്ന് ഗോവർദ്ധൻ്റെ ജാമ്യ ഹർജിയിൽ പറയുന്നത്.
കട്ടിളപാളിയിൽ പൂശാനായി സ്വർണവും നൽകി. ശബരിമല സ്വർണം വാങ്ങിയ ശേഷം അതിന് തത്തുല്യമായ പണവും സ്വർണവും ദേവസ്വം ബോർഡിന് കൈമാറിയെന്നാണ് ഗോവർദ്ധൻ്റെ വാദം. സ്വർണം തട്ടിയെടുക്കണമെന്ന ഉദ്യേശ്യം ഉണ്ടായിരുന്നില്ല. സ്വർണം വാങ്ങിയ ശേഷം തനിക്ക് മാനസിക ബുദ്ധിമുണ്ടായെന്നും പ്രായശ്ചിത്തമായി പണവും സ്വർണവും സമർപ്പിച്ചെന്നുമായിരുന്നു ഗോവർദ്ധൻ്റെ മൊഴി.































