ക്ഷത്രിയൻ .
നിലവിലുള്ള ഒന്നിനെക്കുറിച്ച് ഒന്നും അറിയാത്തതുപോലെ എന്ത്, ഏത് എന്നൊക്കെ ചോദിക്കാൻ കഴിയുക എന്നത് അത്യപൂർവ സിദ്ധിയാണ്. അക്കാര്യത്തിൽ ലീഡർ കെ.കരുണാകരനെ വെല്ലാൻ ആരുമുണ്ടായിട്ടില്ല എന്നതാണ് ഇക്കാലമത്രയും മലയാളികൾ മനസിലാക്കിയിട്ടുള്ളത്.
പിഎംശ്രീയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐയുടെ വിയോജിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘എന്ത് സിപിഐ’ എന്ന് തിരിച്ചു ചോദിച്ചുവത്രെ വല്യേട്ടൻ നേതാവ് ഗോവിന്ദൻ മാഷ്.
ചെമ്മീൻ തുള്ളിയാൽ മുട്ടോളം, പിന്നെ തുള്ളിയിൽ ചട്ടിയിൽ എന്ന് മാഷിൻ്റെ നാട്ടിലൊക്കെ ചൊല്ലുണ്ടെന്നാണ് കേൾവി. വടക്കൻ നാടുകളിലെ പഴഞ്ചൊല്ലുകളാണ് രാഷ്ട്രീയ വിശദീകരണത്തിന് ഉപയോഗിക്കേണ്ടതെന്ന് എട്ടുമുക്കാൽ അട്ടിവച്ച കാരണഭൂതൻ്റെ ശൈലി ഓർത്ത് പോയതാണ്.
അല്ലെങ്കിലും സിപിഎമ്മിന് എന്ത് സിപിഐ. വലതന്മാർ ഇടത് ബാന്ധവം തുടങ്ങിയിട്ട് അരനൂറ്റാണ്ടായെങ്കിലും അവരുടെ അസ്ഥിത്വം ഇന്നേവരെ വല്യേട്ടൻ അംഗീകരിച്ചിട്ടില്ല. ഹമുക്ക് വാക്ക് ചെവിക്ക് പുറത്ത് എന്നതാണ് ഏത് വിഷയത്തിലായാലും വല്യേട്ടൻ്റെ നിലപാട്.
പറഞ്ഞുവന്നത് പത്രക്കാരുടെ ചോദ്യത്തിൽനിന്ന് തടിയൂരാൻ ഗോവിന്ദൻ സഖാവ് പ്രയോഗിച്ച വാക്കിനെക്കുറിച്ചാണ്. അതൊരു സൂത്രവിദ്യയാണ്. സിപിഐ എന്നൊരു സംവിധാനത്തെക്കുറിച്ച് തന്നെ തനിക്കൊന്നും അറിയില്ലെന്ന് തോന്നിപ്പിച്ചാൽ പിന്നെ അതുസംബന്ധിച്ച് ചോദ്യം ഉയരില്ലല്ലോ. കളിമാഷാണെങ്കിലും ഗോവിന്ദന് കാര്യവും അറിയാമെന്ന് വെച്ചോളൂ.

ഗോവിന്ദൻ മാഷിൻ്റേതിന് സമാനമായ പ്രതികരണം ഇതിന് മുൻപ് സാക്ഷാൽ കെ.കരുണാകരൻ മാത്രമേ നടത്തിയിട്ടുള്ളൂ. ഐക്യമുന്നണിയിൽ എൻഡിപി എന്നൊരു ഘടകകക്ഷിയുണ്ടായിരുന്നു. എൻഎസ്എസിൻ്റെ വളർത്തുപാർട്ടി. എസ്ആർപി എന്ന പേരിൽ എസ്എൻഡിപിക്കുമുണ്ടായിരുന്നു രാഷ്ട്രീയ പാർട്ടി. എൻഡിപിക്ക് രണ്ട് എംഎൽഎമാരുണ്ടായിരുന്ന കാലം.
രണ്ടാളുടെയും പേര് രാമചന്ദ്രൻ നായർ. അതിലൊരാൾ ആരോഗ്യമന്ത്രിയുമായിരുന്നു. എൻഡിപിയുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തർക്കം ഉച്ചസ്ഥായിയിലെത്തിയ സമയം. രാമചന്ദ്രൻ നായരുമായി ബന്ധപ്പെട്ട ഏതോ ചോദ്യം പത്രസമ്മേളനത്തിൽ ഉയർന്നുവന്നു. നേരെ ചൊവ്വെയുള്ള മറുപടി കുടുക്കാകുമെന്ന തിരിച്ചറിവിൽ ലീഡറുടെ മറുചോദ്യം. ഏത് രാമചന്ദ്രൻ നായർ, എന്ത് രാമചന്ദ്രൻ നായർ?
പത്രക്കാരുടെ കുരുക്കിൽ വീണില്ലെന്ന ബോധ്യത്തിൽ സ്വതസിദ്ധമായ ശൈലിയിൽ കരുണാകരൻ മറ്റൊന്ന് കൂടി പറഞ്ഞു. ‘എനിക്ക് ഒരു രാമചന്ദ്രൻ നായരെ അറിയാം, അത് എൻ്റെ ഗണ്മാൻ രാമചന്ദ്രൻ നായരാണ്’.
ചുരുക്കത്തിൽ കരുണാകരന് പഠിക്കുകയാണ് ഗോവിന്ദൻ മാഷെന്ന് സമാധാനിക്കുകയേ സിപിഐക്ക് വഴിയുള്ളൂ. അല്ലാതെ ഗോവിന്ദൻ മാഷിന് മറുപടിയുമായി വിശ്വമെന്നല്ല, രാജ വന്നാലും വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ല.
ഇത്രയും കുറിച്ചപ്പോഴാണ് മുൻ കേന്ദ്രമന്ത്രി യോഗേന്ദ്ര മക്വാനയുടെ ചരമവാർത്ത ശ്രദ്ധയിൽപ്പെട്ടത്. ഈ മക്വാനയും നമ്മുടെ ഇ.കെ.നായനാരും തമ്മിൽ വലിയ ‘ലോഹ്യത്തിൽ’ ആയിരുന്നു. കാരണഭൂതനും കേന്ദ്രമന്ത്രി ഗഡ്കരിയും തമ്മിലുള്ളത് പോലുള്ള ലോഹ്യമൊന്നുമായിരുന്നില്ല. വെട്ടൊന്ന് കഷ്ണം രണ്ട് എന്ന മട്ടിലുള്ള ‘ലോഹ്യം’.
നായനാർ മുഖ്യമന്ത്രി. മക്വാന കേന്ദ്ര ആഭ്യന്തരസഹമന്ത്രി. ഇടക്കിടെ കേരളത്തിൽ വരികയെന്നത് മക്വാനയുടെ ഇഷ്ടവിനോദവും. കേരളം സന്ദർശിച്ച് തിരിച്ചുപോകുന്നതിന് മുൻപ് നായനാർ സർക്കാറിനെതിരെ എന്തെങ്കിലും വിളിച്ചുപറഞ്ഞേ ആശാൻ വിമാനം കയറൂ.
ആക്ഷേപം സഹികെട്ടപ്പോൾ നായനാരങ്ങ് ചോദിച്ചു… ഈ മക്വാന എന്താക്കാനാ. അതിനുശേഷമാണ് മക്വാന ലേശമൊന്ന് അടങ്ങിയതെന്നതാണ് അക്കാലത്തെ ചരിത്രം.
നായനാർ മക്വാനയോട് ചോദിച്ചത് പോലെ മാഷെന്താക്കാനാ എന്നൊരു ചോദ്യം ബിനോയി വിശ്വത്തിനും ചോദിക്കാവുന്നതേയുള്ളൂ. വല്യേട്ടൻ മാനിയ അതോടെ ഇല്ലാതാകും.






























